
മലയാളികള്‍ക്ക് അന്നുമിന്നും ഏറെയിഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ് ജയറാം. ജയറാമിന്റെ സിനിമകള്‍ പോലെ തന്നെ താരത്തിന്റെ വിശേഷങ്ങള്‍ അറിയാനും കേള്‍ക്കാനുമൊക്കെ ആരാധകര്‍ക്ക് ഏറെ സന്തോഷമാണ്. സിനിമയെന്ന പാഷന് പോലെ തന്നെ ചെണ്ടമേളത്തിലും ആനപ്രേമത്തിലുമൊക്കെ മുന്‍പന്തിയിലാണ് ജയറാം. അതിനൊപ്പം തന്നെ ജയറാം ഇഷ്ടപ്പെടുന്ന ഒന്നാണ് ക്രിക്കറ്റ്.
ക്രിക്കറ്റ് പ്രേമിയായ താരം ഇടയ്ക്കിടെ മാച്ചുകള്‍ കാണാൻ കുടുംബത്തോടൊപ്പം പോകാറുമുണ്ട്. അതിന്റെയൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുമ്പോള്‍ ആരാധകരത് ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ തന്നെ കാണാനെത്തിയ കുഞ്ഞു വി.ഐ.പി ആരാധികയെക്കുറിച്ച് പറയുകയാണ് ജയറാം. തന്റെ ഏറ്റവും പുതിയ സിനിമയായ ‘പരിമള ആന്റ് കോ’യുടെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് താരം ധോണിയുടെ ഭാര്യ സാക്ഷിയെ പരിചയപ്പെട്ടതിനെക്കുറിച്ചും ധോണിയുടെ മകളെക്കുറിച്ചും പറഞ്ഞത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ ഐപിഎൽ മത്സരം കാണാനെത്തിയപ്പോഴാണ് സാക്ഷി തന്നെ സന്ദർശിച്ചതെന്നും ഓടിവന്ന് അവർ തന്റെ കാലിൽ വീണ് തൊഴുതെന്നുമാണ് ജയറാം പറഞ്ഞത്.
‘‘ഒരാഴ്ച മുൻപാണ് സംഭവം. ചെന്നൈയിൽ ഐപിഎൽ കാണാൻ പോയതായിരുന്നു. ഞാൻ എന്റെ സീറ്റിലിരിക്കുമ്പോൾ ധോണിയുടെ ഭാര്യ സാക്ഷി നടന്നുവരുന്നത് കണ്ടു. ഞാൻ കൂടെയിരുന്നയാളോട് രഹസ്യമായി പറഞ്ഞു അതാണ് ധോണിയുടെ ഭാര്യയെന്ന്. പക്ഷേ യഥാർത്ഥത്തിൽ അവർ എന്റെയടുത്തേക്കാണ് വന്നത്. ദൂരെനിന്ന് ഓടിവന്ന അവർ എന്റെ കാലിൽ വീണു. എന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞു.
ഞാന്‍ ആകെ അമ്പരന്ന് പോയി. വേറെ ആരെങ്കിലുമാണെന്ന് കരുതിയാണ് അവർ എന്റെ കാലില്‍ തൊട്ടത് എന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്. ഇക്കാര്യം അവരോടും ചോദിച്ചു. എന്നെത്തന്നെയാണെന്ന് ഉറപ്പിച്ച് പറഞ്ഞു. അവരുടെ ആയ ഒരു മലയാളിയായിരുന്നു. അവർ ധോണിയുടേയും സാക്ഷിയുടേയും മകളായ സിവയ്ക്ക് മലയാളം പാട്ടുകള്‍ പാടിക്കൊടുക്കുമായിരുന്നു. ആ പാട്ട് ഒരു പേപ്പറില്‍ എഴുതി അവർ വെച്ചിട്ടുണ്ട്. ഞാനഭിനയിച്ച ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ...’ എന്ന ഗാനമാണ് സ്ഥിരമായി പാടിക്കൊടുക്കാറുണ്ടായിരുന്നത്. ആ പാട്ടുകേട്ടാണ് സിവ ഉറങ്ങിയിരുന്നത് എന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു അത്.
അതുപോലെ നല്ലൊരു അനുഭവമായിരുന്നു സച്ചില്‍ ടെണ്ടുല്‍ക്കറിനെ ആദ്യമായി കണ്ടത്. അന്നെന്റെ കൂടെ അശ്വതിയുമുണ്ട്. കേരളത്തില്‍ വച്ച് കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഒരു പരിപാടിയില്‍ വെച്ചാണ് ആദ്യമായി കണ്ടത്. അദ്ദേഹത്തിനൊപ്പം ഭാര്യയുമുണ്ടായിരുന്നു. കല്യാണ്‍ സാറാണ് എന്നെ സച്ചിന് പരിചയപ്പെടുത്തിയത്. ഞാൻ വളരെ വലിയ ആരാധകനാണെന്നെല്ലാം പറഞ്ഞു. അദ്ദേഹവും കുശലം പറഞ്ഞു. അതിനുശേഷം അരമണിക്കൂർ കഴിഞ്ഞ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അദ്ദേഹം എന്റെ അരികില്‍ വന്നിരുന്നു.
അരമണിക്കൂർ കഴിഞ്ഞും അദ്ദേഹം എന്റെ പേര് ഓർത്തുവെച്ചു എന്നത് തന്നെ എന്നെ അത്ഭുതപ്പെടുത്തി. ഞാനാരാണെന്ന് പോലും വ്യക്തമായി അറിയാതെയാണ് അദ്ദേഹം എന്റെ പേര് ഓർമവെച്ചത്. ഞാൻ സിനിമയിലാണോ സ്പോർട്സിലാണോ പ്രാവീണ്യമുള്ളയാള്‍ എന്നൊക്കെ വ്യക്തമായി മനസിലാക്കാൻ വേണ്ടിയാണ് അദ്ദേഹം എന്റെ അടുത്ത് വന്നിരുന്നത്. പേര് ഓർത്തുവെച്ചതിന് ഞാൻ അദ്ദേഹത്തിന് ഒരുപാട് നന്ദി പറഞ്ഞു...
സഞ്ജു സാംസണ് എന്റെ മകന്റെ അടുത്ത സുഹൃത്താണ്. സഞ്ജുവിന്റെ വോയ്സ് ആദ്യമായി ഇമിറ്റേറ്റ് ചെയ്തത് ഞാനാണ്. ശേഷമാണ് എല്ലാവരും അനുകരിച്ച് തുടങ്ങിയത്. അവന്റെ വളർച്ചയില്‍ ഒരുപാട് സന്തോഷവനാണ് ഞാൻ. വളരെ ഹാർഡ് വർക്കിങ് പേഴ്സണാണ്...’’ ജയറാം പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജയറാമിത് പറഞ്ഞത്.
20 വർഷങ്ങൾക്കുശേഷം ജയറാമും ഉർവശിയും നായകനും നായികയുമായി എത്തുന്ന ചിത്രമാണ് പരിമളം ആൻഡ് കോ. പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു, മിഷ്കിൻ, സാൻഡി, സഞ്ജനാ കൃഷ്ണമൂർത്തി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിത്രം ജൂൺ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.






