പത്തനംതിട്ട: ആറൻമുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഡ്രോൺ സർവേ നടത്തിയതിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തുവന്നു. വിമാനത്താവളത്തിനു വേണ്ടിയുള്ള പുതിയ നീക്കം ദുരൂഹമാണെന്നും ബിജെപി അതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി പ്രദേശത്ത് ഭൂ ഉടമ എബ്രഹാം കലമണ്ണിൽ ഒരു സ്വകാര്യ കമ്പനിയുടെ സഹായത്താലായിരുന്നു ഡ്രോൺ സർവെ നടത്തിയത്.
പദ്ധതിക്ക് അനുമതി ലഭിക്കില്ല എന്ന് പറഞ്ഞ കുമ്മനം റിയൽ എസ്റ്റേറ്റ് ബിസിനസ് മുന്നിൽ കണ്ടാണ് പുതിയ നീക്കമെന്ന് ആരോപിച്ചു. ജില്ലയിൽ വിമാനത്താവളത്തിന് ഇതിനെക്കാൾ അനുയോജ്യമായ മറ്റ് സ്ഥലങ്ങളുണ്ട്. എന്താണ് അവിടെ സർവേ നടത്താത്തത് എന്നും കുമ്മനം ചോദിച്ചു. എല്ലാ വർഷവും വെള്ളം കയറുന്ന സ്ഥലമായി ആറന്മുള മാറി. ആ ദിവസങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയാണ്. ഇത്തരമൊരു പ്രദേശത്ത് പാടശേഖരങ്ങൾ നികത്തുന്നത് അനുവദിക്കാൻ കഴിയില്ല. അത് 2008 ലെ തണ്ണിർത്തട നെൽവയൽ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാർ വന്നു എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. അബിൻ വർക്കി പ്രദേശത്തെ വിഷയങ്ങൾ പഠിച്ചിട്ടല്ല പറയുന്നത്. ഒരു നിർമ്മാണവും സഹിക്കാൻ പറ്റുന്ന ഭൂമിയല്ല ആറന്മുളയിലേത്. വയനാട് കണ്ടെങ്കിലും പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരും കേരള സർക്കാരും വിമാനത്താവളത്തിനുള്ള അനുമതി തള്ളിയതാണ്. പാരിസ്ഥിതിക അനുമതിക്ക് ഹാജരാക്കിയ രേഖകളെല്ലാം ഗ്രീൻ ട്രിബ്യൂണൽ തള്ളി. സുപ്രീംകോടതിയും അത് ശരിവച്ചു എന്നും കുമ്മനം ഓർമ്മിപ്പിച്ചു.






