
കള്ളാടി: വയനാട് തുരങ്കപാത നിര്‍മ്മാണസ്ഥലത്ത് വന്‍ അപകടം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാണം നടന്നത് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പല നിര്‍ദേശങ്ങളും പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. അപകടകാരണം സംബന്ധിച്ച കരാര്‍ കമ്പനിയും സര്‍ക്കാരും ആരോപണങ്ങള്‍ തുടരുകയാണ്.
നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നല്കിയപ്പോള് കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചുള്ള അതില്‍ അനേകം വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാപ്പിംഗ്, വൈബ്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതകളെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ മാപ്പിങ് സൂക്ഷ്മമായി നടത്തണമെന്ന നിര്‍ദേശം കാറ്റില്‍പറത്തി. മണ്ണിടിച്ചില്‍ സൂചനയുണ്ടായിട്ടും കമ്പനി അത് ഗൗരമായി എടുത്തില്ല. നിര്‍മ്മാണത്തിനിടെ ഉണ്ടാകുന്ന വൈബ്രേഷനും മറ്റും എത്രത്തോളം ആഘാതം സൃഷ്ടിക്കും എന്നത് സംബന്ധിച്ച് ഓരോ നിമിഷവും പരിശോധന നടത്തണമെന്നായിരുന്നു നിര്‍ദേശം. വൈബ്രേഷന്‍ സംബന്ധിച്ച് വിവരം ജില്ലാ ഭരണകൂടത്തെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയേയും അറിയിക്കണം. ഇത് പരിശോധിച്ച് ദുരന്ത നിവാരണ അതോറിറ്റി കൃത്യമായ മാര്‍ഗനിര്‍ദേങ്ങള്‍ പുറപ്പെടുവിക്കുകയും വേണമായിരുന്നു.
എന്നാല്‍ വൈബ്രേഷന്‍ മനസിലാക്കുന്നതിനായി സംവിധാനം പ്രവര്‍ത്തനക്ഷമമാണോ എന്ന കാര്യത്തില്‍ പോലും അവ്യക്തമായിരുന്നു. പാരിസ്ഥിതിക ദുര്‍ബല പ്രദേശത്താണ് നിര്‍മ്മാണം നടക്കുന്നത്. എപ്പോള്‍ വേണമെങ്കിലും മണ്ണിടിച്ചില്‍ ഉണ്ടാകാം. അതിനാല്‍ പ്രദേശത്ത് എപ്പോഴും നീരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മണ്ണിടിച്ചിലിന്റെ ചെറിയ മുന്നറിയിപ്പ് ലഭിച്ചാല്‍പ്പോലും ആവശ്യമായ സുരക്ഷാ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒന്നും പാലിച്ചില്ല.
നിലവില്‍ തയ്യാറാക്കിയ മാപ്പിങ് അപകടമേഖല സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ പാകത്തിനുള്ളതല്ലെന്നും ആക്ഷേപമുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ വീഴ്ച്ചയുണ്ടാവുകയും ചെയ്തു. ഇന്നലെ രാവിലെ 11.30 നാണ് ദുരന്തമുണ്ടാകുന്നത്. എന്നാല്‍ 8.30ന് തന്നെ മണ്ണ് ഇടിഞ്ഞ് തുടങ്ങിയിരുന്നു. ആ സമയത്ത് യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
മണ്ണിടിച്ചില്‍ ഉണ്ടായതിന് പിന്നാലെ ഇത് മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്നായിരുന്നു ജില്ലയുടെ ചുമതല കൂടിയുള്ള കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞത്. പദ്ധതിക്കായി എടുത്ത മണ്ണ് നീക്കം ചെയ്യാത്തതാണ് അപകട കാരണമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി പി കെ ബഷീറും മണ്ണ് മാറ്റണം എന്ന് രണ്ട് തവണ നിര്‍ദേശിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു.






