
തിരുവനന്തപുരം: ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. തീരുമാനത്തിനെതിരെ കെജിഎംഒഎയ്ക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയെ കാണണമെങ്കിൽ നേരിട്ട് എത്താം. ഒഴിവ് സംബന്ധിച്ച കാര്യങ്ങൾ മന്ത്രിയെ ബോധിപ്പിച്ചാൽ മാത്രമേ അതേക്കുറിച്ച് അറിയാൻ കഴിയൂവെന്നും മുരളീധരൻ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ പത്രങ്ങളിലൂടെ അറിയേണ്ട സാഹചര്യമല്ലെന്നും കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോകും. എന്താണ് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയാൽ അതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 140ഓളം ഡോക്ടർമാരെ ഇതിനകം നിയമിച്ചിട്ടുണ്ട്. മന്ത്രിയെ കാണണമെങ്കിൽ നേരിട്ട് കാണാമെന്നും ദിവസേന പ്രസ്താവനകൾ ഇറക്കേണ്ട ആവശ്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.






