
തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചവ്യാധികളില്‍ വലിയ തര്‍ക്കവുമായി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും ഏറ്റുമുട്ടല്‍. പകര്‍ച്ചവ്യാധി പ്രതിരോധം പാളിയത് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ വീഴ്ചയില്ലെന്നും വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതായി ആരോഗ്യവകുപ്പും മറുപടി നല്‍കി. അടിയന്തര പ്രമേയനോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.
സര്‍ക്കാരിനെ വിലയിരുത്താന്‍ 35 ദിവസം മതിയാകില്ല. എന്നാല്‍ സര്‍ക്കാര്‍ ഏത് ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് മനസിലാക്കാന്‍ 35 ദിവസം മതിയെന്ന് മുഹമ്മദ് റിയാസ് എംഎല്‍എ പറഞ്ഞു. നിലവിലെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ 'എരണം കെട്ടവന്‍ നാടുഭരിച്ചാല്‍' എന്ന മുന്‍ പരാമര്‍ശം മുഹമ്മദ് റിയാസ് സഭയില്‍ ഉയര്‍ത്തി. ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെപ്പോലെ ഏതെങ്കിലും മന്ത്രി ഭരിക്കുന്നത് കൊണ്ടാണ് പകര്‍ച്ചവ്യാധി പടരുന്നത് എന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും എന്നാല്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതില്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രധാനമാണെന്നും പറഞ്ഞു.
എന്തെല്ലാം പകര്‍ച്ചവ്യാധികളാണ് ഈ മഴക്കാലത്ത് പകരുന്നത്. മാരക സ്വഭാവമുള്ള രോഗങ്ങള്‍ പടരുമ്പോള്‍ ഭരണകക്ഷയിലെ പലരും ആരോഗ്യ ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള തിരക്കിലാണ്. അയാള്‍ കഥ എഴുതുകയാണ് സിനിമയിലെ ,തഹസില്‍ദാര്‍ കസേരയില്‍ നിന്ന് മാറിക്കൊടുക്കാത്തത് പോലെയുള്ള കസേരകളിയാണ് ഡിഎച്ച്എസ് ആസ്ഥാനത്ത് നടക്കുന്നത്. ആരോഗ്യവകുപ്പില്‍ ഏകോപനമില്ല.
മഴക്കാലത്തിനു മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതല്‍ സ്വീകരിച്ചില്ല. ടീം യുഡിഎഫ് ,തദ്ദേശ വകുപ്പും ആരോഗ്യ വകുപ്പും പരസ്പരം പഴിചാരുകയാണ്. നിപ റിപ്പോര്‍ട്ട് ചെയ്ത് അഞ്ചാം ദിവസമാണ് മരുന്ന് എത്തിക്കുന്നത്. കോഴിക്കോട് മുന്‍പ് നിപ്പ ഉണ്ടായപ്പോള്‍ ഇടതു സര്‍ക്കാര്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. രോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ടോയെന്നും ചോദിച്ചു.
ദേവസ്വവും ആരോഗ്യവും കൈകാര്യം ചെയ്യുന്നത് ഒരേ മന്ത്രി. വിവിധ മന്ത്രിമാരുടെ പ്രശ്‌നമല്ല. സര്‍ക്കാരിന്റെ കഴിവുകേടാണ്. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിപ്പയെക്കാള്‍ ഭയപ്പെടേണ്ട ഒരു ഉദ്യോഗസ്ഥനുണ്ട്. ട്രഷറി ബെഞ്ചില്‍ 101 ആളുകളുണ്ട്, രാഷ്ട്രീയത്തില്‍ 101 നേക്കാള്‍ വലുത് 35 എന്ന് തെളിയിക്കുന്ന നാളുകളാണ് വരാന്‍ പോകുന്നതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ റീല്‍സും വീണ മീട്ടലുമാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രശ്‌നമെന്ന് മന്ത്രി കെ മുരളീധരന്‍ മറുപടി നല്‍കി. പ്രതിപക്ഷം പറയുന്ന പോലെ ഭീകരമായ സ്ഥിതിയില്ല. നിപ്പാ മരുന്ന് എല്‍ഡിഎഫ് കാലത്തും വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നില്ലെന്നും മന്ത്രി മറുപടി നല്‍കി.
ഷിഗെല്ല, നിപ്പാ, എബോള കുരങ്ങുപനി, എന്നിവ പടര്‍ന്നു പിടിച്ച് മരണങ്ങള്‍ വ്യാപിക്കുന്നു. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാളിയത് പകര്‍ച്ചവ്യാധി വ്യാപനത്തിന് കാരണമായി. സഭ നിര്‍ത്തിവച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ആരോഗ്യവകുപ്പില്‍ കസേരകളിയാണെന്നും ഇങ്ങിനെയൊരു രംഗം ചരിത്രത്തില്‍ ഇല്ലെന്നും ഡിഎംഐ നിയമനം അവതാളത്തിലാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എന്നാല്‍ ഇന്ത്യയില്‍ എവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറഞ്ഞിരിക്കുന്നതെല്ലാം തെറ്റെന്ന്് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ മറുപടി നല്‍കി.
പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് പുതിയ ദിശാബോധവും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയിരിക്കുകയാണ്. ആശുപത്രി തലത്തിലും സര്‍ക്കാര്‍ തലത്തിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിന് ആഴ്ചയില്‍ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കുന്നതിനുള്ള കലണ്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങളിലും ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാന്‍ കലണ്ടര്‍ പുറത്തിറക്കി. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കും.
കുടിവെള്ള സ്രോതസ്സുകള്‍ ഹോട്ടലുകള്‍ തട്ടുകടകള്‍ കുടി വെള്ള നിര്‍മ്മാണശാലകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടക്കും. ഡെങ്കിപ്പനി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി. രോഗ വിവരങ്ങള്‍ മറച്ച് വെക്കുക എന്നതല്ല ഈ സര്‍ക്കാരിന്റ സമീപനം. രോഗപ്രതിരോധ സംവിധാനത്തില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ വ്യാപക പ്രചാരണം നടത്തും. ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും പരിശോധിക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ നിയമനം ഉറപ്പാക്കാന്‍ മുന്‍ഗണന നല്‍കും. വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും
കാലാവസ്ഥകള്‍ മനസ്സിലാക്കി എപ്പിഡമിക് കലണ്ടര്‍ രൂപീകരിക്കും. വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ആരോഗ്യമന്ത്രി തന്നെ നേരിട്ട് ജീവനക്കാരെ കാണും. ആശുപത്രികളില്‍ രോഗികളെ നിലത്തു കിടത്തേണ്ട സാഹചര്യം ഒഴിവാക്കും. തസ്തികള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നതിനും പദ്ധതി തയ്യാറാക്കുന്നു. എല്ലാ കാര്യത്തിലും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.






