
പെരുമ്പാവൂര്‍: ഉടുതുണിക്കു മറുതുണിയില്ലാതെ ജീവിച്ച്, റോഡരികില്‍കിടന്നു മരിച്ച കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പിതാവ് പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത് ലക്ഷങ്ങള്‍. കഴിഞ്ഞ മാര്‍ച്ചില്‍ അംബേദ്കര്‍ ഫൗണ്ടേഷനില്‍നിന്നു പാപ്പുവിനു ധനസഹായം ലഭിച്ചിരുന്നു.
കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു കഴിഞ്ഞ വ്യാഴാഴ്ചയാണു ചെറുകുന്നത്തുള്ള വീടിനുസമീപത്തെ വഴിയരികില്‍ മരിച്ചത്. എസ്.ബി.ഐ. ഓടക്കാലി ശാഖയിലെ പാപ്പുവിന്റെ അക്കൗണ്ടില്‍ മാര്‍ച്ച് 17 ന് ഫൗണ്ടേഷന് അഞ്ച് ലക്ഷം രൂപയാണു നിക്ഷേപിച്ചത്.
എന്നാല്‍ ഈ ധനസഹായം ലഭിച്ചവിവരം പാപ്പു ആരെയും അറിയിച്ചില്ല. പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു മുവായിരത്തോളം രൂപയും തോള്‍ബാഗില്‍നിന്ന് എസ്.ബി.ഐ. ഓടക്കാലി ശാഖയുടെ പാസ്ബുക്കും ലഭിച്ചു. ഇതില്‍നിന്നാണു പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തേക്കുറിച്ചു വിവരം ലഭിച്ചത്.
ബാങ്കില്‍ നടത്തിയ അന്വേഷണത്തിലാണ് അംബേദ്കര്‍ ഫൗണ്ടേഷനില്‍നിന്നു ലഭിച്ച ധനസഹായത്തേക്കുറിച്ച് അറിയുന്നത്. ഇതില്‍നിന്നു പാപ്പു പല തവണകളായി പണം പിന്‍വലിച്ചെങ്കിലും അക്കൗണ്ടില്‍ 4,32,000 രൂപ ബാക്കിയുണ്ടായിരുന്നു. തന്നെ കബളിപ്പിച്ച് ആരെങ്കിലും പണം കവരുമെന്ന ഭയത്താലാകാം ധനസഹായത്തിന്റെ കാര്യം പാപ്പു ആരെയും അറിയിക്കാതിരുന്നതെന്നു കരുതുന്നു. സംസ്കാരം നടത്തി.
ചെറുകുന്നത്തെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ജിഷയെ ദഹിപ്പിച്ച ശ്മശാനത്തില്‍ത്തന്നെ പാപ്പുവിന്റെ സംസ്കാരവും നടത്താന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. നാലു മണിയോടെ മലമുറിയിലെ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.
വീടിനടുത്ത് വഴിയരികില്‍ കിടന്നാണ് പാപ്പു മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍നിന്നും പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം ചെറുകുന്നത്തെ വീട്ടില്‍ എത്തിച്ചിരുന്നു. സഹോദരനായ അയ്യപ്പന്‍കുട്ടി, മകള്‍ ദീപ, ദീപയുടെ മകന് അനന്തു എന്നിവര്‍ മതപരമായ ചടങ്ങുകള്‍ നിര്‍വഹിച്ചു. ഭാര്യ രാജേശ്വരി എത്തിയിരുന്നില്ല.






