
വയനാട് : വയനാട് ജില്ലയില്‍ അതിതീവ്ര മഴമുന്നറിയിപ്പിന്റെ്‌യും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേ ഉൾപ്പടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും നിർത്തിവെയ്ക്കാനും ഇതിന് പുറമെ എല്ലാ അഡ്വഞ്ചർ ടൂറിസം സെന്ററുകളും, ട്രക്കിംഗുകളും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിർത്തിവെയ്ക്കാൻ ഉത്തരവുണ്ട്. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരം ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
വയനാട് ടൗൺഷിപ്പ് പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ കൽപ്പറ്റ മുനിസിപ്പൽ സെക്രട്ടറി, കൽപ്പറ്റ വില്ലേജ് ഓഫീസർ എന്നിവർ ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി ചേർന്ന് നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കള്ളാടി - ആനക്കാംപൊയിൽ ടണൽ റോഡുമായും മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശത്തും ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ ആയതിന്റെ നടപടി മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, വെള്ളരിമല വില്ലേജ് ഓഫീസർ എന്നിവർ സംയുക്തമായി ചേർന്ന് നിർവഹിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






