
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ ഇന്ദിര നടത്തിയ ശ്രമങ്ങളെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി എതിര്‍ത്തിരുന്നതായും നെഹ്രുവിന് പോലും നീരസമുണ്ടായിരുന്നിട്ടും തീരുമാനവുമായി ഇന്ദിര മുമ്പോട്ടു പോയെന്നും വെളിപ്പെടുത്തിയിരിക്കുന്നത് സ്വീഡിഷ് എഴുത്തുകാരന് ബെര്‍ട്ടില്‍ ഫാക്കാണ്.
ഫിറോസ്ഗാന്ധിയെക്കുറിച്ച് ഇദ്ദേഹം എഴുതുന്ന 'ഫിറോസ് ഗാന്ധി :ദി ഫൊര്‍ഗോട്ടന്‍ ഗാന്ധി' എന്ന പുസ്തകത്തിലാണ് ഇക്കാര്യം
വ്യക്തമാക്കുന്നത്. ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ തുരങ്കം വെയ്ക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പേരില്‍ ഇന്ദിരയെ ഫിറോസ്ഗാന്ധി ഫാസിസ്റ്റ് എന്ന് വിളിച്ചിരുന്നു. ന്യൂസ് 18 എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബെര്‍ട്ടില്‍ ഫോക്ക ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫിറോസിന് നെഹ്രു കുടുംബത്തെക്കാള്‍ പാരമ്പര്യം ഉണ്ടെന്ന് തിരിച്ചറിയാമായിരുന്ന ഇന്ദിര ഫിറോസ് ഗാന്ധി മുഖ്യധാരയില്‍ എത്താതിരിക്കാന്‍ എല്ലാക്കാലത്തും ശ്രമിച്ചിരുന്നു.
എല്ലാറ്റില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നതായി പുസ്തകത്തില്‍ പറയുന്നു. ഒന്നിച്ചിരുന്ന പ്രഭാതഭക്ഷണം കഴിക്കുന്ന വേളയിലായിരുന്നു ഇന്ദിരയെ ഫിറോസ് ഫാസിസ്റ്റ് എന്ന് വിളിച്ചത്. ഈ വിളിയോടെ ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന പ്രഭാതഭക്ഷണ ശീലവും അവസാനിച്ചു. എല്ലാ കാര്യങ്ങളിലും അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്ന ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ബന്ധമായിട്ടും സഹായം വേണ്ടിയിരുന്നപ്പോഴെല്ലാം ഫിറോസ് ഇന്ദിരയ്ക്കൊപ്പമുണ്ടായിരുന്നു. പ്രതിസന്ധികളെയും സങ്കീര്‍ണ്ണതകളെയും അവര്‍ തരണം ചെയ്തുകൊണ്ടുമിരുന്നു. എന്നാല്‍ നെഹ്രു പ്രധാനമന്ത്രിയായപ്പോള്‍ കുട്ടികളെയും കൂട്ടി ഇന്ദിര തീന്‍മൂര്‍ത്തി ഭവനിലേക്ക് താമസം മാറ്റിയപ്പോള്‍ ഫിറോസ് കൂടെപ്പോകാന്‍ തയ്യാറായില്ല.






