
ഹൈദരാബാദ്: പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ടൂർ ഗൈഡ് എന്ന തൊഴിലില്‍ ഒരു വിസ്മയംപോലെ കടന്നുവന്ന് ഒരു നഗരത്തിന്റെ തന്നെ അംബാസഡറായി മാറിയ പെൺകരുത്താണ് ഫാത്തിമ ഹുസ്ന. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഹൈദരാബാദിന്റെ വിശാലമായ പൈതൃക സമ്പത്തിനെ ലോകത്തെമ്പാടുനിന്നുമെത്തുന്ന വിനോദസഞ്ചാരികൾക്ക് വിജ്ഞാനപ്രദമായി പരിചയപ്പെടുത്തുന്നതിലൂടെ, പരിശ്രമിച്ചാൽ കൈപ്പിടിയിലൊതുക്കാൻ കഴിയാത്തതൊന്നുമില്ല എന്ന് തെളിയിക്കുകയാണ് ഫാത്തിമ.
തൊഴിൽരംഗത്ത് വ്യത്യസ്തമായ ഒരു പന്ഥാവ് കണ്ടെത്തി, അതിനെ പുത്തനുണർവിന്റെയും സ്ഥിരോത്സാഹത്തിന്റെയും ആവേശത്തിന്റെയും കേന്ദ്രമാക്കി മാറ്റുകയായിരുന്നു ഈ യുവതി. ഇന്ന് ഹൈദരാബാദ് നഗരത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന ചരിത്രകാരിയായും പൈതൃക വിനോദസഞ്ചാരത്തിന്റെ മുൻനിര ടൂർ ഗൈഡായും ഇവർ അറിയപ്പെടുന്നു.
ചരിത്രത്തിൽ ട്രിപ്പിൾ ഓണേഴ്സ് ബിരുദവും എം.എ ബിരുദവും ഉയർന്ന നിലയിൽ പാസായ ശേഷമാണ് ഫാത്തിമ ഹുസ്ന ഈ തൊഴിൽമേഖലയിലേക്ക് കടന്നുവരുന്നത്. പുരുഷന്മാർ മാത്രം കൈയടക്കി വെച്ചിരുന്ന ഈ രംഗത്തേക്ക് തുടക്കത്തിൽ അങ്കലാപ്പോടെയാണ് എത്തിയതെങ്കിലും, കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ ഈ മേഖലയിലെ അഗ്രഗണ്യയായി മാറാൻ അവർക്ക് കഴിഞ്ഞു. ഇന്ന് ഈ രംഗത്തെ ഏക വനിത എന്ന പദവിയും ഫാത്തിമയ്ക്കാണ്.
ഹൈദരാബാദിലെ പ്രശസ്തമായ താജ് ഫലക്നുമ കൊട്ടാരത്തിന്റെ ചരിത്രകാരിയായി പ്രവർത്തിച്ചു തുടങ്ങിയ ഫാത്തിമ ഹുസ്ന, 2026-ൽ സലാർ ജംഗ് മ്യൂസിയത്തിന്റെയും നിസാംസ് മ്യൂസിയത്തിന്റെയും ഗവേഷണ ഇന്റേൺഷിപ്പിന് അർഹയായി. അതോടെ പുരാവസ്തു ഗവേഷണത്തിലും മ്യൂസിയം പഠനങ്ങളിലും നേരിട്ടുള്ള അനുഭവസമ്പത്ത് സ്വായത്തമാക്കാൻ അവർക്ക് സാധിച്ചു. പൈതൃക വിവരണത്തിലും പൈതൃക സംസ്കൃതിയോടുള്ള പ്രതിബദ്ധതയിലും ചരിത്രവിജ്ഞാനത്തിലും ഇന്ന് ഹൈദരാബാദിന്റെ ആദരണീയ ശബ്ദമാണ് ഫാത്തിമ.
ബാല്യം മുതലേയുള്ള ചരിത്രാഭിമുഖ്യമാണ് ഫാത്തിമയെ ഈ നിലയിലേക്ക് എത്തിച്ചത്. മകൾ ശാസ്ത്രപഠനം നടത്തണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെങ്കിലും, അവളുടെ താല്പര്യം തിരിച്ചറിഞ്ഞ മാതാവ് ഇഷ്ടപ്രകാരം ഉപരിപഠനം നടത്താൻ പ്രോത്സാഹനം നൽകി. ആദ്യം മാതാവിനെയും പിന്നീട് കോവിഡ് കാലത്ത് പിതാവിനെയും നഷ്ടപ്പെട്ടെങ്കിലും കാലിടറാതെ തന്റെ ലക്ഷ്യത്തിലേക്ക് മുന്നേറാൻ ഫാത്തിമ ഹുസ്നയ്ക്ക് കഴിഞ്ഞു.
ഡെക്കാൻ പുരാവസ്തു കേന്ദ്രത്തിൽ (Deccan Archeological Fund) ജോലി ലഭിച്ചതാണ് ഫാത്തിമയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ജോലിയുടെ ഭാഗമായുള്ള പരീക്ഷണാത്മക ടൂറുകൾ (Demonstration Tours) ഫാത്തിമയുടെ ചരിത്രതാല്പര്യത്തെ ഇരട്ടിപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് തന്റെ തൊഴിൽമേഖല ഇതുതന്നെയാണെന്ന് അവർ ഉറപ്പിച്ചത്.
പൈതൃക സംസ്കൃതി ടൂറിസം മേഖലയിലെ ഏക വനിതയായ ഫാത്തിമയെ ചരിത്രവിഷയത്തിലുള്ള അഗാധമായ അറിവും സന്ദർശകരുമായി എളുപ്പത്തിൽ ഇടപഴകാനുള്ള കഴിവും ഏറെ പ്രശസ്തയാക്കി. ആഗോള പ്രശസ്തമായ താജ് ഫലക്നുമ കൊട്ടാരത്തിലെ ചരിത്രകാരിയും പൈതൃക സംസ്കൃതി ക്യൂറേറ്ററുമാണ് ഫാത്തിമ ഇപ്പോൾ.
വിവിധ രാജ്യങ്ങളിൽ നിന്നായെത്തുന്ന ആയിരക്കണക്കിന് സന്ദർശകർക്ക് ഹൈദരാബാദിന്റെ സാംസ്കാരിക തനിമയും ചരിത്രപാരമ്പര്യവും ഫാത്തിമ ഇന്ന് പകർന്നുനൽകുന്നു. ഹൈദരാബാദ് നഗരത്തിലെ ചരിത്രപ്രാധാന്യമേറിയ സ്ഥലങ്ങളായ കുതുബ് ഷാഹി കല്ലറകൾ, ബാദ്ഷാഹി അഷൂർഖാന, ശാലിബണ്ഡ, ചാർമിനാർ, ലാദ് ബസാർ എന്നിവ ഉൾപ്പെടുത്തിയുള്ള യാത്രകളിലൂടെയാണ് ഫാത്തിമ തന്റെ ലക്ഷ്യം നിറവേറ്റുന്നത്. ഹൈദരാബാദിന്റെ തനത് ഭക്ഷണങ്ങളായ നിഹാരി, പായ, ലുക്മി, ബൻമസ്ക, മലായി ലസ്സി തുടങ്ങിയവ സന്ദർശകർക്ക് പരിചയപ്പെടുത്താനും അവർ ശ്രദ്ധിക്കുന്നുണ്ട്.
ചരിത്രത്തിന് ജീവൻ നൽകാനുള്ള അപൂർവ്വ കഴിവ് ഫാത്തിമയ്ക്കുണ്ട്. അതുകൊണ്ടുതന്നെ, വളർന്നുകൊണ്ടിരിക്കുന്ന ഹൈദരാബാദിന്റെ ടൂറിസം മേഖലയിലെ മികച്ചൊരു അംബാസഡറായി ഫാത്തിമ ഇന്നും തുടരുന്നു.
ചരിത്രപഠനം, സംസ്കൃതി സംരക്ഷണം, പൈതൃക ടൂറിസം എന്നീ മേഖലകളിൽ താല്പര്യമുള്ള സ്ത്രീകൾക്ക് ഒരു വലിയ പ്രചോദനമാണ് ഫാത്തിമയുടെ ജീവിതം. ഇഷ്ടമുള്ള വിഷയങ്ങൾ അർപ്പണബോധത്തോടെ പിന്തുടർന്നാൽ വ്യവസ്ഥാപിത തൊഴിൽഘടനകൾക്കപ്പുറം പുതിയ അവസരങ്ങളും വഴികളും സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ മുസ്ലിം യുവതി.
"അതീവതാല്പര്യം സ്ഥിരോത്സാഹവുമായി കൂട്ടുചേരുമ്പോൾ ചരിത്രം വെറുമൊരു ഓർമ്മയായി അവശേഷിക്കുകയല്ല, മറിച്ച് ചരിത്രത്തിലൂടെ നമ്മൾ ജീവിക്കുകയാണ് ചെയ്യുന്നത്," - ഫാത്തിമ ഹുസ്ന പറയുന്നു.






