
തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത കാറ്റും അതിതീവ്ര മഴയും തുടരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും.
വയനാട് ജില്ലയിൽ 24 മണിക്കൂർ 265 മില്ലിമീറ്റർ മഴ പെയ്തിട്ടും റെഡ് അലേർട്ട് നല്‍കാതിരുന്നതില്‍ വിമർശനം ഉയർന്നിട്ടുണ്ട്. യെല്ലോ അലേർട്ട് ആയിരുന്നു ജില്ലയില്‍ നല്‍കിയിരുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കണം. എന്നാൽ അപകടത്തിന് ശേഷം മാത്രമാണ് വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.






