
ബീജിങ്ങ്: ചൈനയിൽ പ്രളയത്തെ തുടർന്ന് ഫാമുകളിൽ നിന്ന് ഒലിച്ചുപോയത് 900 പാമ്പുകൾ! ഇതോടെ തെക്കൻ ചൈനയിലെ ഗുവാങ്‌സിയിലുള്ള ആളുകൾക്ക് പ്രളയത്തിനൊപ്പം പാമ്പും ഭീഷണി വിതയ്ക്കുകയാണ്. ഗുവാങ്‌സിയിലെ ലിയുലാൻ അണക്കെട്ട് തകർന്നതിനെത്തുടർന്നുണ്ടായ ശക്തമായ കുത്തൊഴുക്കിലാണ് വിഷപ്പാമ്പുകളെ വളർത്തുന്ന ഫാം പൂർണ്ണമായും ഒലിച്ചുപോയത്.
ഇതിന് പുറമെ ഒരു മുതല ഫാമും വെള്ളപ്പൊക്കത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്.പാമ്പുകളിൽ ഭൂരിഭാഗവും വിഷമില്ലാത്തവയാണെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും വിഷപ്പാമ്പുകളും ഇതിലുണ്ട്. ഇതിനകം തന്നെ നിരവധി പേർക്ക് പാമ്പുകടിയേറ്റതായാണ് വിവരം. ഹെങ്‌ഷൗവിലെ വാണിജ്യ പാമ്പ് ഫാമുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് തൊള്ളായിരത്തോളം പാമ്പുകളാണ് ജനവാസ മേഖലകളിലേക്ക് ഇറങ്ങിയത്. ഇവയിൽ മാരക വിഷമുള്ള മൂർഖൻ ഉൾപ്പെടെയുള്ള ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രളയക്കെടുതിയിൽ ഇതിനകം തന്നെ വലഞ്ഞ ഗ്രാമീണർക്ക്, വെള്ളത്തിലൂടെ ഒഴുകിനടക്കുന്ന പാമ്പുകൾ ഇപ്പോൾ ഇരട്ടി ഭീഷണിയായിരിക്കുകയാണ്. ചൈനീസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, പാമ്പുകൾ പ്രളയജലത്തിലൂടെ നീന്തുന്നതും ഒഴുകിപ്പോകുന്ന അവശിഷ്ടങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നതും വീടുകൾക്ക് സമീപം പ്രത്യക്ഷപ്പെടുന്നതും കാണാം. ചില പ്രദേശവാസികൾ മുളവടികളും വലകളുമായി ഇവയെ നേരിടാൻ ഇറങ്ങിയിട്ടുണ്ടെങ്കിലും, ഭൂരിഭാഗം ആളുകളും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയന്ന് കഴിയുകയാണ്.
പ്രളയജലത്തിൽ ഒറ്റപ്പെട്ടതിനെത്തുടർന്ന് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ഒരു സ്ത്രീ മരണപ്പെട്ടതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാമ്പുകളെ സ്വയം പിടികൂടാൻ ശ്രമിക്കരുതെന്ന് അടിയന്തര വിഭാഗം ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് പ്രദേശത്തെ ആശുപത്രികളിൽ ആന്റി-വെനം (പാമ്പ് വിഷത്തിനുള്ള മരുന്ന്) ശേഖരം വർദ്ധിപ്പിച്ചു.
പരമ്പരാഗത ചൈനീസ് മരുന്നുകൾ, ഭക്ഷണം, തോൽ ഉൽപ്പന്നങ്ങൾ, ഔഷധ ഗവേഷണങ്ങൾ എന്നിവയ്ക്കായി പാമ്പുകളെ വളർത്തുന്ന വലിയൊരു വ്യവസായം തന്നെ ഗുവാങ്‌സിയിലുണ്ട്. സാധാരണയായി പ്രളയസമയങ്ങളിൽ ഒറ്റപ്പെട്ട രീതിയിൽ പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്രയും വലിയ തോതിൽ ഫാമുകളിൽ നിന്ന് പാമ്പുകൾ കൂട്ടത്തോടെ രക്ഷപെടുന്നത് അസാധാരണമാണ്.
ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ഗുവാങ്‌സിയിലെ പല പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിന് ആളുകളെ ഇതിനകം തന്നെ മാറ്റിപ്പാർപ്പിച്ചു. പ്രളയജലം ഇറങ്ങിയാലും പാമ്പുകളുടെ സാന്നിധ്യം വലിയ ഭീഷണിയായി തുടരുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്.






