
മാര്‍ച്ച് എട്ട്....ലോകം വനിതാ ദിനം...ഇന്ന് ഈ ദിനം ആഘോഷിക്കുമ്പോള്‍ സാമൂഹിക പ്രവര്‍ത്തകയും കെനിയന്‍ എഴുത്തുകാരിയുമായ മോണിക്ക വാഞ്ചിരു കഗൂത്തിയയുടെ വാക്കുകള്‍ തന്നെയാകട്ടെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നത്. ''ഒരു ആണ്‍കുട്ടിയായിരുന്നെങ്കില്‍ എന്ന് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല, ആഗ്രഹിക്കുകയുമില്ല. സമൂഹത്തിനുവേണ്ടി ഏറെക്കാര്യങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞത് സ്ത്രീ ആയതുകൊണ്ടാണ്. അനാചാരങ്ങള്‍ക്കെതിരേ, അതിക്രമങ്ങള്‍ക്കെതിരേ, മനുഷ്യത്വരാഹിത്യത്തിനെതിരേ പ്രതിഫലേച്ഛയില്ലാതെ ശക്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സ്ത്രീ ആയതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു''...
സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ ഓര്‍മ്മകളുമായി ഒരു ദിവസം. ഓര്‍മ്മിക്കേണ്ടത് ഒരു ദിവസത്തെയല്ല. ചരിത്രത്തെയാണ്. 1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാ ദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തി. ആ ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്ദമായി പിന്നീട് മാറുകയാണുണ്ടായത്.
ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്നി ലോകമാകെ പടര്‍ന്നു പിടിക്കാന്‍ പിന്നീട് അധികകാലം വേണ്ടിവന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യു.എസ്സില്‍ 1909 ഫെബ്രുവരി 28-ന് വനിതാദിനം ആചരിച്ചു. 1910-ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. 1975-ല്‍, ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.
പലപ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രികള്‍ക്കുവേണ്ടി പോരാടാനും ശബ്ദമുയര്‍ത്താനും രംഗത്തു വരുന്നത് സ്ത്രീകള്‍ തന്നെയാണ്. ഇങ്ങനെ പോരാടുന്ന സ്ത്രീകളെ സമൂഹം ഒരു പേര് കൂടി നല്കി വിശേഷിപ്പിച്ചു...'ഫെമിനിസ്റ്റ്'..എന്നാല്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തുന്നവരെ ഫെമിനിസ്റ്റെന്നോ തോന്നിവാസിയെന്നോ വിളിച്ചാല്‍ അത് അഭിമാനമാണെന്നും എന്നെ ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ലെന്നും മോണിക്കാ പറയുന്നുണ്ട്. പലപ്പോഴും ഫെമിനസത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുമായിട്ടാണ് സമൂഹം മുന്നോട്ട് പോകുന്നത്. ഫെമിനിസ്റ്റുകള്‍ പുരുഷന്മാര്ക്കെതിരാണെന്നും സ്ത്രീകള്‍ മാത്രം സമൂഹത്തില്‍ മതിയെന്ന തെറ്റിദ്ധാരണകളുമായിട്ടാണ് സമൂഹം പലപ്പോഴും ഒരു ഫെമിനിസ്റ്റിനെ നോക്കിക്കാണുന്നത്.
പിന്നെ എന്താണ് ഫെമിനിസം?..അല്ലെങ്കില്‍ അരാണ് ഒരു ഫെമിനിസ്റ്റ്. ഇവിടെയാണ് തസ്ലീമ നസ്രിന്, മോണിക്ക വാഞ്ചിരു, പാര്‍വതി, റീമയെപ്പോലുള്ളവരുടെയൊക്കെ നിലപാടുകളെ നോക്കികാണേണ്ടത്. എന്നാല്‍ ഒരു ഫെമിനിസ്റ്റാകാന്‍ സ്ത്രീകള്‍ക്കു മാത്രമേ സാധിക്കു എന്നൊന്നും ഇല്ല. ഫെമിനിസം എന്നതു സ്ത്രീകളുമായി മാത്രം ബന്ധപ്പെട്ട വിഷയമാണെന്നാണു ചിലരുടെയെങ്കിലും ധാരണ. കേരളത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് ഒരു പുരുഷനാണ്. അടുത്തകാലത്തു സ്ത്രീകള്‍ അനുഭവിക്കുന്ന വലിയ ദുരന്തങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും മുന്‍കരുതലുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത പുരുഷന്. എന്നാല്‍ പിന്നീട് അദ്ദേഹവും പരിഹാസങ്ങളുടെയും ട്രോളുകളുടെയും ഇരയാണ് എന്നതും വസ്തുതയാണ്. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.






