
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വെള്ളിത്തിരയിലേക്ക് നടന്നു കയറിയ ശിവജിത്ത് നമ്പ്യാര്‍ ആരോമല്‍ ചേകവരായി പ്രേക്ഷകമനസ്സിലേക്ക് പരകായപ്രവേശം നടത്തിക്കഴിഞ്ഞിരിക്കുന്നു...
വടക്കന്‍പാട്ടുകളില്‍ നിന്ന് മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ചന്തുവും ആരോമലും ഉണ്ണിയാര്‍ച്ചയുമൊക്കെ വ്യത്യസ്ത ഔട്ട്ലുക്കുമായി വീരത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. വീരത്തിലൂടെ ആരോമല്‍ ചേകവരെ അവിസ്മരണീയനാക്കിയ ശിവജിത്തിന്റെ വിശേഷങ്ങളിലേക്ക്...
എന്‍ട്രി ടു സില്‍വര്‍സ്ക്രീന്‍
ഇപ്പോഴുമെനിക്കിത് വിശ്വസിക്കാനാവുന്നില്ല. 14 വര്‍ഷത്തോളം സിനിമയിലൊരു വേഷത്തിനായി അലഞ്ഞു. ബംഗളൂരുവില്‍ ത്രീഡി അനിമേറ്ററായിരുന്ന സമയത്തും സിനിമയായിരുന്നു മനസ്സില്‍.
അവിടെ വച്ച് ചിപ്പി ഗ്യാംഗ്ജിയുടെ തിയേറ്റര്‍ ട്രൂപ്പില്‍ വര്‍ക്ക് ചെയ്തു. ജോലിയ്ക്കൊപ്പം സിനിമ പറ്റില്ലെന്ന് തോന്നിയപ്പോള്‍ ജോലി വിട്ടു. ഡബ്ബിംഗും പരസ്യചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുമൊക്കെ ചെയ്തു.
കുറച്ചുനാള്‍ മുംബൈയിലും എറണാകുളത്തുമൊക്കെ അലഞ്ഞു. നൊമ്പരപ്പെടുത്തുന്ന പല അനുഭവങ്ങളും ഉണ്ടായി. അവസാനം ദൈവാനുഗ്രഹം പോലെ രണ്ടു സുഹൃത്തുക്കള്‍ വഴി ജയരാജ് സാറിനെ പരിചയപ്പെട്ടു.
അഭിനയ മോഹവും അലച്ചിലുമൊക്കെ തുറന്നു പറഞ്ഞു. നവരസപരമ്പരയിലെ വീരത്തിന്റെ ആലോചനയിലായിരുന്നു അദ്ദേഹം. കളരി പഠിക്കണമെന്നും കടുത്ത പരിശീലനവും വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയാറായാല്‍ നീയാവും ആരോമല്‍ ചേകവരെരന്നും പറഞ്ഞു.
ഓസ്കര് കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. മനസ്സു കൊണ്ട് ഞാന്‍ ആ കാല്പ്പാദങ്ങളില് വീണ് നന്ദി പറഞ്ഞു. അങ്ങനെ മൂന്നു വര്‍ഷത്തെ കഠിനപ്രയത്നത്തിനു ശേഷം ഞാന്‍ ആരോമലായി.
ആരോമലും ചന്തുവും മാക്ബത്തും
വടക്കന്‍ പാട്ടിലും സിനിമകളിലും നിറഞ്ഞു നിന്നവരാണ് ചന്തുവും ആരോമലും അമ്പാടിയുമൊക്കെ. ഒരുവടക്കന്‍ വീരഗാഥയിലൂടെ എം.ടി സാര്‍ ചന്തുവിന് പുനര്ജന്മം കൊടുത്തതുമാണ്.
അതുകൊണ്ട് ഒരു പൊളിച്ചടുക്കല്‍ വീരത്തിലൂടെ സാധ്യമാവില്ല. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നടന്ന കഥ 16-ാം നൂറ്റാണ്ടില്‍ വില്ല്യം ഷേക്സ്പിയര് മാക്ബത്ത് എന്ന നാടകമാക്കി. ഡങ്കന്‍ എന്ന രാജാവിനെ പടനായകനായ മാക്ബത്ത് ചതിയിലൂടെ കൊല്ലുന്നതാണ് ആ കഥ.
വടക്കന്‍ പാട്ടിലെ ചന്തുവും ആരോമലും അതു തന്നെയായിരുന്നു. മാക്ബത്തിന്റെ സ്വതന്ത്ര ദൃശ്യവ്യാഖ്യാനമാണ് വീരം. അതൊരിക്കലും വടക്കന്‍ വീരഗാഥയുടെ റീമേക്കല്ല. മാക്ബത്തിനെ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടുകയാണ് ചെയ്തത്.
മലയാളികള്‍ ഇന്നു വരെ കാണാത്ത ചന്തുവും ആരോമലുമാണ് വീരത്തിലേത്. വടക്കന്‍ കേരളത്തിലെ ഭാഷയാണ് ഇതില്‍. വടക്കേ മലബാറിലെ അനുഷ്ഠാന കലാരൂപമായ തെയ്യത്തിന്റെ മുഖത്തെഴുത്ത് സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
വെല്ലുവിളികള്‍ തന്ന സന്തോഷം
കളരി പഠിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളി. കൊല്ലത്തെ ശിവകുമാര്‍ ഗുരുക്കളുടെ നമ്പര്‍ തന്നത് ജയരാജ് സാറാണ്. ഗുരുക്കളാണ് എന്നെ ആരോമലാക്കിയത്.
112 കിലോയില്‍ നിന്ന് 88 കിലോയിലേക്ക് ഞാന്‍ കുറഞ്ഞു. മെയ്വഴക്കവും അഭ്യാസവുമൊക്കെ കഠിനപ്രയത്നത്തിലൂടെയാണ് പഠിച്ചത്. യോഗയും മെഡിറ്റേഷനും അഭ്യാസവുമൊക്കെയായി പുലര്‍ച്ചേ തുടങ്ങും, വൈകുന്നേരം ജിമ്മില്‍ പോയി വീണ്ടും ശരീരം ഫിറ്റാക്കും.
ആദ്യ മൂന്നു മാസം ഞാന്‍ ശരിക്കും നിരാശപ്പെട്ടു. പക്ഷേ ഗുരുക്കള്‍ ആത്മവിശ്വാസം തന്നു. പിന്നീട് ഞാന്‍ പോലുമറിയാതെ ആരോമലായി മനസ്സും ശരീരവും മാറുകയായിരുന്നു.
ആദ്യ ഷോട്ട് മലയാളത്തിലാണ് എടുത്തത്, അതിന്റെ അഭിപ്രായം പറയാതെ തന്നെ ജയരാജ് സാര്‍ ഹിന്ദിയും ഇംഗ്ലീഷും ചെയ്യിപ്പിച്ചു. ക്യാമറമാന് എസ്. കുമാര്‍ സാറടക്കം എല്ലാവരും കൈയടിച്ചു.
സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. അത്രയും നാളത്തെ എന്റെ അദ്ധ്വാനവും ആഗ്രഹവും സ്വപ്നവുമൊക്കെ സഫലീകരിച്ച നിമിഷങ്ങളായിരുന്നു അത്.






