
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ബിജെപി-യുഡിഎഫ് ഡീൽ ആണെന്ന ആരോപണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 30 മണ്ഡലങ്ങളിൽ ബിജെപി വോട്ട് യുഡിഎഫിന് നൽകി. 3 സീറ്റിൽ BJP ജയിച്ചത് അതീവ ഗുരുതരം . ഇങ്ങനെ ഒരു പരാജയം കേരളത്തിൽ ഉണ്ടാകുമെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല.സംസ്ഥാന കമ്മിറ്റിക്ക് തോൽവി മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. ഇത് സ്വയം വിമർശന പരമായി ഉൾക്കൊള്ളുന്നു എം വി ഗോവിന്ദൻ പറഞ്ഞു.
എല്ലാ വിഭാഗങ്ങളിൽ നിന്നും എൽഡിഎഫിന് വോട്ട് നഷ്ടപ്പെട്ടു. ഏതെങ്കിലും ഒരു വിഭാഗം പൂർണ്ണമായി ഒന്നിച്ച് പരാജയപ്പെടുത്തിയെന്ന് പറയാൻ സാധിക്കില്ല. എസ്ഐആർ ന്യൂനപക്ഷങ്ങൾക്കുണ്ടാക്കിയ ആശങ്ക ലീഗ്-ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് കൂട്ടുകെട്ട് നല്ലപോലെ ഉപയോഗിച്ചു. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയിൽ നിന്ന് മാറ്റാൻ ഇത് കാരണമായി. മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവിന് ലീഗ് ശ്രമിച്ചു.സ്വത്വ രാഷ്ട്രീയ ചിന്തകൾ മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ വർഗീയമായി കൂട്ടുച്ചേർക്കുന്ന ശ്രമങ്ങൾ നടക്കുന്നു.
കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടാണ് പിണറായിയെ വിമർശിച്ചതെന്ന് രാഹുൽ ഗാന്ധി തന്നെ ഇന്ത്യ മുന്നണി യോഗത്തിൽ പറഞ്ഞു. വി.ഡി സതീശൻ്റെ മംഗലുരു സന്ദർശനം എന്തിനാണെന്ന് പല മേഖലയിൽ നിന്നും ചോദ്യമുയർന്നു. ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറായില്ല. സർവകലാശാലകളെ പൂർണമായും കാവിവത്കരണത്തിലേക്ക് നയിക്കുന്നു. അതിന് കൂട്ടുനിൽക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാരിനുള്ളത്. ഇത് യുഡിഎഫ് ബിജെപി ഡീൽ വ്യക്തമാക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് നേതാവായ ഹിറ്റ്ലറിൽനിന്ന് ആവേശം ഉൾക്കൊണ്ടാണ് താൻ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവായ തെലങ്കാന മുഖ്യമന്ത്രി രസ്യമായി നിലപാട് സ്വീകരിച്ചു. ലോകം കണ്ട ഏറ്റവും ക്രൂരനായ ഫാസിസ്റ്റ് നേതാവിന്റെ അനുയായിയെപ്പോലെയാണെന്നാണ് രേവന്ദ് റെഡ്ഡിയുടെ നിലപാട് ചൂണ്ടിക്കാട്ടുന്നത്. ഇതും അടിയന്തരാവസ്ഥാ കാലഘട്ടവും കൂട്ടിച്ചേർത്താൽ, ഏത് തരത്തിലുള്ള അമിതാധികാര നിലപാടും മനസ്സുകൊണ്ട് സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നവരാണ് കോൺഗ്രസിലെ വലിയൊരു വിഭാഗം എന്ന് വ്യക്തമാകും.






