
കോട്ടയം: എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയനെതിരേ ഫോണിലൂടെ പാര്‍ട്ടി നേതാവ് കൊലവിളി നടത്തിയതിന്റെ ശബ്ദരേഖ പുറത്തായി. അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുമ്പു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരി അതിരൂക്ഷ ആക്ഷേപങ്ങളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണു പുറത്തായത്.
''ഉഴവൂര്‍ വിജയന് അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല'' -എന്നിങ്ങനെയായിരുന്നു മറ്റൊരു നേതാവുമായി ഇദ്ദേഹം നടത്തിയ സംഭാഷണം. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് വിജയന് പെെട്ടന്നു മരിച്ചതെന്ന ആരോപണം ശരിവയ്ക്കുന്നതാണു ശബ്ദരേഖ. സംസ്ഥാന അധ്യക്ഷനെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും ഇതിലുണ്ട്.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റു സ്ഥാനത്തുനിന്നു മാറ്റുന്നതടക്കമുള്ള കാര്യങ്ങളും പരാമര്‍ശിക്കുന്നുണ്ട്. വിവാദ സംഭാഷണത്തിനു പിന്നാലെ ഉഴവൂര്‍ വിജയനെയും ഇയാള്‍ വിളിച്ചു. ഭാര്യ ചന്ദ്രമണിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവേ കായംകുളത്തുള്ള സുഹൃത്തിന്റെ ഭവനം അദ്ദേഹം സന്ദര്‍ശിച്ചതില്‍ പ്രകോപിതനായാണു വിളിച്ചത്.
സന്ദര്‍ശനത്തില്‍ അതൃപ്തി അറിയിച്ച നേതാവ്, തുടര്‍ന്നു നടത്തിയ അസഭ്യവര്‍ഷവും വ്യക്തിപരമായ അധിക്ഷേപവും ഉഴവൂരിനെ തളര്‍ത്തി. വാഹനത്തില്‍ ഉടന്‍ കുഴഞ്ഞു വീണ വിജയനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇത്തരം ചില സംഭാഷണങ്ങള്‍ കേള്‍ക്കാനിടയായതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയതെന്നു ചില പാര്‍ട്ടി നേതാക്കള്‍ നേരത്തേ ആരോപിച്ചിരുന്നു. അതേസമയം, ഇക്കാര്യങ്ങളോട് പ്രതികരിക്കാന്‍ ഉഴവൂരിന്റെ കുടുംബാംഗങ്ങളോ പാര്‍ട്ടി നേതൃത്വമോ തയാറായിട്ടില്ല.






