
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് നിലവിലെ പ്രതിസന്ധി സൃഷ്ടിച്ചത് കഴിഞ്ഞ സർക്കാരാണെന്നും മന്ത്രി ആരോപിച്ചു. ഒപ്പിട്ട കരാറിന്റെ തുടർനടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തിൽ നിന്ന് കത്ത് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.എം. ശ്രീ എന്ന പേരിലല്ല ഫണ്ട് അനുവദിച്ചതെന്നും, പദ്ധതിയിൽ ഒപ്പുവെക്കാത്തതിനെ തുടർന്നാണ് കേന്ദ്രം എസ്.എസ്.കെ ഫണ്ട് തടഞ്ഞുവെച്ചതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയിൽ ഒപ്പിട്ടതിന് നാലാം ദിവസം തന്നെ 99 കോടി രൂപ അനുവദിച്ചെന്നും, എന്നാൽ അത് പി.എം. ശ്രീ ഫണ്ടാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളുകളുടെ തിരഞ്ഞെടുപ്പാണ് അടുത്ത ഘട്ടമെന്നും, ആ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനത്തിന് ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി സൃഷ്ടിച്ചത് കരാറിൽ ഒപ്പുവെച്ചവരാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.






