
മകളുടെ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ജൂലിയറ്റിന്റെ മാതാപിതാക്കള്‍ എന്നെ സമീപിച്ചു. പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. വേദനകള്‍ ഉളളിലൊതുക്കി അവര്‍ പറഞ്ഞു തുടങ്ങി:
മക്കളുടെ ദാമ്പത്യജീവിതം നിലനില്‍ക്കണമെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പക്ഷേ ഞങ്ങളുടെ മകളുടെ കാര്യത്തില്‍ ഇനി ആ ബന്ധം തുടരാന്‍ താല്‍പ്പര്യമില്ല. ഞങ്ങള്‍ക്ക് രണ്ടു മക്കളാണ് ജൂലിയറ്റും ജെസ്ബിനും. മോന് സൗദിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനയറാണ്.
മകള്‍ ബിടെക് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴായിരുന്നു അമേരിക്കയില്‍ ജോലി ചെയ്യുന്ന ടോണിയുടെ ആലോചന വന്നത്. ആദ്യകാഴ്ചയില്‍ തന്നെ ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ടു. രണ്ടുമാസത്തിനുളളില്‍ അവരുടെ വിവാഹം കഴിഞ്ഞു. വിവാഹത്തിന് പങ്കെടുത്തവരെല്ലാം അവരുടെ പൊരുത്തത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.
പക്ഷേ കാഴ്ചയില്‍ മാത്രമേ പൊരുത്തം ഉണ്ടായിരുന്നുളളളൂ. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ നിസ്സാരകാര്യങ്ങള്‍ക്ക് ഭര്‍തൃമാതാവ് കുറ്റപ്പെടുത്തി. അധികം വൈകാതെ ആ കുറ്റപ്പെടുത്തലുകള്‍ മകന്റെ ഉളളിലേക്കും പകര്‍ന്നു നല്കി. അതോടെ റ്റോണിയുടെ കണ്ണിലും ജൂലിയറ്റ് തെറ്റുകാരിയായി.
പിന്നീട് ഞങ്ങളുടെ മകള്‍ എന്ത് ചെയ്താലും ടോണി അവളെ ശകാരിച്ചു തുടങ്ങി. ആ വീട്ടിനുളളില്‍ അവള് ഒറ്റപ്പെട്ടു പോയി. കുറച്ചുനാള്‍ കഴിഞ്ഞ് ജൂലിയറ്റ് ജോലിക്കു ശ്രമിച്ചെങ്കിലും ടോണി അതിന് സമ്മതിച്ചില്ല.
അമ്മയുടെ വാക്ക് കേട്ട് ഫെയിസ്ബുക്കിലും വാട്ട്സാപ്പിലും മെസേജ് അയയ്ക്കുന്ന സുഹൃത്തുക്കള്‍ അവളുടെ കാമുകനാണെന്ന് ടോണി വ്യാഖ്യാനിച്ചു. അവന് ഞങ്ങളുടെ മകളെ സംശയമായിരുന്നു.
തന്റെ ഭര്‍ത്താവ് സംശയിക്കുന്നു എന്നറിഞ്ഞപ്പോള്‍ എല്ലാ സ്ത്രീകളെയുംപോലെ ജൂലിയറ്റും തകര്‍ന്നുപോയി. അതിനെച്ചൊല്ലി ഇരുവരും വഴക്കായി. കൂടാതെ അവളെ ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങി.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുളളില്‍ തന്നെ അവര്‍ മാനസ്സികമായി അകന്നു. ഞങ്ങള്‍ വിഷമിക്കുമെന്ന് കരുതി ജൂലിയറ്റ് ആരെയും ഒന്നുമറിയിച്ചില്ല.
നിരന്തരമായ മാനസ്സികസമ്മര്‍ദ്ദം താങ്ങാന്‍ പറ്റാത്ത വന്നപ്പോള്‍ അവള് ജെസ്ബിനെ വിളിച്ച് വിവരമറിയിച്ചു. സഹോദരിയുടെ സങ്കടം കേട്ട് ഉടന്‍ അവന് ഞങ്ങളെ വിളിച്ചു.
പിറ്റേദിവസം തന്നെ ഞങ്ങള്‍ ജൂലിയറ്റിനെ കാണാന്‍ പോയി. ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ കാണിക്കേണ്ട മര്യാദകള്‍ പോലും ആ വീട്ടുകാര്‍ കാണിച്ചില്ല. അപ്പോള്‍ ജൂലിയറ്റിന്റെ അവസ്ഥ എന്താകുമെന്ന് ഞങ്ങള്‍ ഊഹിച്ചു.
'എന്നെയും കൂടി വീട്ടിലേക്ക് കൊണ്ടുപോകാമോ?' എന്ന് ജൂലിയറ്റ് കരഞ്ഞുകൊണ്ട് ചോദിച്ചു. എല്ലാം നേരില്‍ കണ്ട് ബോധ്യമായതുകൊണ്ട് അവിടെനിന്ന് ഇറങ്ങിയപ്പോള്‍ അവളെയും കൂടെക്കൂട്ടി. ഇതിനിടെ ഒരിക്കല്‍പോലും ടോണി ജൂലിയറ്റിനെ വിളിക്കുകയോ കാണാന്‍ വരികയോ ചെയ്തിട്ടില്ല.
വീട്ടിലെത്തി കുറച്ചുനാള്‍ ആരോടും ഒന്നും സംസാരിക്കാതെ അവള് മുറിക്കുളളില്‍ കഴിഞ്ഞുകൂടി. തുടര്‍ച്ചയായുളള ഡോക്ടറുടെ കൗണ്‍സിലിങ്ങിലൂടെയാണ് ജൂലിയറ്റ് ജീവിതത്തിലേക്ക് തിരിച്ച് മടങ്ങിയെത്തിയത്.
ഞങ്ങളുടെ നിര്‍ബന്ധപ്രകാരം ജൂലിയറ്റ് വീണ്ടും ജോലിയ്ക്ക് ശ്രമിച്ചു. ജോലി കിട്ടിയതിനുശേഷം അവള് ആദ്യം ഞങ്ങളോട് ആവശ്യപ്പെട്ടത് വിവാഹമോചനമാണ്.'' എന്ന് ജൂലിയറ്റിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ ജൂലിയറ്റിനെ കൊണ്ടുവരാന്‍ ഞാന്‍ പറഞ്ഞു. ആ സമയം ടോണിയോടും ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു. പിറ്റേദിവസം പറഞ്ഞ സമയത്ത് രണ്ടുപേരും എത്തി. ഓഫീസ് മുറിക്കുളളില്‍ വച്ച് ഇരുവരും പരസ്പരം കണ്ടപ്പോള്‍ ശത്രുക്കളെ പോലെ അഭിനയിച്ചെങ്കിലും അവരുടെ ഉളളില്‍ സ്നേഹമുണ്ടായിരുന്നു.
മാതാപിതാക്കളെ പുറത്തു നിര്‍ത്തികൊണ്ട് ഞാന്‍ അവരോട് തനിച്ച് സംസാരിച്ചു. ഇരുവരും അവരുടെ പരിഭവങ്ങളും പരാതികളും പറഞ്ഞു തീര്‍ത്തു. മണിക്കൂറുകള്‍ നീണ്ട സംസാരത്തിനൊടുവില്‍ ജൂലിയറ്റിന്റെ കൈപിടിച്ച് ഓഫീസ് മുറിവിട്ടിറങ്ങുന്ന ടോണിയുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്.
പല വിവാഹമോചനത്തിന്റെ പിന്നിലും മാതാപിതാക്കളുടെ അമിത വാത്സല്യമാണ്. ഭാര്യയ്ക്കും ഭര്‍ത്താവിനും തുറന്ന് സംസാരിക്കാനുളള അവസരം പലപ്പോഴും നിക്ഷേധിക്കപ്പെടുന്നു. പരസ്പരം ക്ഷമിച്ച് വിട്ടുവീഴ്ച ചെയ്താലേ കുടുംബജീവിതം മുന്നോട്ടു പോകുകയുളളൂ.






