
കോട്ടയം: മാങ്ങാനം മന്ദിരം മുണ്ടകപ്പാടത്തിനടിയില് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസിന് തുമ്പുകിട്ടിയത് ദൈവം ബാക്കി വെച്ച ആ ഫോണ്‍ കോളില്‍ നിന്നും. കൊലപാതകം നടന്നതെന്ന് വിശ്വസിക്കുന്ന രാത്രിയില്‍ പ്രതി വിനോദിന്റെ ഭാര്യ കുഞ്ഞുമോള്‍ കൊല്ലപ്പെട്ട സന്തോഷിനെ വിളിച്ച കോള്‍ കിട്ടിയത് സന്തോഷിന്റെ പിതാവ് കുഞ്ഞുമോനായിരുന്നു. കുഞ്ഞുമോന്റെ മൊഴിയില്‍ നിന്നുമാണ് കുഞ്ഞുമോളെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചത്.
വിനോദിനെയും ഭാര്യയേയും വെവ്വേറെ മുറിയില്‍ ഇരുത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. അതില്‍ ഭര്‍ത്താവ് പറഞ്ഞിട്ടാണ് താന്‍ സന്തോഷിനെ വിളിച്ചു വരുത്തിയതെന്ന് കുഞ്ഞുമോള്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയില്‍ ഭര്‍ത്താവ് പറഞ്ഞിട്ടാണ് കുഞ്ഞുമോള്‍ സന്തോഷിനെ വിളിച്ചു വരുത്തിയത്. കോള്‍ എടുത്തത് സന്തോഷിന്റെ പിതാവായിരുന്നു. വിനോദ് വീട്ടിലില്ല. ഒന്നു വരണമെന്നുമായിരുന്നു വിളിച്ചു പറഞ്ഞത്. സന്തോഷിന്റെ ഫോണിലേക്ക് അവസാനമായി വന്ന കോളും ഇതായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞുമോള്‍ വിളിച്ച കാര്യം പിതാവ് സന്തോഷിനെ അറിയിച്ചു. ഇതനുസരിച്ച് സന്തോഷ് വിനോദിന്റെ വീട്ടിലെത്തി. രാത്രിയില്‍ പത്തര വരെ സന്തോഷും വിനോദും സംസാരിച്ച് ഇരിക്കുന്നത് കണ്ടു. രണ്ടുപേരും നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു. 11 മണിയോടെ കുഞ്ഞുമോള്‍ മക്കളുമൊത്തു കിടക്കാന്‍ പോയി. പിന്നീട് പുലര്‍ച്ചെ വിനോദ് സ്വന്തം ഓട്ടോറിക്ഷയില്‍ വരുന്നതാണ് കണ്ടതെന്നും പറഞ്ഞു. വീട്ടില്‍ വിളിച്ചു വരുത്തിയ സന്തോഷിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കൊണ്ടു പോകുന്നതിനിടയില്‍ ഓട്ടോറിക്ഷ ബ്രേക്ക് ഡൗണായി. തുടര്‍ന്ന് മൃതദേഹം മുണ്ടകപ്പാടത്തും തല തുരുത്തേല്പാലത്തിന് കീഴിലും കൊണ്ടിട്ടു. കുഞ്ഞുമോള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തല കണ്ടെത്തിയത്.
എന്നാല്‍ കൊല നടത്തിയത് വീട്ടില്‍ വെച്ചായിരിക്കില്ലെന്നാണ് പോലീസ് പറയുന്നത്. കൊല നടത്തിയതിന്റെ ഒരു തെളിവുകളും വീട്ടിലില്ല. മറ്റേതെങ്കിലും സ്ഥലത്തു വെച്ചാകാം കൃത്യം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ആരെങ്കിലും സഹായിച്ചിരുന്നോ എന്നും അറിയേണ്ടതുണ്ട്. വിനോദിന്റെ ഓട്ടോ കസ്റ്റഡിയില്‍ എടുത്ത പോലീസ് ഫോറന്‍സിക് വിദഗ്ദ്ധരെക്കൊണ്ടു പരിശോധിപ്പിക്കുകയാണ്. രക്തത്തുളളികളോ മറ്റോ ഓട്ടോയില്‍ നിന്നും കണ്ടെത്താന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. പിതാവിനെ ചവുട്ടി ക്കൊന്ന കേസില്‍ വിനോദ് ജയിലില്‍ ആയിരുന്ന സമയത്താണ് സന്തോഷും കുഞ്ഞുമോളും അടുക്കുന്നത്.
കുഞ്ഞുമോളുടെ മൊഴിയനുസരിച്ച് 23 ന് രാത്രിയിലാണ് കൊലപാതകം നടന്നിരിക്കുക. 24 ന് പുലര്‍ച്ചെ അത് മാങ്ങാനം മുണ്ടകപ്പാടത്തെ കലുങ്കിനടിയില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ടാകാം. എന്നാല്‍ കൊല നടത്തിയത് എവിടെ വെച്ച് സഹായികള്‍ ഉണ്ടായിരുന്നോ എന്ന സംശയം ദുരീകരിക്കേണ്ടതുണ്ട്. മൃതദേഹം രണ്ടായി മുറിച്ചാണ് ചാക്കില്‍ കയറ്റിയിരിക്കുന്നത്. ഇത് പിന്നീട് ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. ഇക്കാര്യം ഒരാള്‍ക്ക് തനിയെ ചെയ്യാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. അതേ സമയം വിനോദ് ഇതുവരെ കുറ്റം സമ്മതിച്ചിട്ടുമില്ല.






