
ഫിഫ ലോകകപ്പിൽ കേപ് വെർഡെയെ തോൽപ്പിച്ച് അർജന്റീന പ്രീക്വാർട്ടറിലെത്തിയതിന് പിന്നാലെ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീത് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. അർജന്റീനക്കെതിരെ പ്രവചനവുമായി എത്തിയ ഘാനയിലെ ദുർമന്ത്രവാദിയുടെ വാദങ്ങളെ ലയണൽ മെസ്സിയുടെ ഇടങ്കാലിലെ മികവ് തകർത്തെന്ന ആശയമാണ് വിനീത് പോസ്റ്റിലൂടെ പങ്കുവെച്ചത്.ലോകകപ്പ് വേദിയിൽ മെസ്സിയുടെ പ്രകടനത്തിന് മുന്നിൽ പ്രവചനങ്ങൾ വിലപോയില്ലെന്നാണ് ആരാധകരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.
മത്സരത്തിന് മുമ്പ് ഘാനയിലെ ദുർമന്ത്രവാദിയായ നാനാ ക്വാകു ബോൺസാമിന്റെ പ്രവചനമാണ് വലിയ ചർച്ചയായത്. റൗണ്ട് ഓഫ് 32 മത്സരത്തിൽ ലോകചാമ്പ്യൻമാരായ അർജന്റീനയെ കേപ് വെർഡെ അട്ടിമറിക്കുമെന്നും മെസ്സിയുടെയും സംഘത്തിന്റെയും ലോകകപ്പ് യാത്ര അവിടെ അവസാനിക്കുമെന്നും താൻ അർജന്റീനയെ ശപിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഇതോടൊപ്പം ഇത്തവണത്തെ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ സ്വന്തമാക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.
ഇതോടെ മെസ്സിയുടെ അർജന്റീനയാണോ വിജയിക്കുക, അതോ ദുർമന്ത്രവാദിയുടെ പ്രവചനമാണോ ഫലിക്കുക എന്ന ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിലെ ഫുട്ബോൾ കൂട്ടായ്മകളിൽ സജീവമായി.
ഫുട്ബോൾ ലോകവുമായി ബന്ധപ്പെട്ട പ്രവചനങ്ങളുടെയും ശാപവാദങ്ങളുടെയും പേരിൽ മുമ്പും വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് നാനാ ക്വാകു ബോൺസാം. നേരത്തെ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നെ ശപിച്ചെന്ന അവകാശവാദവും വലിയ ചർച്ചയായിരുന്നു. ഘാനയ്ക്കെതിരായ മത്സരത്തിൽ കെയ്ൻ ഗോൾ നേടാതിരുന്നതിന് പിന്നിൽ ആ ശാപമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടന്നിരുന്നു. പിന്നീട് ശാപം പിൻവലിച്ചതായി ബോൺസാം അറിയിച്ചതിന് പിന്നാലെ പനാമയ്ക്കെതിരായ മത്സരത്തിൽ കെയ്ൻ ഗോൾ നേടിയതും ഫുട്ബോൾ ലോകം ശ്രദ്ധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അർജന്റീന–കേപ് വെർഡെ മത്സരത്തിന് മുമ്പ് അദ്ദേഹത്തിന്റെ പുതിയ പ്രവചനവും വീണ്ടും ചർച്ചയായത്.






