
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അക്രമിസംഘം പദ്ധതിയിട്ടിരുന്നത് നടിയെ കൂട്ടബലാത്സംഗം ചെയ്യാനായിരുന്നെന്നും ഇതിനുള്ള സൗകര്യം ഒരുക്കിയാണ് വാഹനം കൊണ്ടു വന്നതെന്നും എന്നാല്‍ പദ്ധതി പാളുകയായിരുന്നെന്നും കുറ്റപത്രം. ക്വട്ടേഷന്‍ വേഗത്തില്‍ നടപ്പാക്കാന്‍ സുനിയോട് ദിലീപ് ആവശ്യപ്പെടുകയും ചെയ്തു. നടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ തന്നെ അവരെ കൂട്ടബലാത്സംഗം ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയാണ് അക്രമിസംഘം തട്ടിക്കൊണ്ടു പോയത്.
നടി വിവാഹിതയായി സിനിമാരംഗം വിടും മുമ്പായി ഇക്കാര്യം നടപ്പാക്കണം എന്നായിരുന്നു ദിലീപിന്റെ നിര്‍ദേശം. കാവ്യാമാധവനുമായി ദിലീപിന് ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചത് ഈ നടിയാണെന്ന സംശയത്തെ തുടര്‍ന്ന് നടിയോട് ദിലീപിന് വ്യക്തിപരമായ വൈരാഗ്യമുണ്ടായി. ഇക്കാര്യത്തില്‍ ദിലീപ് നടിയുമായി വഴക്ക് ഉണ്ടാക്കുകയും ചെയ്തു. കേസില്‍ കാവ്യാമാധവന് 34 ാം സാക്ഷിയാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരേ 11 കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് ആദ്യ ഏഴു പ്രതികള്‍. രണ്ടുപേരെ മാപ്പുസാക്ഷിയാക്കി. അങ്കമാലി കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്, വടിവാള്‍ സലീം, മാര്ട്ടിന്, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിലെ ഏഴുവരെ പ്രതികള്‍. ആദ്യ എട്ടുപ്രതികള്ക്കെതിരേ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. 8-12 പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനാക്കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ ആകെ 383 സാക്ഷികളും 33 രഹസ്യമൊഴികളുമുണ്ട്. സിനിമാമേഖലയില്‍നിന്നു മാത്രം അന്‍പതിലേറെ സാക്ഷികള്‍.
പള്‍സര്‍ സുനിക്കു ജയിലില്‍ ഫോണ്‍ എത്തിച്ചുനല്‍കിയ മേസ്തിരി സുനില്‍ (ഒന്‍പതാം പ്രതി), സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ചുനല്‍കിയ വിഷ്ണു (10-ാം പ്രതി), തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ (11-ാം പ്രതി), അഡ്വ. രാജു ജോസഫ് (12 -ാം പ്രതി) എന്നിവരാണു രണ്ടാം കുറ്റപത്രത്തിലുള്ളത്. അനീഷ്, വിപിന്‍ലാല്‍ എന്നിവര്‍ മാപ്പുസാക്ഷികളാകും. സുനിക്ക് അകമ്പടിപോയ പോലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍നിന്നാണ്. വിപിന്ലാലാണു സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത്.






