
ബെല്ലെവ്യൂ: അമേരിക്കയിലെ ബെല്ലെവ്യൂവിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രങ്ങൾ കാമുകിക്ക് അയച്ചുകൊടുത്തു! ഒമ്പത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസിന് കേസ് തെളിയിക്കാനായതും പ്രതിയായ 30 വയസുകാരൻ അവിനാഷ് നാർനെയെ അറസ്റ്റ് ചെയ്യാൻ സാധിച്ചതും. ഇയാൾ തെലങ്കാന സ്വദേശിയാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് ഇയാളുടെ ഭാര്യ രാജിത സബ്ബിനേനിയെ അപ്പാർട്ട്മെന്റിലെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പത് മാസത്തെ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതിയെ പോലീസ് പിടികൂടിയതും.
കഴിഞ്ഞ വർഷം ഒക്ടോബർ 27-ന് ഭാര്യ ബാത്റൂമിൽ കയറി വാതിലടച്ചെന്നും പുറത്തിറങ്ങുന്നില്ലെന്നും കാണിച്ച് അവിനാഷ് തന്നെയാണ് പോലീസിനെ വിളിച്ചത്. പോലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ രാജിതയെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ പുറത്തുപോയി 40 മിനിറ്റിനു ശേഷം തിരികെയെത്തിയപ്പോഴാണ് ഭാര്യയെ ഈ അവസ്ഥയിൽ കണ്ടതെന്നായിരുന്നു അവിനാഷിന്റെ ആദ്യ മൊഴി. എന്നാൽ ഇയാൾ പുറത്തുപോയ സമയത്ത് മറ്റ് ആരും തന്നെ വീട്ടിൽ കയറിയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണം ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്.
അവിനാഷിന് നാട്ടിൽ ഒരു യുവതിയുമായി വർഷങ്ങളായി രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധം നിലനിൽക്കെത്തന്നെയാണ് 2025 ജൂൺ 5-ന് രാജിതയുമായുള്ള വിവാഹം നടക്കുന്നത്. അവിനാഷിന്റെ കാമുകിയും ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹശേഷവും ഇവർ ബന്ധം തുടർന്നു. കൊലപാതകം നടന്ന ദിവസം അവിനാഷ് കാമുകിയെ നാല് തവണ ഫോണിൽ വിളിച്ചിരുന്നു. ഭാര്യ ബാത്റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പോലീസിനോട് കള്ളം പറയുന്ന സമയത്തും ഇയാൾ കാമുകിയുമായി സംസാരിക്കുകയായിരുന്നു. ഇതിനെല്ലാം പുറമെ, ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം ഇയാൾ കാമുകിക്ക് ഫോണിൽ അയച്ചുകൊടുക്കുകയും ചെയ്തു.
അവിനാഷ് തനിക്ക് ഉണ്ടാക്കി നൽകുന്ന പാനീയങ്ങൾക്ക് കയ്പ്പ് രുചിയാണെന്ന് രാജിത മുൻപ് പലതവണ അയാൾക്ക് മെസ്സേജ് അയച്ചിരുന്നതായി പോലീസ് കണ്ടെത്തി. മരിച്ച ദിവസവും അവിനാഷ് നൽകിയ സ്മൂത്തിക്ക് മരുന്നിന്റെയും ചുമ സിറപ്പിന്റെയും രുചിയാണെന്ന് രാജിത സന്ദേശമയച്ചിരുന്നു. ജൂലൈ 5-നാണ് അവിനാഷിനെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാം. നിലവിൽ 5 ദശലക്ഷം ഡോളർ ജാമ്യത്തുകയിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്.






