
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി വില്പനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശന്. ഓഹരി കൈമാറ്റം നേരത്തെ അറിഞ്ഞിരുന്നെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. നേരത്തെ അറിയാമായിരുന്നതു ദേശാഭിമാനിക്കു മാത്രമായിരുന്നുവെന്നും പഴയ പത്രവാര്‍ത്ത ഉയര്‍ത്തിക്കൊണ്ടു സതീശന്. അദാനിയും എം.എസ്.സി കമ്പനിയുമായി ഒരു വര്‍ഷമായി ചര്‍ച്ച നടത്തി. 2026 ജൂണ്‍ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോര്‍ട്ട് ചെയ്തു. ദേശാഭിമാനിയുടെ വാര്‍ത്തയുടെ ഉറവിടം എല്‍.ഡി.എഫ് സര്‍ക്കാര്‍ ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനി കമ്പനിയുടെകമ്പനിയുടെ 49 ശതമാനം ഓഹരി എം.എസ്.സി കമ്പനിക്ക് നല്‍കുന്നത് സംബന്ധിച്ച കത്ത് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേര്‍ഡ് കമ്മിറ്റി കരാര്‍ വ്യവസ്ഥകള്‍, നിയമപരമായ കാര്യങ്ങള്‍, കേരളത്തിന്റെ താല്പര്യങ്ങള് എന്നിവ വിശദമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം സ്വീകരിക്കൂ.
എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലത്തെ വിഴിഞ്ഞം കോണ്‍കേ്ലവില്‍ എം.എസ്.സി പ്രതിനിധികള്‍ പങ്കെടുത്തു. ഇതെല്ലാം ചെയ്തിട്ട് ഇപ്പോള്‍ കടല്‍ക്കൊള്ള, സതീശന് - അദാനി എന്നൊക്കെ പറയുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്നും സതീശന് ചോദിച്ചു. ഓഹരി കൈമാറ്റം അറിഞ്ഞപ്പോള്‍ തന്നെ യു.ഡി.എഫ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. ഇതോടെ അവര്‍ അപേക്ഷ നല്കി. അതാണ് എംപവേര്‍ഡ് കമ്മിറ്റി പരിശോധിക്കുന്നത്. നിര്‍മാണക്കരാറില്‍ തന്നെ ഒരു കമ്പനിക്കും കുത്തകാവകാശം പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഈ സര്‍ക്കാര്‍ എന്ത് തെറ്റ് ചെയ്തു?
വിഴിഞ്ഞത്ത് സംസ്ഥാന താത്പര്യം ബലികഴിക്കില്ല. ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല. ഉടമസ്ഥരായ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഓഹരി കൈമാറാനാകില്ല. കണ്സഷന് എഗ്രിമെന്റിലെ 5(3) ല്‍ ഇത് വ്യക്തമാണ്. ഓഹരിവില്‍പ്പന നീക്കം അറിയാത്തതുകൊണ്ടാണ് അറിയില്ലെന്നു പറഞ്ഞത്. അറിയാമെങ്കില്‍ അറിയാമെന്നും അവരുടെ കത്ത് കിട്ടിയിട്ടില്ലെന്നും നിയമസഭയില്‍ പറഞ്ഞാല്‍ പോരെ? ഞങ്ങള്‍ അറിഞ്ഞില്ല. പക്ഷേ അന്വേഷിച്ചപ്പോള്‍ മനസിലായി, അദാനി പോര്‍ട്ട് എം.എസ്.സിയുമായി ഒരു വര്‍ഷമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന്. ഞങ്ങളുടെ എം.ഡി അവിടെ ചാര്‍ജ് എടുക്കുന്നത് ജൂണ്‍ 11നാണ്. അതിന് മുമ്പ് ഇതേക്കുറിച്ച് അറിയാമായിരുന്ന പത്രം ദേശാഭിമാനിയാണ്. കഴിഞ്ഞ സര്‍ക്കാരിന് നേതൃത്വം നല്കിയവരാണ് ദേശാഭിമാനി വാര്‍ത്തയുടെ ഉറവിടം. എന്നിട്ടും, തനിക്ക് കമ്മിഷന് കിട്ടിയെന്ന് കണക്ക് നിരത്തി ഒരു മാധ്യമം പറഞ്ഞുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.സെബിക്ക് കത്തയച്ചു എന്ന് അറിഞ്ഞപ്പോള്‍ തന്നെ മുന്‍കൂര്‍ അറിയിക്കാത്തതിലുള്ള അസംതൃപ്തി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ അറിയിച്ചു. കണ്സഷന് എഗ്രിമെന്റ് പോലും വായിച്ചുനോക്കാതെയാണ് പ്രതിപക്ഷനേതാവ് നിയമസഭയില്‍ പ്രസംഗിച്ചത്. എം.എസ്.സി കമ്പനിക്ക് നല്കിയാല് അവരുടെ കുത്തക വരുമെന്നും കോമണ്‍ യൂസര്‍ ഫെസിലിറ്റി ഇല്ലാതാകുമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. കോമണ്‍ യൂസര്‍ ഫെസിലിറ്റി ഇല്ലാതായാല്‍ സര്‍ക്കാരിന് ഇടപെടാനാകുമെന്ന് 5(8)ല്‍ എഴുതിവച്ച ഉമ്മന്‍ ചാണ്ടിക്കും കെ. ബാബുവിനും സല്യൂട്ട് നല്കുന്നു.
ഓഹരി കൈമാറ്റം നടക്കണമെങ്കില്‍ നിരവധി കടമ്പകളുണ്ട്. അപ്രൂവല്‍ നല്‍കില്ലെന്ന് തീരുമാനിക്കാനാകില്ല. സര്‍ക്കാരിന്റെ താല്പര്യങ്ങള് പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. വിഴിഞ്ഞം തുറമുഖത്തിന് ഇത് ഗുണമാണോയെന്നും പരിശോധിക്കണം. അതിനാണ് എംപവേര്‍ഡ് കമ്മിറ്റി. അവര്‍ പഠിച്ചിട്ട് വന്നാലും ഇന്ത്യാ ഗവണ്മെന്റിന്റെ എല്ലാ അനുമതിയും കിട്ടിയാല്‍ മാത്രമെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.
അദാനി കമ്പനിയുടെ ഓഹരികളാണ് മറ്റൊരു കമ്പനിക്ക് നല്‍കുന്നത്. അത് സര്‍ക്കാരിന്റെ ഓഹരിയെ ബാധിക്കില്ല. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നാണ് എം.എസ്.സി. അവരുടെ സബ്സിഡിയറി കമ്പനിക്കാണ് ഷെയര്‍ നല്കാന് നീക്കമെന്നും മുഖ്യമന്ത്രി അറിയിച്ചു.






