
പൂനെ: തന്റെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കാമുകൻ ചേതൻ ചൗധരിയുമായി ചേർന്ന് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിയ ഗോയലിന്റെ സ്നാപ്ചാറ്റ് സന്ദേശങ്ങൾ പുറത്തുവന്നത് കേസിൽ നിർണ്ണായക വഴിത്തിരിവാകുന്നു. ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ പൊലീസ് വീണ്ടെടുത്തപ്പോഴാണ് ഇരുവരും തമ്മിലുള്ള രഹസ്യവിവരകൈമാറ്റങ്ങൾ പുറത്തുവന്നത്.
പുറത്തുവന്ന സ്നാപ്ചാറ്റ് സന്ദേശത്തിൽ, ഒരു കല്യാണത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനായി സിയ തന്റെ സുഹൃത്തിനോട് ആധാർ കാർഡ് ആവശ്യപ്പെടുന്നുണ്ട്. ഇതിന് ശേഷമാണ് ഈ സംഭാഷണത്തിലെ ഏറ്റവും നിഗൂഢവും കൗതുകമുണർത്തുന്നതുമായ ഭാഗം വരുന്നത്. ആ കല്യാണം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും, എന്നാൽ തനിക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ടെന്നും സിയ തന്റെ സുഹൃത്തിനോട് വളരെ വ്യക്തമായി പറയുന്നു. കൊലപാതകം നടക്കുന്നതിന് മൂന്ന് ആഴ്ച മുമ്പുള്ളതാണ് ഈ ചാറ്റ്.
സിയയും ചേതനും തങ്ങളുടെ കൊലപാതക ആസൂത്രണം ആരും നിരീക്ഷിക്കാതിരിക്കാൻ ഇവർ ചാറ്റുകളിൽ കോഡ് ഭാഷകളും വിളിപ്പേരുകളുമാണ് ഉപയോഗിച്ചിരുന്നത്. പ്രതികളുടെ കോഡ് ഭാഷകളുടെ അർത്ഥവും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശവും കണ്ടെത്താൻ മുഖാമുഖം ഇരുത്തിയുള്ള ചോദ്യം ചെയ്യലിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി കൂടി ആവശ്യപ്പെട്ടെങ്കിലും പ്രാദേശിക കോടതി അത് നിരസിച്ചു. കേതന്റെ പാസ്പോർട്ട് സിയ കീറിയെറിഞ്ഞു എന്ന് കരുതുന്ന സ്ഥലത്ത് മഹസ്സർ തയ്യാറാക്കിയതായും സിയയുടെ രണ്ടാമത്തെ ഫോണിൽ നിന്ന് കോഡ് സന്ദേശങ്ങൾ കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥൻ മനോജ് പവാർ അറിയിച്ചു.
പ്രതികളുടെ സമ്മതമില്ലാതെ നുണപരിശോധന നടത്താൻ അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾ സമ്മതം നൽകാത്തതിനെ തുടർന്ന് കോടതി ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.
കേതന്റെ പിതാവ് വിശാൽ ദേവിചന്ദ് അഗർവാൾ നൽകിയ മൊഴി പ്രകാരം, ചേതനും സിയയും ചേർന്ന് കേതനെ മലമുകളിൽ നിന്ന് തള്ളിത്താഴെയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ജൂൺ 18-ന് രാവിലെ വീട്ടിൽ നിന്നിറങ്ങിയ കേതൻ, പുണെ-മുംബൈ ഹൈവേയിലെ കിവാലെ പാലത്തിൽ നിന്ന് സിയയെയും കൂട്ടി ലോഹഗഡ് കോട്ടയിലേക്ക് പോയി. രാവിലെ 10.45 ഓടെ സിയ കേതന്റെ അമ്മയെ വിളിച്ച്, കേതൻ അബദ്ധത്തിൽ കോട്ടയിലെ മലയിടുക്കിലേക്ക് വീണതായി അറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് കേതനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എന്നാൽ ജൂൺ 21-ന് കേതന്റെ പിതാവും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അപകടം നടന്ന സ്ഥലം സന്ദർശിച്ചപ്പോൾ, അവിടെനിന്ന് ഒരാൾ അബദ്ധത്തിൽ വഴുതിവീഴാൻ യാതൊരു സാധ്യതയുമില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു. സിയയുടെ ഫോൺ എപ്പോഴും ബിസിയായിരുന്നതും അവൾ സുഹൃത്തായ ചേതനെക്കുറിച്ച് അടിക്കടി പറഞ്ഞിരുന്നതും ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള സംശയത്തിന് കാരണമായെന്നും കുടുംബം ആരോപിക്കുന്നു.






