
സിനിമയെ ഒരുപാട് സ്നേഹിക്കുകയും വെള്ളിത്തിരയില്‍ മുഖം കാണിക്കാനായി ഏതുവിധേനയും കഷ്ടപ്പെടുകയും ചെയ്യുന്ന ആളുകള്‍ നിരവധിയാണ്. ഇക്കൂട്ടത്തിലൊരു യുവാവായിരുന്നു ശരത്.
സിനിമകളിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യം വരുമ്പോഴൊക്കെ ഓഡിഷന് സെന്ററുകളിലേക്ക് ഇയാള്‍ യാത്ര തിരിക്കും. പക്ഷേ വിധിയെന്തുകൊണ്ടോ ശരത്തിനെ തുണച്ചില്ല. സിനിമാമോഹവുമായി നടന്ന ശരത്തിനെ പലരും പരിഹസിച്ചു.
എന്നാല്‍ അയാള്‍ തളര്‍ന്നില്ല, ആത്മവിശ്വാസത്തെ മുറുകെപ്പിടിച്ച് വീണ്ടും സിനിമയെ സ്വപ്നം കണ്ടു. ഒടുവില്‍ ശരത്തിന്റെ മോഹം പൂവണിഞ്ഞു. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസിലെ 'അപ്പാനി രവി' എന്ന കഥാപാത്രം ശരത്തിനെത്തേടിയെത്തി.
ആദ്യചിത്രത്തിന് ശേഷം ശരത് അപ്പാനി ശരത്തായിമാറി. പിന്നാലെ കൈനിറയെ സിനിമകള്‍ ഈ യുവാവിനെ തേടിയെത്തി. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തുടക്കം കുറിക്കുകയാണ് ശരത്.
അഭിനയമോഹം?
തിരുവനന്തപുരം അരുവിക്കരയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് എന്റെ വീട്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ രണ്ടുമക്കളാണ്. വീടിനടുത്ത് ഒരു നാടകസമിതിയുണ്ടായിരുന്നു. രണ്ടര-മൂന്ന് വയസ്സ് മുതല്‍ അതിന്റെ വാതില്ക്കലിരുന്നാണ് ഞാന്‍ കളിച്ചിരുന്നത്. ചോറുണ്ണാനും വൈകിട്ട് ഉറങ്ങാനുമല്ലാതെ വീട്ടിലേക്ക് പോകുന്നത് തന്നെ ചുരുക്കമാണ്.
സമിതിയില്‍ നാടകത്തിന്റെ പ്രാക്ടീസ് നടക്കുമ്പോള്‍ ഞാനവരെത്തന്നെ നോക്കിയിരിക്കും. ഓരോ ഡയലോഗുകള്‍ പറയുമ്പോഴും അവരുടെ മുഖത്ത് വരുന്ന ഭാവങ്ങളൊക്കെ കണ്ണിമവെട്ടാതെ നോക്കും.
ചെറുപ്പം തൊട്ട് അവിടെയായിരുന്നതുകൊണ്ടാകാം, അവര്‍ക്കെല്ലാം എന്നെ വലിയ കാര്യമായിരുന്നു. നാടകം കളിക്കേണ്ട ദിവസം രാവിലെ സമിതിയിലെ അംഗങ്ങളൊക്കെ വണ്ടിയില്‍ കയറും. വണ്ടി സ്റ്റാര്‍ട്ടാക്കുന്ന അവസരത്തില്‍ എല്ലാവരും എന്നെ നോക്കി ടാറ്റാ തരുമ്പോള്‍ ഒരുപാട് സങ്കടം തോന്നുമായിരുന്നു. എന്നെയിട്ടിട്ട് അവര്‍ മാത്രം പോകുന്നത് കാണുമ്പോള്‍ ചിലപ്പോഴോക്കെ കരഞ്ഞിട്ടുമുണ്ട്.
അവര്‍ക്കൊപ്പം ഒരിക്കലെങ്കിലും ആ വണ്ടിയില്‍ കയറണമെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ പതിയെപ്പതിയെ എന്റെയുള്ളിലും അഭിനയമോഹം വളര്‍ന്നു. പ്രാക്ടീസിന്റെ ഇടവേളകളില്‍ അവരൊക്കെ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ അവരുടെ മുമ്പില്‍ ചെറിയരീതിയില്‍ ഞാനും അഭിനയിച്ച് കാണിച്ചു. അത് കണ്ട് സമിതിയിലുള്ളവരെല്ലാം കൈയടിച്ചു. അതെന്റെയുള്ളിലെ നടന് ലഭിച്ച ആദ്യ അംഗീകാരമായിരുന്നു.
ഞാന്‍ നാടകത്തില്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ഞങ്ങളുടെ ചുറ്റുവട്ടത്ത് താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ 20 വയസ് കഴിഞ്ഞാല്‍ എന്തെങ്കിലും തൊഴില്‍ ചെയ്ത് കുടുംബം പോറ്റും. അപ്പോള്‍ കുടുംബം പോറ്റേണ്ട ഞാന്‍ നാടകം കളിച്ചുനടന്നാല്‍ അവര്‍ക്ക് ഇഷ്ടപ്പെടുമോ? പക്ഷേ എന്റെയുള്ളിലെ അഭിനയമോഹത്തെക്കുറിച്ചറിഞ്ഞപ്പോള് അച്ഛന് ഒരുപാട് എതിര്‍ത്തില്ല.
പഠിക്കുന്ന സമയങ്ങളില്‍ തിരുവനന്തപുരത്തെ നാടകസമിതികളിലും തെരുവുനാടകങ്ങളിലും ഞാന്‍ സജീവമായിരുന്നു. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രി കഴിഞ്ഞ സമയത്തും അഭിനയത്തെ നെഞ്ചില്ക്കൊണ്ടുനടന്നു. അതുകൊണ്ടാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത കോളേജില്‍ എംഎ. നാടകത്തിന് ചേര്‍ന്നത്.
കലോത്സവത്തിന്റെ സമയമാണെങ്കില്‍ പഠനത്തോടൊപ്പം സ്കൂളുകളിലെ കുട്ടികളെ നാടകം, മൈം എന്നിവ പഠിപ്പിക്കാന്‍ പോകുമായിരുന്നു. അങ്ങനെ കിട്ടുന്ന തുകയില്‍ കുറച്ച് വീട്ടിലും ബാക്കി നാടകപ്രവര്‍ത്തനത്തിലും ചിലവഴിച്ചു. നാടകത്തെപ്പോലെ സിനിമയെയും ഞാന്‍ സ്നേഹിച്ചിരുന്നു. ഞാന്‍ പോകാത്ത ഓഡിഷന് സെന്ററുകളില്ല. അതിന്റെ പേരില്‍ വന്ന കളിയാക്കലുകള്‍ ചില്ലറയല്ല.
ചില സിനിമകളിലെ ആള്‍ക്കൂട്ടം നോക്കിയാല്‍ ഒരുപക്ഷേ ഞാനുണ്ടാകും. ഒരുപാട് സിനിമകളില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുക എന്നതല്ല,
മറിച്ച് ഒരു റോളാണെങ്കില്പ്പോലും അത് പ്രാധാന്യമുള്ളതായിരിക്കണമെന്നും വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഞാനവതരിപ്പിച്ച കഥാപാത്രം ആരും മറക്കരുതെന്നും കൊതിച്ചിട്ടുണ്ട്. സിനിമയെ സ്നേഹിക്കുന്ന എന്നെപ്പോലെയുള്ള ഒരു ചെറുപ്പക്കാരന് ഇങ്ങനെ ആഗ്രഹിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ?
അപ്പാനി രവിയിലേക്കുള്ള യാത്ര?
ഞാന്‍ പഠിച്ച കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത കോളേജില്‍ വച്ചാണ് അങ്കമാലി ഡയറീസിന്റെ ഓഡിഷന് നടന്നത്. ഓഡിഷന് നടക്കുന്ന സ്ഥലത്തേക്ക് ചെന്നപ്പോള്‍ 400 പേരോളം നില്ക്കുന്നു. അപ്പോഴേക്കും ഉണ്ടായിരുന്ന ആത്മവിശ്വാസം പോയിക്കിട്ടി. എങ്കിലും അവരോടൊപ്പം പോയി ചുമ്മാ അങ്ങ് നിന്നു.
എന്റെ ഊഴമെത്തിയപ്പോള്‍ സംവിധായകന് ലിജോ സാറും ചെമ്പന്‍ ചേട്ടനും പറഞ്ഞുതന്ന സീന്‍ ഞാനവരുടെ മുമ്പില്‍ ചെയ്തുകാണിച്ചു. സെലക്ഷന്റെ കാര്യം അറിയിക്കാമെന്ന് പറഞ്ഞ് അവര്‍ പോയി. അപ്പോഴും എനിക്ക് തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല. ഒരു മാസം കഴിഞ്ഞപ്പോള്‍ എന്നെ അങ്കമാലി ഡയറീസിലേക്ക് സെലക്ട് ചെയ്തു എന്ന് പറഞ്ഞ് ലിജോ സാര്‍ വിളിച്ചു.






