
ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യം നടത്തിയ പരിശോധനകളില്‍ ഇന്ത്യന്‍ സംസ്‌കരണ കേന്ദ്രങ്ങളിലെ കീടനിയന്ത്രണ സംവിധാനങ്ങളില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാന്‍ ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മാമ്പഴ വ്യാപാരം സജീവമാകുന്ന വേനല്‍ക്കാലത്ത് വന്നിരിക്കുന്ന ഈ വിലക്ക് കയറ്റുമതിയെ വന്‍തോതില്‍ ബാധിക്കും. പ്രീമിയം ഇനങ്ങളായ അല്‍ഫോന്‍സോ, കേസരി, ലാംഗ്ര, ബംഗനപ്പള്ളി തുടങ്ങിയ മാമ്പഴ ഇനങ്ങളുടെ കയറ്റുമതിയെയാണ് ഇത് പ്രധാനമായും ബാധിക്കുക.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നേരത്തെ മാമ്പഴ ഈച്ചകളുടെ സാന്നിധ്യം മുന്‍നിര്‍ത്തി ജപ്പാന്‍ ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യ തങ്ങളുടെ സംസ്‌കരണ രീതികള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ 2006-ലാണ് ജപ്പാന്‍ ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.
എന്നാല്‍ ഇപ്പോള്‍, ഇന്ത്യന്‍ മാമ്പഴ കയറ്റുമതി തങ്ങളുടെ രാജ്യത്തെ കര്‍ശനമായ സസ്യ-ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ജാപ്പനീസ് അധികൃതര്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. തദ്ദേശീയ കൃഷിക്ക് വലിയ ഭീഷണിയായ മാമ്പഴ ഈച്ചകള്‍ പോലുള്ള ജീവികളുടെ കാര്യത്തില്‍ ജപ്പാന്‍ തികച്ചും വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നത്.
എല്ലാ വര്‍ഷവും മാമ്പഴ കയറ്റുമതി സീസണിന് തൊട്ടുമുമ്പ്, ജപ്പാന്‍ തങ്ങളുടെ ക്വാറന്റൈന്‍ ഉദ്യോഗസ്ഥരെ ഇന്ത്യയിലെ വേപ്പര്‍ ഹീറ്റ് ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അയക്കാറുണ്ട്. കയറ്റുമതി ചെയ്യുന്നതിന് മുന്‍പ് മാമ്പഴങ്ങള്‍ അണുവിമുക്തമാക്കുന്നത് ഈ കേന്ദ്രങ്ങളിലാണ്.
കീടങ്ങളെയും മാമ്പഴ ഈച്ചകളുടെ ലാര്‍വകളെയും നശിപ്പിക്കുന്നതിനായി മാമ്പഴങ്ങളെ നിയന്ത്രിതമായ ചൂടും ഈര്‍പ്പവുമുള്ള വായുവില്‍ തുറന്നുവെക്കുന്ന രാസരഹിത പ്രക്രിയയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി കരാര്‍ പ്രകാരം ഈ സംസ്‌കരണ രീതി നിര്‍ബന്ധമാണ്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഉത്തര്‍പ്രദേശിലെ റഹ്മാന്‍പൂരിലുള്ള വി.എച്ച്.ടി കേന്ദ്രത്തിലാണ് ജാപ്പനീസ് സംഘം പരിശോധന നടത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ കേന്ദ്രത്തിലെ പുകയ്ക്കല്‍, അണുനശീകരണ പ്രക്രിയകള്‍ എന്നിവയില്‍ ഗുരുതരമായ കുറവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പരിശോധനയില്‍ കണ്ടെത്തിയ കൃത്യമായ സാങ്കേതിക പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ഇന്ത്യന്‍ അധികൃതരോ ജാപ്പനീസ് അധികൃതരോ പരസ്യപ്പെടുത്തിയിട്ടില്ല.
ഈ സന്ദര്‍ശനത്തിന് പിന്നാലെ, 2026 മാര്‍ച്ച് 25-ന് ശേഷം പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യന്‍ മാമ്പഴ ഷിപ്പ്‌മെന്റുകള്‍ ഇനി സ്വീകരിക്കില്ലെന്ന് ജപ്പാനിലെ യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ അറിയിച്ചു.
ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ വിപണിയല്ല ജപ്പാന്‍ എങ്കിലും, ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് അവിടെ ലഭിക്കുന്ന ഉയര്‍ന്ന വില കണക്കിലെടുക്കുമ്പോള്‍ ഈ വിലക്ക് കയറ്റുമതിക്കാര്‍ക്ക് വലിയൊരു തിരിച്ചടിയാണ്. പ്രതിവര്‍ഷം ഏകദേശം 28 ദശലക്ഷം മെട്രിക് ടണ്‍ മാമ്പഴം ഉത്പാദിപ്പിക്കുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമാണ്. ഉത്പാദനത്തിന്റെ ഭൂരിഭാഗവും രാജ്യത്തിനകത്ത് തന്നെയാണ് ഉപഭോഗം ചെയ്യുന്നത്.
എങ്കിലും, ജപ്പാന്‍ പോലുള്ള ഉയര്‍ന്ന വിപണികളിലേക്കുള്ള കയറ്റുമതി കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വലിയ ലാഭം നേടിക്കൊടുക്കുന്നതായിരുന്നു. ഈ വിലക്ക് ഇന്ത്യയുടെ കാര്‍ഷിക ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളിലുള്ള വിശ്വാസ്യതയെ ബാധിക്കുമെന്നും മറ്റ് ഇറക്കുമതി രാജ്യങ്ങള്‍ക്കിടയിലും ആശങ്കയുണ്ടാക്കുമെന്നും കയറ്റുമതിക്കാര്‍ ഭയപ്പെടുന്നു.
വിലക്ക് വന്ന സമയമാണ് മാമ്പഴ കര്‍ഷകരെ, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ അല്‍ഫോന്‍സോ മേഖലയിലുള്ളവരെ കൂടുതല്‍ ദുരിതത്തിലാക്കുന്നത്. എല്‍ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടുത്ത ചൂടും അസ്ഥിരമായ കാലാവസ്ഥയും കാരണം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഈ വര്‍ഷം ഇതിനകം തന്നെ കനത്ത വിളനാശം സംഭവിച്ചിട്ടുണ്ട്. ചില സര്‍ക്കാര്‍ സര്‍വേകള്‍ പ്രകാരം ചില പ്രദേശങ്ങളില്‍ 85 മുതല്‍ 90 ശതമാനം വരെ വിളനാശം രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്പാദനം ഇതിനകം തന്നെ ഗണ്യമായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, ജപ്പാന്റെ ഈ വിലക്ക് മാമ്പഴ വ്യാപാര സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലെ വരുമാനത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കും.






