
പൂനെ: ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ യുവാവിനെ പ്രതിശ്രുത വധു കൊക്കയിലേക്ക് തള്ളിയിട്ടുകൊന്ന സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചന വെളിച്ചത്തുവരുന്നു. കൊലപാതകം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പ്രതികളായ സിയയും കാമുകൻ ചേതനും പുനെയിലെ ഒരു കഫേയിൽ വെച്ച് കണ്ടുമുട്ടുകയും കൃത്യം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
കോൺക്രീറ്റ് വ്യവസായിയുടെ മകനായ 26 കാരൻ കേതൻ അഗർവാളാണ് ജൂൺ 18-ന് കോട്ടയിലെ 350 അടി താഴ്ചയുള്ള കൊക്കയിൽ വീണു മരിച്ചത്. കേതന്റെ പ്രതിശ്രുത വധുവായ ഇരുപതുകാരി സിയ ഗോയലും അവളുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് യുവാവിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടക്കത്തിൽ ഇതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതികൾ ശ്രമിച്ചത്.
സിയയുടെ നിർബന്ധപ്രകാരമാണ് കേതൻ ലോഹഗഡ് കോട്ടയിലേക്ക് ട്രെക്കിങ്ങിനായി പോയത്. അവിടെ വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ സിയയും ഹൂഡി ധരിച്ച് ഒളിഞ്ഞിരുന്ന ചേതനും ചേർന്ന് കേതനെ താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. കേതന് അപകടം പറ്റിയതാണെന്നും ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണതാണെന്നുമാണ് സിയ ആദ്യം പോലീസിനോടും വീട്ടുകാരോടും പറഞ്ഞത്.
കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വരാനിരിക്കുന്ന നവംബറിൽ രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ച് 17 കോടി രൂപ ചെലവിട്ട് ആഡംബര കല്യാണം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ഇരു കുടുംബങ്ങളും. അതിഥികളെ എത്തിക്കാൻ രണ്ട് സ്വകാര്യ വിമാനങ്ങൾ വരെ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഈ ബന്ധത്തിൽ താല്പര്യമില്ലാതിരുന്ന സിയ തന്റെ പ്രണയത്തിന് കേതൻ തടസ്സമാണെന്ന് കരുതിയാണ് കാമുകനൊപ്പം ചേർന്ന് ഇങ്ങനെയൊരു ക്രൂരതയ്ക്ക് മുതിർന്നത്. ഇതിന് മുൻപും കേതനെ വധിക്കാൻ ഇവർ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു.
മകൻ മരിച്ച വിവരമറിഞ്ഞിട്ടും സിയയുടെ മുഖത്ത് യാതൊരുവിധ വിഷമവും കാണാത്തതാണ് കേതന്റെ വീട്ടുകാരിൽ സംശയമുണർത്തിയത്. മകൻ മികച്ച ഒരു ട്രെക്കർ ആണെന്നും അത്ര പെട്ടെന്ന് കാൽ വഴുതി വീഴില്ലെന്നും കുടുംബം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ വിശദമായ സിസിടിവി പരിശോധനയിലും ഫോൺ രേഖകളുടെ വിശകലനത്തിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കോട്ടയ്ക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചേതനെ കണ്ടെത്തുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയുമായിരുന്നു. കോടതി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.






