ന്യൂഡൽഹി: ഭീകരവാദ ഗൂഢാലോചനക്കേസിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത യുഎസ് പൗരൻ ഡൽഹി കോടതിയിൽ വിചിത്രമായ ഒരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. തിഹാർ ജയിലിൽ നൽകുന്ന ഭക്ഷണം തനിക്ക് കഴിക്കാൻ സാധിക്കുന്നില്ലെന്നും, അതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്നുമാണ് ഇയാളുടെ ആവശ്യം.
കഴിഞ്ഞ ഏപ്രിൽ മുതൽ ജയിലിൽ കഴിയുന്ന മാത്യു ആരോൺ വാൻഡൈക്ക് എന്നയാളാണ് കോടതിയെ സമീപിച്ചത്. ജയിലിലെ ഭക്ഷണം തനിക്ക് അമിതമായി "എരിവുള്ളതും, എണ്ണമയമുള്ളതും, വറുത്തതുമാണ്" എന്ന് ഇയാൾ കോടതിയെ അറിയിച്ചു. 50 ദിവസത്തിലേറെയായി താൻ നിരാഹാര സമരത്തിലാണെന്ന് അവകാശപ്പെടുന്ന ഇയാൾ, കുടുംബത്തിന്റെ ചെലവിൽ സാധനങ്ങളും പാത്രങ്ങളും വാങ്ങി ജയിലിനുള്ളിൽ സ്വന്തമായി പാചകം ചെയ്യാൻ അനുമതി തേടി.
പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമ്മയ്ക്ക് മുന്നിലാണ് ഈ ഹർജി സമർപ്പിച്ചത്. സംഭവത്തിൽ മറുപടി നൽകാൻ തിഹാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ട കോടതി, കേസ് വീണ്ടും പരിഗണിക്കുന്നതിനായി ജൂലൈ 21 ലേക്ക് മാറ്റി.
താൻ കഴിച്ചു ശീലിച്ച ഭക്ഷണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ജയിലിൽ ലഭിക്കുന്നതെന്ന് വാൻഡൈക്ക് തന്റെ അപേക്ഷയിൽ പറഞ്ഞു. ഒരു അമേരിക്കൻ പൗരൻ എന്ന നിലയിൽ ഇന്ത്യൻ ജയിലുകളിൽ സാധാരണയായി നൽകുന്ന ഭക്ഷണരീതിയുമായി തനിക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും ഇയാൾ വ്യക്തമാക്കുന്നു.ഇന്ത്യൻ ഭക്ഷണം കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ടെന്നും ഇത് പ്രതിയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചുവെന്നും ഇയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഹർജി പ്രകാരം, നിരാഹാര സമരം ആരംഭിച്ചതിന് ശേഷം ഇയാൾക്ക് ഏകദേശം 30 പൗണ്ട് (ഏകദേശം 14 കിലോഗ്രാം) ഭാരം കുറഞ്ഞു. കൃത്യമായ പോഷകാഹാരം ലഭിക്കാത്തതിനാൽ കാഴ്ചശക്തിക്ക് തകരാറുണ്ടായതായും, ശാരീരിക ക്ഷമതയും രോഗപ്രതിരോധ ശേഷിയും ഗണ്യമായി കുറഞ്ഞതായും ഹർജിയിൽ അവകാശപ്പെടുന്നുണ്ട്.
ഇതൊരു മാനുഷിക പരിഗണന അർഹിക്കുന്ന അപേക്ഷയാണെന്നും ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഇയാളുടെ ആരോഗ്യം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഭക്ഷണസാധനങ്ങൾ, പാചക ഉപകരണങ്ങൾ എന്നിവയ്ക്കുള്ള എല്ലാ ചെലവുകളും വഹിക്കാൻ വാൻഡൈക്കിന്റെ കുടുംബം തയ്യാറാണ്.
കോടതി അനുമതി നൽകുകയാണെങ്കിൽ പരിപ്പ് വർഗ്ഗങ്ങൾ, റെഡ് മീറ്റ്, കോഴിയിറച്ചി, കൊഞ്ച്, പാസ്ത, നൂഡിൽസ്, ഉരുളക്കിഴങ്ങ്, സവാള, ബീൻസ്, സുഗന്ധവ്യഞ്ജനങ്ങൾ, ബ്രെഡ്, ബട്ടർ, ഒലീവ് ഓയിൽ, ടോൺഡ് മിൽക്ക്, സോയ മിൽക്ക്, ബോട്ടിൽഡ് വാട്ടർ (മിനറൽ വാട്ടർ) എന്നിവ ജയിലിൽ സൂക്ഷിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം സ്വന്തമായി പാചകം ചെയ്യുന്നതിനായി ഇൻഡക്ഷൻ കുക്കർ, പാത്രങ്ങൾ, പ്ലാസ്റ്റിക് ചോപ്പർ എന്നിവ ഉപയോഗിക്കാനുള്ള അനുമതിയും ഇയാൾ തേടിയിട്ടുണ്ട്.
മാർച്ച് 13-ന് കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ചാണ് ആറ് ഉക്രെയ്ൻ പൗരന്മാർക്കൊപ്പം വാൻഡൈക്കിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഇവർ ഗൂഢാലോചന നടത്തിയെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. പ്രതികൾ നിരോധിത ഇന്ത്യൻ വിഘടനവാദി ഗ്രൂപ്പുകളുമായി ബന്ധം പുലർത്തുകയും അവർക്ക് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചു നൽകുകയും ചെയ്തതായി എൻഐഎ ആരോപിക്കുന്നു. ഇവർ വിഘടനവാദികൾക്ക് പരിശീലനം നൽകിയിരുന്നതായും, തങ്ങൾക്ക് എ.കെ-47 റൈഫിളുകൾ കൈവശമുള്ള സായുധ ഭീകരരുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.






