
ദോഹ: കര, വ്യോമ, ജല മാര്‍ഗ്ഗങ്ങളെല്ലാം അടച്ച് സൗദിയും ബഹ്റിനും യുഎഇ യും ഖത്തറിന് കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ പിച്ചിചീന്തപ്പെടുന്നു. ഭാര്യയും ഭര്‍ത്താവും മാതാപിതാക്കളും കുട്ടികളും തുടങ്ങി രക്തബന്ധങ്ങള്‍ ചീന്തിയെറിയപ്പെടുന്നു. ജിസിസി നിയമത്തിന് കീഴില്‍ ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നും തൊഴിലിനും മറ്റുമായി എത്തിയ അനേകര്‍ ഉറ്റവരെയും ഉടയവരെയും ഇട്ടെറിഞ്ഞ് സ്വരാജ്യത്തേക്ക് മടങ്ങേണ്ടി വരുന്ന വേദനാജനകമായ അനുഭവം മുഖാമുഖം കാണുകയാണ്.
പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ അത് കുടുംബ ബന്ധങ്ങളെ പോലും ബാധിക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനകളുടെ നിര്‍ദേശം പോലും അവഗണിക്കപ്പെടുകയാണ്. സൗദി അറേബ്യയും യുഎഇയും ബഹ്റിനും തങ്ങളുടെ രാജ്യത്തെ ഖത്തര്‍ പൗരന്മാര്ക്ക് രാജ്യം വിടാന്‍ 14 ദിവസം നല്‍കിയിരിക്കുകയാണ്. ഇതിനൊപ്പം ഖത്തറും തങ്ങളുടെ രാജ്യത്തെ സൗദി, യുഎഇ, ബഹ്റിന് നാട്ടുകാരോട് രാജ്യം വിടാന്‍ സമയം അനുവദിച്ചിരിക്കുകയാണ്. പുതിയ സാഹചര്യം പല രാജ്യങ്ങളിലായി പൗരത്വമുള്ള കുടുംബങ്ങളെ വേര്‍പെടുത്തുമെന്നാണ് ആശങ്ക.
വെവ്വേറെ ഗള്‍ഫ് രാജ്യങ്ങളുടെ പൗരത്വമുള്ളവര്‍ തമ്മില്‍ വിവാഹിതരാകുകയും ഖത്തറില്‍ കുട്ടികള്‍ ജനിക്കുകയും ചെയ്ത അനേകം കുടുംബങ്ങളെയാണ് പ്രശ്നം ബാധിച്ചിരിക്കുന്നത്. കുട്ടികള്‍ ഖത്തറില്‍ ജനിച്ചതിനാല്‍ അവര്‍ അവിടെ കഴിയുമ്പോള്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇവരെ വിട്ട് തങ്ങളുടെ രാജ്യങ്ങളിലേക്ക് പുതിയ പ്രതിസന്ധി വന്നതോടെ മടങ്ങേണ്ടി വരും. രണ്ടാഴ്ചയ്ക്കുള്ളില്‍ തിരിച്ചെത്തിയില്‍ പൗരത്വം നഷ്ടമാകുമെന്നാണ് ബഹ്റിന് ഖത്തറിലുള്ള തങ്ങളുടെ പൗരന്മാരെ അറിയിച്ചിരിക്കുന്നത്. വാഫാ അല്‍ വസീദി ഇത്തരം പ്രതിസന്ധി നേരിടുന്ന ഒരാളാണ്. ഭര്‍ത്താവ് ബഹ്റിന് കാരനും മക്കള്‍ ഖത്തറില്‍ ജനിക്കുകയും ചെയ്തതിനാല്‍ എല്ലാവര്ക്കും വേര്‍പിരിയേണ്ടി വരും. കുട്ടികളില്ലാതെ ബഹറിനിലേക്ക് മടങ്ങി വന്നിട്ട് എന്തു കാര്യമെന്ന് അല്‍ വസീദി ചോദിക്കുന്നു.
ബഹ്റിനെക്കാള് താന്‍ ഖത്തറിലെ വീടിനെ മതിക്കുന്നെന്നും ബഹ്റിനില്‍ വെറും നാലു തവണ മാത്രമേ വന്നിട്ടുള്ളെന്നും ഇവര്‍ പറയുന്നു. ബഹ്റിന് പാസ്പ്പോര്‍ട്ട് നഷ്ടപ്പെട്ടാലും ഖത്തറില്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അതാണ് സന്തോഷമെന്നും ഇവര്‍ പറയുന്നു. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളിലും രക്തബന്ധമുള്ളവരുണ്ട്. ആരേയും എവിടെയും വിവാഹം കഴിക്കാന്‍ കഴിയുന്ന എവിടെയും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു രാജ്യമായിട്ടായിരുന്നു ഗള്‍ഫിനെ ഇതുവരെ കണ്ടിരുന്നതെന്നും വസീദി പറയുന്നു.
അനേകം കുടുംബങ്ങളെ പോലെ തങ്ങള്‍ക്കും പിരിയാന്‍ വയ്യെന്നാണ വസീരിയുടെ മകള്‍ പറയുന്നത്. സൗദിയും ഖത്തറും പോലെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്ന് അനേകര്‍ ഇവിടെ കുടുംബം കെട്ടിയിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ പേരില്‍ ഞങ്ങള്‍ എന്തിന് വേര്‍പിരിയണമെന്നും കുട്ടി ചോദിക്കുന്നു. വസീദിയെ പോലെ 6,474 കുടുംബങ്ങളാണ് ഖത്തറില്‍ ഇതേ വിധി നേരിടുന്നത്. ഖത്തറിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 8,254 സൗദിക്കാരും 784 യുഎഇക്കാരും 2,349 ബഹ്റിന്കാരും ഖത്തറിലുണ്ട്. ജിസിസി-ഖത്തര്‍ തര്‍ക്കം സഞ്ചാരസ്വാതന്ത്ര്യം, താമസം, വീട് ഉടമസ്ഥത എന്നിങ്ങനെ വിവിധ പ്രശ്നങ്ങളിലായി 11,387 പേരെ ബാധിക്കും.
സമാന പ്രതിസന്ധിയാണ് വര്‍ഷങ്ങളായി സൗദിയില്‍ താമസിക്കുന്ന ഖത്തറുകാരി നൗഫ് എന്ന വിധവയും നേരിടുന്നത്. സൗദിക്കാരന് ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. മക്കള്‍ ജനിച്ചതും സൗദിയില്‍. സൗദി അധികൃതര്‍ ഇവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കുട്ടികള്‍ ഖത്തര്‍ പൗരന്മാര് അല്ലാത്തതിനാല്‍ നൗഫിന് തനിച്ച് രാജ്യം വിടാന്‍ നിര്‍ബ്ബന്ധിതമാകുകയാണ്. വികലാംഗനായ ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരെ സൗദിയില്‍ ഉപേക്ഷിക്കേണ്ടി വരും.
സൗദിയിലെയും യുഎഇ യിലെയുമായി 1,954 പേരാണ് ഖത്തറിലെ വ്യവസായ മേഖലയില്‍ പണിയെടുക്കുന്നത് ഇവരുടെ വാണിജ്യ വ്യാവസായിക മേഖലകളെല്ലാം താറുമാറാകും. ജോലിയും പോകും. ഖത്തറില്‍ ജോലി ചെയ്യുന്ന സൗദിക്കാരന് മൊഹമ്മദ് നേരിടുന്നത് ഭാര്യയെ ഉപേക്ഷിച്ച് മക്കളുമായി സൗദിക്കു മടങ്ങണമെന്ന പ്രതിസന്ധിയാണ്. സൗദിയില്‍ നിന്നും ഖത്തറില്‍ ജോലിക്കെത്തിയ ഇയാള്‍ അവിടെ നിന്നുമായിരുന്നു വിവാഹം കഴിച്ചത്. ഇയാളോട് രാജ്യം വിട്ടില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഖത്തര്‍ അധികൃതര്‍ പറഞ്ഞിരിക്കുന്നത്.
ജിസിസി നിയമപ്രകാരം പാസ്പോര്‍ട്ട് പ്രശ്നമില്ലാതെ ഗള്‍ഫ് രാജ്യങ്ങളിലെ ആര്‍ക്കും എവിടെ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും അവകാശമുണ്ട്. ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിന്നും നേരിടുന്ന ഉപരോധം കടുത്ത രീതിയിലേക്ക് മാറുന്നതോടെ പ്രതിസന്ധി അഴിക്കാന്‍ ഖത്തര്‍ യൂറോപ്പിന്റെ സഹായം തേടാന്‍ ഉദ്ദേശിക്കുന്നുണ്ട്. ജിസിസി രാജങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നം അവസാനിപ്പിക്കാന്‍ കുവൈറ്റിന്റെ മാദ്ധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ബിന്‍ അല്‍ ത്താനി യൂറോപ്പിലേക്ക് വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണ്.






