
തുളസ്സിക്കതിരിന്റെ നൈര്‍മല്യവുമായി രാമന്റെ ഏദന്‍തോട്ടത്തിലൂടെ മലയാളമനസ്സില്‍ ചേക്കേറിയ നായിക അനു സിതാര. 2013 ല്‍ നായികയായി വെള്ളിത്തിരയിലെത്തിയെങ്കിലും ഒരു ഇന്ത്യ ന് പ്രണയകഥയിലൂടെയാണ് അനു ശ്രദ്ധിക്കപ്പെട്ടത്.
രാമന്റെ ഏദന്‍തോട്ടം വരെയുള്ള ചിത്രങ്ങളില്‍ നായികാതുല്യ മായ വേഷങ്ങള്‍. റിലീസ് കാത്തിരിക്കുന്ന രണ്ട് സിനിമകളും കരാറൊപ്പിട്ട രണ്ടിലധികം സിനിമകളുമൊക്കെയായി അനുവിപ്പോള്‍ തിരിക്കിലാണ്.
എങ്കിലും എല്ലാ തിരക്കും മാറ്റി വച്ച് വയനാട്ടിലെ വീട്ടില്‍ ഓണമാഘോഷിക്കാനുള്ള തയാറെടുപ്പിലാണ് അനു...
താരമായ ശേഷമുള്ള ഓണവിശേഷങ്ങള്‍ ?
അനു: എല്ലായ്പ്പോഴുമെന്നോണം പോലെ തന്നെയാണ് ഇത്തവണയും. ചിലപ്പോള്‍ സിനിമയുടെ ലൊക്കേഷനിലായിരിക്കും. എങ്കിലും വിഷ്ണുവേട്ടനൊപ്പമായിരിക്കും തിരുവോണം എന്നതില്‍ സംശയമൊന്നുമില്ല.
രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനി എന്ന കഥാപാത്രം കിട്ടിയ ശേഷം കൂടുതല്‍ അഭിമുഖങ്ങളും പരിപാടികളുമൊക്കെ എന്നെത്തേടി വരുന്നുണ്ട്. പ്രൊഫഷണല്‍ ജീവിതത്തില്‍ അങ്ങനെ ചില വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്നല്ലാതെ വേറെ മാറ്റങ്ങളൊന്നും വന്നിട്ടില്ല.
പണ്ടൊക്കെ തിരുവോണ ദിവസം അമ്മമ്മയുടെയും ചെറിയമ്മയുടെയും വീട്ടില്‍ പോയി ഓണസദ്യ കഴിക്കും. വിവാഹശേഷം വിഷ്ണുവേട്ടന്റെ വീട്ടില്‍ നിന്ന് ഓണസദ്യ കഴിച്ച ശേഷം തറവാട്ടിലും മറ്റുമായി ഓണസദ്യ കഴിക്കും.
പണ്ട് വീട്ടിലുള്ളവരൊക്കെയായിരുന്നു എനിക്ക് ഓണക്കോടിയെടുത്തു തന്നിരുന്നത്, എന്നാലതിന് പകരം ഇപ്പോള്‍ ഞാനവര്‍ക്കൊക്കെ ഓണക്കോടിയെടുത്തു കൊടുക്കുന്നു. എന്നും എപ്പോഴും ഞാനാഗ്രഹിച്ചിരുന്നതും അവരെയൊക്കെ സന്തോഷിപ്പിക്കണം എന്നായിരുന്നു. അതിപ്പോള്‍ സാധിക്കുന്നുണ്ട്.
വിഷ്ണു: ഫോട്ടോഗ്രാഫറായതു കൊണ്ട് എന്റെയും പ്രൊഫഷണല്‍ ജീവിതത്തില്‍ തിരക്കു കൂടിയിട്ടുണ്ട്. അനുവിന്റെയും എന്റെയും പ്രൊഫഷണല്‍ ജീവിതത്തില്‍ തിരക്കു വന്നു എന്നതില്‍ കവിഞ്ഞ് ഓണത്തിനോ ആഘോഷങ്ങള്‍ക്കോ മാറ്റങ്ങളൊന്നുമില്ല.
തിരുവോണദിവസത്തെക്കുറിച്ച് ?
പണ്ടൊക്കെ ഓണദിവസം വീട്ടിലെ സ്ത്രീകള്‍ എല്ലാവരും അടുക്കളയില്‍ തിരക്കിലായിരിക്കും. ഞങ്ങള്‍ കുട്ടികളാണെങ്കില്‍ അന്നു രാവിലെ മുതല്‍ വലിയ സന്തോഷത്തിലായിരിക്കും. ഒന്നാമത് ഓണപരീക്ഷയൊക്കെ കഴിഞ്ഞുള്ള അവധിയുടെ സന്തോഷം.
പിന്നെ മുതിര്‍ന്നവര്‍ വാങ്ങിച്ചു തരുന്ന ഓണക്കോടിയിട്ട് ഒരുങ്ങിനടക്കാനുള്ള ആവേശം. ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ചുള്ള ഓണസദ്യ. അങ്ങനെ ആകെ തിരക്കുള്ള ദിവസമാണ്.
അമ്മമ്മയ്ക്കൊപ്പമുള്ള സദ്യയ്ക്ക് ശേഷം മറ്റ് ബന്ധുക്കളുടെ വീട്ടിലേക്കിറങ്ങും. ഏറ്റവും കൂടുതല്‍ സദ്യ കഴിക്കുന്നത് അന്നാ ണ്. ഇഞ്ചിപ്പുളിയും, സാമ്പാറും, പായസവുമൊക്കെയുള്ള സദ്യയുടെ സുഖമൊന്നു വേറെ തന്നെയാണ്.
വീട്ടിലെ മുതിര്‍ന്ന കുട്ടി ഞാനായതു കൊണ്ട് എന്റെ അനിയത്തി അനു സൊനാരയ്ക്കടക്കം എ ല്ലാവര്ക്കും കഥ പറഞ്ഞു കൊടുക്കുന്നത് ഞാനാണ്. സത്യത്തില്‍ ഓണത്തിനെക്കുറിച്ചുള്ള കൂടുതല്‍ ലൊട്ടയൊക്കെ അടിക്കുന്നത് ഞാനാണ്.
ഓണാഘോഷം വിവാഹത്തിനു മുമ്പും പിമ്പും... വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടോ ?
വിഷ്ണു: എന്നെ സംബന്ധിച്ച് വിവാഹത്തിനു ശേഷം വന്ന വലിയ മാറ്റം ബന്ധുക്കളുടെ എണ്ണം കൂടിയെന്നതാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബം തിരുവനന്തപുരത്താണ്.
36 വര്‍ഷം മുമ്പ് കല്‍പ്പറ്റയിലേക്ക് വന്നതാണ്. കൂടുതല്‍ ബന്ധുക്കളും തിരുവനന്തപുരത്തു തന്നെയാണ്.
വയനാട്ടില്‍ ബന്ധുക്കള്‍ കുറവാണ്. അതുകൊണ്ട് തിരുവോണത്തിന്ന് ബന്ധുവീട്ടില്‍ പോകുന്നതിന് പകരം ഞാന്‍ സുഹൃത്തുക്കളുടെ വീട്ടില്‍ മാത്രമാണ് പോയിരുന്നത്.
അനു വന്ന ശേഷം അതൊരു വലിയ മാറ്റമായി. ഒരുപാട് ബന്ധുക്കള്‍ കല്‍പ്പറ്റയിലുണ്ട്. സത്യത്തില്‍ അന്നത്തെ ദിവസം എങ്ങനെ തീരുന്നെന് കൂടി ഇപ്പോഴറിയില്ല.
അനു: എനിക്ക് വന്ന മാറ്റം സദ്യയില്‍ കിട്ടിയ പുതുരുചിയാണ്. വിഷ്ണുവേട്ടന്റെ അമ്മ വിഭവങ്ങള്‍ തയാറാക്കുന്നത് തിരുവനന്തപുരം ശൈലിയിലാണ്. വിഷ്ണുവേട്ടന്റെ ഇഷ്ടവിഭവങ്ങളായ കൂണ്‍കറിയും, ഉരുളക്കിഴങ്ങ് വറുത്തതും, ചിക്കന്‍ വിഭവങ്ങളുമൊക്കെ തയാറാക്കി കൊടുക്കുക എന്നതില്‍ കവിഞ്ഞ് എനിക്ക് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല.
പിന്നെ എല്ലാ ആഘോഷങ്ങള്‍ക്കും വിഷ്ണുവേട്ടന് കൂടെയുണ്ടെന്ന വലിയ സന്തോഷമുണ്ട്. ആ ദൈവാനുഗ്രഹമാണ് വലിയ ഭാഗ്യം. ഇപ്പോള്‍ വിഷ്്ണുവേട്ടന്റെ വീട്ടില്‍ ഓണമാഘോഷിച്ച ശേഷം അനിയത്തിക്കും മാനുവിനും മമ്മിക്കുമൊപ്പം ചേരാന്‍ വീട്ടിലേക്ക് പോകും.
സത്യം പറഞ്ഞാല്‍ ഓണത്തിന് എനിക്കുള്ള വലിയ മാറ്റവും പ്രണയവിവാഹത്തിന്റെ പേരിലാണ്. ജാതിമത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്നതാണ് ഓണമെന്നത് എന്റെ കാര്യത്തിലാണ് ഏറ്റവും സത്യമാകുന്നത്. എന്റെ അച്ഛന് അബ്ദുള്‍ സലാമും അമ്മ രേണുകയും വിവാഹത്തിലൂടെ ഒന്നായവരാണ്.
മൂത്ത മകളായതു കൊണ്ട് മമ്മിയുടെ വീട്ടില്‍ വലിയ പ്രശ്നങ്ങളായിരുന്നു. പക്ഷേ മാനുവിന്റെ (അച്ഛന്) ഉമ്മച്ചി അന്നു തന്നെ മമ്മിയെ സ്വീകരിച്ചു. വിവാഹശേഷം മാനു മമ്മിയെ പഠിക്കാനൊക്കെ വിട്ടു. പിന്നീട് മമ്മിയുടെ വീട്ടിലെ പ്രശ്നങ്ങളും അലിഞ്ഞില്ലാതായി.
എന്റെ ചെറുപ്പത്തിലൊക്കെ മറ്റേതൊരു കുടുംബത്തേക്കാളും ഒത്തൊരുമ രണ്ടു കുടുംബത്തിനുമുണ്ടായിരുന്നു. വീട്ടില്‍ അമ്മമ്മ ഓണസദ്യ ഒരുക്കുമ്പോള്‍ മാനുവിനു വേണ്ടി എന്തെങ്കിലും നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങളും തയാറാക്കും.
ഇല യില്‍ സദ്യ വിളമ്പുമ്പോള്‍ അതിന്റെ ഏറ്റവും അറ്റത്തായി ചിക്കനോ മീന്‍ വിഭവങ്ങളോ ഉണ്ടാകും. അമ്മമ്മയും ഉമ്മച്ചിയും ഒരുമിച്ചാണ് വിഭവങ്ങള്‍ തയാറാക്കുക. എനിക്ക് ഓര്‍മ്മ വച്ച നാള് മുതല്‍ എല്ലാവരും തമ്മില്‍ നല്ല സ്നേഹമാണ്.
കുട്ടികളൊരുമിച്ച് പൂക്കളമൊരുക്കയും ജാതിമതവ്യത്യാസമില്ലാതെ എല്ലാ വീട്ടുകാരും ഒരുമിച്ച് ഓണവും പെരുന്നാളുമൊക്കെ ഒരേ രീതിയില്‍ ഒരേ മനസ്സോടെ അന്നുമിന്നും ആഘോഷിക്കുകയും ചെയ്യു ന്നു. ഓണക്കോടി പോലെ തന്നെ എല്ലാ ആഘോഷങ്ങള്‍ക്കും എനിക്കും അനിയത്തിക്കും ഒരുപാട് ഡ്രസ്സുകളും കിട്ടാറുണ്ട്.
ഒരാളെ നമ്മള് ഇഷ്ടപ്പെടുമ്പോള്‍ അവരിലെ പോസിറ്റീവ് മാത്രമേ കാണാന്‍ ശ്രമിക്കൂ. എന്റെ കാര്യത്തില്‍ വിവാഹശേഷവും വിഷ്ണുവേട്ടന്റെ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല. അന്നു വിഷ്ണുവേട്ടനോട് ഇഷ്ടം തോന്നാനുള്ള കാരണം ഇന്നും നില നില്ക്കുന്നു.
എന്നെ ഞാന്‍ മനസ്സിലാക്കുന്നതിലും വിഷ്ണുവേട്ടന് മനസ്സിലാക്കുന്നു. വിവാഹശേഷം സിനിമയിലഭിനയിക്കുന്നതും നൃത്തത്തിനു സമയം മാറ്റി വയ്ക്കുന്നതും വിഷ്ണുവേട്ടനും കുടുംബവും തരുന്ന പിന്തുണ കൊണ്ടാണ്. ആ പിന്തുണ ഞാനും തിരിച്ചു കൊടുക്കാറുണ്ട്.
നൃത്തത്തിന് ജീവിതത്തിലുള്ള സ്ഥാനം ?
അമ്മയാണ് എന്റെ ആദ്യ ഗുരു. അമ്മയില്‍ നിന്ന് പഠിച്ചു തുടങ്ങിയെങ്കിലും കലാമണ്ഡലത്തില്‍ ചേര്‍ന്നതോടെയാണ് നൃത്തം സീരിയസ്സായി കണ്ടു തുടങ്ങിയത്. ഞാനൊരു നര്‍ത്തകിയാകണമെന്നത് അമ്മയുടെയും ആഗ്രഹമായിരുന്നു.
കലാമണ്ഡലത്തില്‍ പഠിക്കുന്ന സമയത്തെ ഓണാഘോഷം ശരിക്കും സ്പെഷ്യലായിരുന്നു. പൂക്കളമത്സരം, ഉറിയടി എന്നിങ്ങനെ മൂന്നു ദിവസമുള്ള ആഘോഷമായിരുന്നു അവിടെ. ഒരു തവണ ഓണാഘോഷവും പിറന്നാളുമൊക്കെ ഒരു ദിവസമായിരുന്നു.
അവിടെ പഠിച്ച മൂന്നു വര്‍ഷം എന്റെ വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി. വീട്ടിലായിരുന്ന സമയത്ത് എന്റെ എ ല്ലാക്കാര്യങ്ങളും അമ്മയാണ് ചെയ്തിരുന്നത്. എന്നാല്‍ ഹോസ്റ്റല്‍ ജീവിതം ആ ശീലങ്ങളൊക്കെ മാറ്റി.
ഒറ്റയ്ക്ക് ജീവിക്കാനുള്ള പക്വത കിട്ടിയത് അവിടെ വച്ചാണ്. പഠനവും നൃത്തവുമൊക്കെ അവിടെ തന്നെയായിരുന്നു.
പക്ഷേ പ്ലസ് ടൂവിന് ഇഷ്ട വിഷയം തെരഞ്ഞെടുക്കാന്‍ പറ്റാതെ വരുകയും വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതിനുള്ള സങ്കടം കൊണ്ടും മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ കലാമണ്ഡലം വിട്ടു. എങ്കിലും നൃത്തം ഉപേക്ഷിച്ചില്ല.
മോഹിനിയാട്ടമായിരുന്നു എന്റെ ഇഷ്ടം. കേരളത്തിന്റെ തനതു കലാരൂപമായതു കൊണ്ട് കൂടുതല്‍ പുരാണകഥകളും ചരിത്രകഥകളുമൊക്കെ അറിയാന്‍ നൃത്തം സഹായിച്ചിട്ടുണ്ട്.
സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ നൃത്തത്തില്‍ മാത്രം ശ്രദ്ധിച്ചേനേ. നാട്ടില്‍ ഇപ്പോഴും ഒരു നൃത്തവിദ്യാലയം നടത്തുന്നുണ്ട്.