
ഒരിക്കല്‍ വൃദ്ധദമ്പതികള്‍ എന്നെക്കാണാന്‍ വന്നു. അവരുടെ ജീവിതത്തിലുണ്ടായിട്ടുളള ദുരനുഭവങ്ങള്‍ ഓരോന്നും ഒരു കഥപറയും പോലെ പറഞ്ഞു.
''വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇല്ലായ്മയില്‍ നിന്ന് ജീവിതം ആരംഭിച്ചവരാണ് ഞങ്ങള്‍.
വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ ഇളയ സഹോദരങ്ങള്‍ക്ക് വിവാഹപ്രായമായപ്പോള്‍ കുടുംബവീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കേണ്ടി വന്നു. പിന്നീട് മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചു.
രാവന്തിയോളം പണിയെടുത്തും കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയുമാണ് സ്വന്തമായി സ്ഥലം വാങ്ങിയതും അതിലൊരു ചെറിയൊരു വീട് പണിതതും. സമ്പാദ്യം ഒന്നുമില്ലെങ്കിലും വളരെ സന്തോഷത്തോടെയുളള ജീവിതമായിരുന്നു ഞങ്ങളുടേത്.
ഇതിനിടെ ദൈവം ഞങ്ങള്‍ക്ക് രണ്ട് മക്കളെ തന്നു. ഡിഗ്രിയ്ക്ക്ശേഷം മൂത്തമകളെ വിവാഹം കഴിപ്പിച്ച് അയച്ചു. അവളുടെ വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം തികയും മുന്‍പെ ഇളയയാള്‍ക്ക് ആര്‍മി ഉദ്യോഗസ്ഥന്റെ ആലോചന വന്നു.
കാണാന്‍ നല്ലചെറുപ്പക്കാരന്‍, നല്ലകുടുംബം എല്ലാം കൊണ്ടും അവള്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും നല്ല ബന്ധം. മൂത്തമകളുടെ വിവാഹം കഴിഞ്ഞിട്ട് അധികനാള്‍ ആയില്ല. അതുകൊണ്ട് ഉടനെ മറ്റൊരു വിവാഹത്തിനുളള സാഹചര്യമുണ്ടായിരുന്നില്ല.
ചെറുക്കന് പെണ്ണിനെ ഇഷ്ടമായി. സ്ത്രീധനമായി ഒന്നും കൊടുക്കേണ്ടെന്ന് അവര്‍ പറഞ്ഞു. എങ്കിലും ഒന്നും നല്‍കാതെ എങ്ങനെയാണ് മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നത്? ആ സമയത്താണ് ദൈവദൂതനെപ്പോലെ മൂത്തമകളുടെ ഭര്‍ത്താവ് പ്രമോദ് വന്നത്.
കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ മൂത്തമകള്‍ക്ക് കൊടുത്ത സ്വര്‍ണ്ണത്തില്‍ നിന്ന് പന്ത്രണ്ട് പവന് നല്‍കാമെന്ന് അവന് പറഞ്ഞു. മരുമകന്റെ വാക്കുകള്‍ ഞങ്ങള്‍ക്കൊരു ആശ്വാസമായി. കടം വാങ്ങുന്ന സ്വര്‍ണ്ണം തിരിച്ച് നല്കാന് സാധിച്ചില്ലെങ്കിലോ എന്നു കരുതി വീടിനോട് ചേര്‍ന്നുളള നാല് സെന്റ് സ്ഥലം അവരുടെ പേരില്‍ എഴുതി കൊടുക്കാമെന്ന് ഞങ്ങള്‍ പറഞ്ഞു.
പ്രമോദ് അതിന് സമ്മതിച്ചില്ല. എന്നെങ്കിലും തിരിച്ച് നല്കിയാല് മതിയെന്ന് അവന് പറഞ്ഞു. പെട്ടെന്ന് ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന് കരുതി പ്രമോദിന്റെ പേരില്‍ എഴുതി കൊടുക്കാന്‍ തീരുമാനിച്ചു. അവസാനം ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവന് എല്ലാത്തിനും സമ്മതിച്ചു.
വിവാഹത്തിരക്കിനിടെ സ്ഥലം അവന്റെ പേരില്‍ ആക്കുന്നതിനു വേണ്ട കാര്യങ്ങള്‍ എല്ലാം മരുമകന് തന്നെയാണ് ചെയ്തത്. ഞങ്ങള്‍ക്ക് ഒന്നും അറിയേണ്ടിവന്നില്ല. അവന് പറഞ്ഞ സ്ഥലത്ത് ഒപ്പു വച്ചുകൊടുക്കുക മാത്രമേ വേണ്ടിവന്നുളളൂ.
പ്രമോദിന്റെ ആത്മാര്‍ത്ഥതയില്‍ ഞങ്ങള്‍ വിശ്വസിച്ചു. അവിടെയാണ് ഞങ്ങള്‍ക്ക് തെറ്റ് പറ്റിയത്. വീടും സ്ഥലവും ഉള്‍പ്പെടെ എല്ലാം പ്രമോദ് അവന്റെ പേരില്‍ എഴുതി എടുത്തു.
പക്ഷേ ഞങ്ങള്‍ ഇതൊന്നും അറിഞ്ഞില്ല. നിശ്വയിച്ച ദിവസം തന്നെ ഇളയ മകളുടെ വിവാഹം നടന്നു. ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നുകൊണ്ട് അവന് ചടങ്ങുകള്‍ ഭംഗിയായി നടത്തി. അവന് ഞങ്ങള്‍ക്ക് മരുമകനായിരുന്നില്ല, മകനായിരുന്നു.
കുറച്ചുനാളുകള്‍ക്ക് ശേഷം അവരുടെ കൂടെ ചെന്ന് താമസിക്കാന്‍ സ്നേഹത്തോടെ വിളിച്ചു. ഞങ്ങള്‍ അതിന് തയ്യാറായില്ല. പിന്നീടാണ് പ്രമോദിന്റെ തനിനിറം മനസിലാക്കാന്‍ സാധിച്ചത്. അപ്പോഴേക്കും ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി. അക്കാലമത്രയും അവന് ഞങ്ങളോട് കാണിച്ചു സ്നേഹം വെറും നാട്യമായിരുന്നു.
വീടും സ്ഥലവും അവന്റെ പേരിലാണെന്നും അത് ഇപ്പോള്‍ മറ്റൊരാള്‍ക്ക് വില്ക്കാന് പോവുകയാണെന്നും ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി കൊടുക്കണമെന്നും പ്രമോദ് ആവശ്യപ്പെട്ടു. ഞങ്ങളുടെ ഒരായുസിന്റെ അധ്വാനത്തിന്റെ ഫലമാണ് ആ മണ്ണ്. അത് മറ്റൊരാള്‍ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറല്ല.
ഇനി പ്രമോദിന്റെ പ്രേരണയ്ക്ക് വഴങ്ങി അവന്റെ വീട്ടില്‍ പോയി താമസിച്ചാല്‍ തന്നെ നാളെ അവന് ഞങ്ങളെ ഇറക്കി വിടില്ലെന്ന് എന്താ ഉറപ്പ്... ഈ വയസ്സ് കാലത്ത് ഞങ്ങള്എവിടെ പോയി താമസിക്കും.
അതുകൊണ്ട് അവസാന ശ്വാസം നിലയ്ക്കും വരെ ഞങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കണമെന്നാണ് ആഗ്രഹം എന്ന് പറഞ്ഞ് ആ ദമ്പതികള്‍ പൊട്ടിക്കരഞ്ഞു. അവരുടെ കഥകേട്ട് കഴിഞ്ഞ് ഞാന്‍ പ്രമോദിനെയും ഭാര്യയെയും വിളിപ്പിച്ചു.
ഇരുകൂട്ടരെയും തമ്മില്‍ ഒത്തുതീര്‍പ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും പ്രമോദും ഭാര്യയും അതിന് തയ്യാറായില്ല. സ്വത്തിന്റെ പേരിലുളള കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.






