ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതിന് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ടുകൾ. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചു. ഒമാൻ തീരത്തിന് സമീപം വ്യത്യസ്ത ദൂരങ്ങളിലായി മൂന്ന് കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഒരു ക്രൂയിസ് കപ്പലിന് സമീപം സ്ഫോടനം നടന്നതായും മറ്റൊരു കണ്ടെയ്നർ കപ്പലിന് കേടുപാടുകൾ സംഭവിച്ചതായും വിവരമുണ്ട്. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള ഇന്ത്യൻ കപ്പലുകൾ ഇറാൻ സൈന്യം തടഞ്ഞു തിരിച്ചുവിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൂന്ന് ആക്രമണങ്ങൾ നടന്നതായി യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനിലെ തുറമുഖങ്ങൾക്ക് മേൽ നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് മേഖലയിലെ സാഹചര്യം വീണ്ടും വഷളാക്കിയത്. ഇതോടെ കടലിടുക്ക് തുറന്നുകൊടുക്കാനുള്ള മുൻ തീരുമാനം ഇറാൻ പിൻവലിക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ചർച്ചകളിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്നാണ് ഇറാന്റെ ആരോപണം. കപ്പൽ ഗതാഗതത്തിന് വിലക്കേർപ്പെടുത്തിയതോടെ ശനിയാഴ്ച ആറോളം കപ്പലുകൾ യാത്ര പാതിവഴിയിൽ നിർത്തി മടങ്ങിപ്പോയി. ഉപരോധം ലംഘിച്ചാൽ ഒരു രാജ്യത്തിന്റെയും കപ്പലുകളെ കടത്തിവിടില്ലെന്ന കർശന മുന്നറിയിപ്പാണ് ഇറാൻ നാവികസേന റേഡിയോ സന്ദേശങ്ങളിലൂടെ നൽകുന്നത്.
അമേരിക്കൻ ഉപരോധം പൂർണ്ണമായി നീക്കുന്നത് വരെ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടരുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് (ഐആർജിസി) വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കഴിഞ്ഞ രണ്ടു മാസമായി അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ എണ്ണവില വർധനവിനും വിതരണ പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാൻ ഈ തന്ത്രപ്രധാന പാത അടച്ചത്. അതേസമയം, ആണവ കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുതിയ ഉടമ്പടി ഇല്ലാതെ ഉപരോധം നീക്കില്ലെന്ന കർക്കശമായ നിലപാടിലാണ് അമേരിക്കയും.






