
ലേ: ലഡാക്കിലെ നൺ കുൻ മലനിരയ്ക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 18,600 അടി ഉയരത്തിൽ അതിസാഹസിക രക്ഷാദൗത്യവുമായി ഇന്ത്യൻ സൈന്യം. ശക്തമായ കാറ്റും കുത്തനെയുള്ള മഞ്ഞുമലയും മറികടന്നാണ് ട്രക്കിങ്ങിനിടെ പരിക്കേറ്റ ഒരാളെ സൈന്യം ഹെലികോപ്റ്റർ മാർഗം രക്ഷപ്പെടുത്തിയത്. ഓക്സിജന്റെ അളവും അന്തരീക്ഷമർദ്ദവും വളരെ കുറഞ്ഞ പ്രദേശത്ത് ശനിയാഴ്ച നടന്ന രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പകൽവെളിച്ചം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥലത്ത് ഹെലികോപ്റ്റർ ഇറക്കാൻ യാതൊരു ലാൻഡിങ് പ്ലാറ്റ്ഫോമും ഉണ്ടായിരുന്നില്ല. ശക്തമായ കാറ്റിനൊപ്പം കുത്തനെയുള്ള പാറക്കെട്ടുകളും ഹെലികോപ്റ്റർ ഇറക്കുന്നതിന് വലിയ തടസ്സമായി. ഇതോടെയാണ് ഹെലികോപ്റ്ററിന്റെ ഒരു സ്കിഡ് മാത്രം പാറക്കെട്ടിൽ തൊടുന്ന രീതിയിൽ നിയന്ത്രിച്ച് നിർത്തി പരിക്കേറ്റയാളെ അതിലേക്ക് കയറ്റിയത്. ദൗത്യത്തിനായി ഹെലികോപ്റ്ററിന്റെ ഭാരം പരമാവധി കുറച്ചിരുന്നു. ആവശ്യമായ ഇന്ധനം മാത്രമാണ് വിമാനത്തിൽ നിറച്ചിരുന്നതെന്നും സൈന്യം വ്യക്തമാക്കി.
അതിസാഹസിക രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതീവ പ്രതികൂലമായ കാലാവസ്ഥയിലും അപകടകരമായ ഭൂപ്രദേശത്തും സൈനികർ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പരിക്കേറ്റയാളുടെ ആരോഗ്യനിലയെക്കുറിച്ചോ മറ്റ് വ്യക്തിവിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല.
Daring High-Altitude Casualty Evacuation 🇮🇳
In a daring rescue mission at 18,600 ft near Nun Kun, Indian Army Aviation pilots evacuated a casualty from an extremely challenging slope with no landing space and strong winds.
With the helicopter lightened by removing non-essential… pic.twitter.com/NaOyFRWxSR— @firefurycorps_IA (@firefurycorps) August 29, 2026






