
അടൂര്‍: കൈവശമുണ്ടായിരുന്നത് ലക്ഷങ്ങള്‍, താമസിച്ചിരുന്നത് പൊട്ടിപ്പൊളിഞ്ഞ് കാടു കയറിയ വീട്ടില്‍. മാസങ്ങളോളം ഭക്ഷണം കഴിക്കാതെ പട്ടിണിയിലും. ചാക്കില്‍ മൂന്ന് ലക്ഷത്തോളം രൂപയുമായി ഒറ്റയ്ക്ക് താമസിച്ചിരുന്ന ലക്ഷപ്രഭുവിന് ഒടുവില്‍ ആരുമില്ലാതെ അനാഥമായി അന്ത്യം. അടൂര്‍ ഓമല്ലൂര്‍ പുത്തന്‍പീടിക സ്വദേശി അന്നമ്മ മാമനായിരുന്നു ഈ വിധി. അവസാന നാളില്‍ വയോജനകേന്ദ്രത്തില്‍ കിടന്നു മരിച്ച അന്നമ്മയുടെ മൃതദേഹം സ്വീകരിക്കാന്‍ പോലും ആരുമെത്തിയില്ല. ഇതോടെ നിയമപരമായ അനുമതിയോടെ ജനസേവനകേന്ദ്രം സംസ്ക്കാരം നടത്താനൊരുങ്ങുന്നു.
ലക്ഷപ്രഭുവായിട്ടും ദാരിദ്ര്യജീവിതം നയിച്ച വയോധികയും എസ്ബിടി ജീവനക്കാരിയായി വിരമിക്കുകയും ചെയ്ത അന്നമ്മയുടെ വീട്ടില്‍ നിന്നും ചാക്കില്‍ കെട്ടിയും കൂട്ടിയിട്ട നിലയിലും 2.89 ലക്ഷത്തോളം രൂപയായിരുന്നു നേരത്തേ നാട്ടുകാര്‍ കണ്ടെത്തിയത്. ഇവരെ പിന്നീട് പോലീസും സാമൂഹിക നീതീ വകുപ്പും ചേര്‍ന്ന് മഹാത്മാ ജനസേവനകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസമാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് അന്നമ്മയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നത്. കാടു കയറിയ നിലയിലുള്ള വീടും പരിസരവും വൃത്തിയാക്കാന്‍ പഞ്ചായത്തംഗം ലക്ഷ്മി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനം എടുക്കുകയായിരുന്നു. പുല്ലും കാടും വെട്ടിത്തെളിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയിലും നിലത്ത് ചിതറിക്കിടക്കുന്ന നിലയിലും നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. അന്നമ്മയ്ക്ക് കൂട്ടായും നോട്ടുകെട്ടുകള്‍ക്ക് സംരക്ഷകനായും ഒരു മൂര്‍ഖന്‍ പാമ്പും ഉണ്ടായിരുന്നു. ഇത്രയും പണമുണ്ടായിട്ടും ദരിദ്രജീവിതം നയിച്ചിരുന്ന അന്നമ്മ മാസങ്ങളോളം ഭക്ഷണം കഴിക്കാതെയും ജലപാനമിറക്കാതെയും ആയിരുന്നു കഴിഞ്ഞിരുന്നത്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഇവരെ അന്വേഷിച്ച് എത്തിയവരെല്ലാം ചോദിച്ചത് നോട്ടുകെട്ടുകളാണ്.
രണ്ടു മക്കളുണ്ടായിരുന്ന അന്നമ്മയുടെ ഒരു മകള്‍ നേരത്തേ മരിച്ചിരുന്നു. മറ്റൊരു മകളേയും ഭര്‍ത്താവിനെയും വര്‍ഷങ്ങളായി കണ്ടിട്ടില്ല. എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല. കഴിഞ്ഞ വര്‍ഷം വാര്‍ത്ത പുറത്തു വന്നിട്ടും ഇവരെ തേടി ആരും വരികയുണ്ടായില്ല. മൃതദേഹം ഏറ്റെടുക്കാന്‍ ആരും വരാത്തതിനാല്‍ സംസ്ക്കരിക്കാന്‍ ഒരുങ്ങുകയാണ് ജനസേവനകേന്ദ്രം. മൃതദേഹം മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ വെച്ചിരിക്കുകയാണ്. ഇവരുടെ സമ്പാദ്യമായ മൂന്ന് ലക്ഷത്തോളം രൂപ മഹാത്മാ ജനസേവനകേന്ദ്രത്തിന് കൈമാറി.
ഉപയോഗിച്ചിരിക്കുന്നത് പ്രതീകാത്മകചിത്രം






