
ലക്നൗ: ആണ്‍കുട്ടികളുടെ ബാഗില്‍ നിന്നും കിട്ടിയത് പോണ് മാഗസിന്, സിഗററ്റ്, ലൈറ്റര്‍, ബ്ളേഡ്, ഷേവിംഗ് സെറ്റ്, ട്രിമ്മര്‍, ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍. പെണ്‍കുട്ടികളുടെ ബാഗില്‍ നിന്നും കിട്ടിയത് ബ്ളേഡും കത്രികയും പെര്‍ഫ്യൂമും ലിപ്സ്റ്റിക്കും നെയില്‍പോളിഷും. ചിലരുടെ ബാഗില്‍ നിന്നും ലാപ്ടോപ്പുകളും ഐ പോഡുകളും മൊബൈ ഫോണുകളും കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധന നടത്തി ഞെട്ടിയത് ലക്നൗവ്വിലെ സ്കൂളുകളാണ്. വിദ്യാര്‍ത്ഥികളില്‍ നിന്നും ഞെട്ടിക്കുന്ന തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു ബാഗ് പരിശോധന നടത്തിയത്.
തെരച്ചിലില്‍ ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നുമാണ് പോണ്‍മാസിക കിട്ടിയത്. ബ്രൗണ്‍പേപ്പര്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന മാസികയ്ക്ക് പുറത്ത് സയന്‍സ് എന്ന ലേബലും ഒട്ടിച്ചിരുന്നു. ആറാം ക്ളാസ്സ് വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് ഒന്നാംക്ളാസ്സുകാരന് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലക്നൗവിലെ പ്രമുഖ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കാന്‍ തീരുമാനം എടുത്തത്.
ആക്രമണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ബാഗിലുണ്ടോ എന്നറിയാനായിരുന്നു പരിശോധന. സിഗററ്റ് പായ്ക്കറ്റുകളും ലൈറ്ററുകളും ഉണ്ടായിരുന്നത് അനേകം വിദ്യാര്‍ത്ഥികളുടെ ബാഗുകളിലായിരുന്നു. വീട്ടില്‍ ഷേവ് ചെയ്യാന്‍ മാതാപിതാക്കള്‍ ഉപയോഗിക്കാത്തതിനാലാണ് സ്കൂളിലേക്ക് കൊണ്ടു വന്നതെന്നും വീട്ടിലേക്ക് പോകും മുമ്പ് ഉപയോഗിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം 2,500 വിദ്യാര്‍ത്ഥികളുടെയും ബാഗുകള്‍ ദിവസവും പരിശോധിക്കുക എളുപ്പമായ കാര്യമല്ല. അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിന് മുമ്പായി ബാഗുകള്‍ പരിശോധിക്കുകയും അനാവശ്യമായ വസ്തുക്കള്‍ എടുത്തുമാറ്റുകയും വേണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ സ്കൂളിന്റെ നിയമം അനുസരിക്കുന്നില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പരിശോധന നടപ്പാക്കിയത്. ഗുരുഗ്രാമില്‍ സ്കൂള്‍ പരീക്ഷ മാറ്റി വെയ്ക്കാന്‍ രണ്ടാം ക്ളാസ്സുകാരനെ 12 ാം ക്ളാസ്സുകാരന് ബാത്ത്റൂമില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവങ്ങള്‍ക്ക് ശേഷം മിക്ക സ്കൂളുകളും പരിശോധനകളും മൊബൈല്‍ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥികളില്‍ നിന്നും ഇവയെല്ലാം കണ്ടെടുക്കുകയാണ്. ലക്നൗവ്വിലെ ഒരു ഡസനിലധികം സ്കൂളുകളാണ് കുട്ടികളുടെ ബാഗ് പരിശോധന നടത്താന്‍ തീരുമാനം എടുത്തിരിക്കുന്നത്.






