
ബിഷ്കെക്ക്: കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനുള്ള എല്ലാ സമാധാനപരമായ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും ഭാവിയിലും അത് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു."എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ വാദിക്കുന്നത്, ഇത് മുഴുവൻ മനുഷ്യരാശിക്കും ആവശ്യമാണ്," റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
"യുദ്ധത്തിന്റെ ഓരോ ദിവസവും മനുഷ്യരാശിയെ പിന്നോട്ടടിക്കുന്നു, ശത്രുത അവസാനിപ്പിക്കാൻ നാം പ്രവർത്തിക്കണം എന്ന് കൂടിക്കാഴ്ചയ്ക്കിടയിൽ പുടിനോട് മോദി പറഞ്ഞു."2022 ഫെബ്രുവരിയിൽ മോസ്കോ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചത് മുതൽ ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിൽ ഇന്ത്യ സൂക്ഷ്മമായ നിലപാടാണ് തുടരുന്നത്. റഷ്യയെ നേരിട്ട് വിമർശിക്കുന്നത് ഒഴിവാക്കിക്കൊണ്ട്, സംഘർഷം അവസാനിപ്പിക്കാൻ ചർച്ചയും നയതന്ത്രവും വേണമെന്ന് ന്യൂഡൽഹി നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.
ഉഭയകക്ഷി ബന്ധം, റഷ്യ-ഉക്രെയ്ൻ യുദ്ധം, പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ ചർച്ചകളിൽ പ്രധാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുമായുള്ള ദീർഘകാല പങ്കാളിത്തവും ഇറാനുമായുള്ള ബന്ധവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായുള്ള നിരന്തരമായ ഇടപെടലുകളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കൂടിക്കാഴ്ച നിർണായക വഴിത്തിരിവിലാണ് നടക്കുന്നത്.
ടാസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, ബിഷ്കെക്കിലെ അല ആർച്ച സ്റ്റേറ്റ് റെസിഡൻസിലെ അക്സകാൽ മീറ്റിംഗ് റൂമിലാണ് പുട്ടിൻ മോദിയെ കണ്ടത്. മന്ത്രിമാരും മറ്റ് മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം റഷ്യൻ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ തുടക്കത്തിൽ, റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തി പ്രാപ്തമാകുന്നതായി പുട്ടിൻ എടുത്തുപറഞ്ഞു.
ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് ഈ ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.






