
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്പ്പിക്കാനിരിക്കുന്നതിനിടെ അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിച്ച് മുഖ്യസാക്ഷികളില്‍ ഒരാള്‍ മൊഴി മാറ്റിയതിന് പിന്നില്‍ കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനെന്ന് സൂചന. ദിലീപുമായി അടുപ്പമുള്ള ഇയാളെ ബന്ധിപ്പിക്കുന്ന ചില നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയതായിട്ടാണ് സൂചന. അഭിഭാഷകനും സാക്ഷിയും ആലപ്പുഴയില്‍ ഒരുമിച്ചുണ്ടായിരുന്നതായി അന്വേഷണസംഘത്തിന് വിവരം കിട്ടി.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുന്നതിന് മുമ്പ് ഇവര്‍ ആലപ്പുഴയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ വിവരം പോലീസ് കണ്ടെത്തിയതായിട്ടാണ് സൂചന. കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിരുന്നെന്നും, ദിലീപിനെയും കാവ്യ മാധവനെയും അന്വേഷിക്കുകയും ചെയ്തിരുന്നു എന്നാണ് ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനിയും വിജേഷും ലക്ഷ്യയില്‍ ബൈക്കില്‍ വന്നിരുന്നതായും അവിടെയെത്തി കാവ്യമാധവനെയും ദിലീപിനെയും അന്വേഷിച്ചു. ഇരുവരും ആലുവയിലാണെന്ന് പറഞ്ഞപ്പോള്‍, ഇവര്‍ മടങ്ങിപ്പോയി എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
നേരത്തെ ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിലും, താന്‍ ലക്ഷ്യയില്‍ വന്നിരുന്നെന്നും, എന്നാല്‍ ദിലീപ് അവിടെ ഇല്ല എന്നറിഞ്ഞതിനെ തുടര്‍ന്ന് മടങ്ങിപ്പോയ കാര്യം സൂചിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു. കാവ്യമാധവന്റെ െ്രെഡവറുടെ ഫോണില്‍ നിന്ന് കേസിലെ പ്രധാനപ്പെട്ട സാക്ഷിയെ 41 തവണ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇയാള്‍ മൊഴിമാറ്റാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. ദിലീപിനെയും പള്‍സര്‍ സുനിയെയും ബന്ധിപ്പിക്കുന്ന മുഖ്യ തെളിവായാണ് സാക്ഷിയുടെ മൊഴിയെ പൊലീസ് കണ്ടിരുന്നത്. ഈ മൊഴിയാണ് മാറ്റിയത്. മജിസ്ട്രേറ്റിന് മുന്നില്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് ലഭിച്ചപ്പോഴാണ് മൊഴി മാറ്റിയ വിവരം പോലീസ് അറിയുന്നത്.
അതേസമയം പുതിയതായി പുറത്തുവരുന്ന വിവരം ദിലീപിനെതിരേ ആയുധമാക്കുകയാണ് അന്വേഷണസംഘം. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് കേസില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് അവര്‍ ഉന്നയിക്കുന്ന ആരോപണം. കേസില്‍ അഞ്ചാമത്തെ ജാമ്യാപേക്ഷ വന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന് കോടിതിയില്‍ ചില കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. ദിലീപ് ജയിലില്‍ കിടന്നാലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം തുടരുന്നരായി ഇവര്‍ ആരോപിച്ചു. എന്നാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ മൊഴിയില്‍ ലക്ഷ്യയില്‍ അന്നേദിവസം സുനില്‍കുമാറോ വിജേഷോ വന്നിട്ടില്ല. താന്‍ കണ്ടിട്ടില്ല. തനിക്ക് അറിയില്ല എന്നാണ് സാക്ഷി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയിട്ടുള്ളത്.
സാക്ഷിയുടെ മൊഴി അന്വേഷണസംഘം വീഡിയോയില്‍ റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് സാക്ഷി മൊഴിമാറ്റിയ വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. പള്‍സര്‍ സുനിക്ക് കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റൊരു പ്രതി ചാര്‍ളിയും മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിമാറ്റിയെന്നു സൂചനയുണ്ട്. അതേസമയം ഇപ്പോഴുള്ള മൊഴിമാറ്റങ്ങള്‍ ബാധിക്കില്ലെന്നാണ് പൊലീസ് വാദം. മൊഴിമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് മനസ്സിലാക്കി അന്വേഷണസംഘം മുന്‍കരുതല്‍ എടുത്തിരുന്നു.
എല്ലാവരുടെയും മൊഴികള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വേറെയും തെളിവുകളുണ്ട്. ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയെന്ന ആരോപണം പൊളിക്കാനുള്ള തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നത് ഈയാഴ്ചയും ഉണ്ടാകില്ലെന്നാണു സൂചന.






