
''മറ്റുള്ളവര്‍ കൊല്ലപ്പെട്ട കാര്യം ആരോടും പറയരുതെന്നാണ് സര്‍ക്കാര്‍ എന്നോട് പറഞ്ഞത്. എനിക്കവരെ അറിയില്ലെന്നും ഞാന്‍ ഇറാഖില്‍ നിന്ന് രക്ഷപ്പെട്ടതാണെന്നും പറയണമെന്ന് സര്‍ക്കാര്‍ എന്നോട് ആവശ്യപ്പെട്ടു. സത്യം പറഞ്ഞതിനാണ് ഞാന്‍ ആറുമാസം ജയിലില്‍ കിടന്നത്. കസ്റ്റഡിയിലായിരുന്നപ്പോഴൊക്കെ ഞാന്‍ പറഞ്ഞതാണ് അവര്‍ കൊല്ലപ്പെട്ടെന്ന്.'' സത്യം പുറം ലോകത്തോട് വിളിച്ചു പറഞ്ഞതിന് നുണയനെന്നു വിളിച്ച് സര്‍ക്കാര്‍ ജയിലിലടച്ച പഞ്ചാബിലെ ഗുര്‍ദാസ് പൂര് സ്വദേശിയായ 24 കാരന് ഹര്‍ജിത് മസിഹിന്റേതാണ് വാക്കുകള്‍.
കൂട്ടത്തില്‍ ഉണ്ടായിരുന്ന 39 പേരും മരിച്ചെന്നും താന്‍ കൂട്ടക്കൊലയ്ക്ക് സാക്ഷിയാണ് എന്ന ഇയാളുടെ വെളിപ്പെടുത്തല്‍ പക്ഷേ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. 2015 ലായിരുന്നു ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്. ഇപ്പോള്‍ താന്‍ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലാണ് സര്‍ക്കാര്‍ കൂട്ടക്കൊലയുടെ വിവരം പുറത്തു വിടാതിരുന്നത്. ഇന്ത്യാക്കാരുടെ സംഘത്തില്‍ നിന്നും വേര്‍പെട്ട് രക്ഷപ്പെട്ട ബംഗ്ളാദേശികള്‍ പോലും കൂട്ടക്കൊല സ്ഥിരീകരിച്ചതാണെന്നും മസിഹ് പറയുന്നു.
ഇറാഖിലെ മൊസൂളില്‍ നിന്നും 40 തൊഴിലാളികളെ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത് 2014 ല്‍ ആയിരുന്നു. എല്ലാവരേയും ഒരു റെയില്‍വേ ട്രാക്കിന് സമീപം മുട്ടു കുത്തിയിരുത്തിയിട്ട് എല്ലാവരേയും അവര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. എല്ലാവരും അപ്പോള്‍ തന്നെ മരിച്ചെങ്കിലും വെടിയേറ്റ് വീണ ഹര്‍ജീത് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് എല്ലാവരും മരിച്ചെന്ന ധാരണയില്‍ ഭീകരര്‍ സ്ഥലമുപേക്ഷിച്ചു പോയപ്പോള്‍ ഇയാള്‍ മറ്റൊരാളുടെ കാരുണ്യത്താല്‍ ഇറാഖ് സൈനിക ക്യാമ്പില്‍ എത്തുകയും രക്ഷപ്പെട്ട് ഇന്ത്യയില്‍ എത്തുകയും ചെയ്തതായിട്ടാണ് ഹര്‍ജിത് സര്‍ക്കാര്‍ വൃത്തങ്ങളെ അറിയിച്ചത്്.
മരണം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഹര്‍ജിത്. മരിച്ചവരുടെ ബന്ധുക്കളെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. ഇവര്‍ വിവിധ കേന്ദ്രങ്ങളില്‍ ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു സര്‍ക്കാര്‍ പ്രചരിപ്പിച്ചത്. തന്റെ വാക്കുകള്‍ വിശ്വസിക്കാതെ സര്‍ക്കാര്‍ വിട്ടത് നാലു വര്‍ഷമാണ്. ഹര്‍ജിതിനെ വിശ്വസിക്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല അവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. സത്യം പുറത്തുപറയാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായപ്പോള്‍ രോഷം കൊള്ളുകയാണ് മസിഹ്.






