
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന മഹാരാജ തമിഴ്നാട്ടിലും 'രാജ'. കേരളത്തില്‍ കോടികളുടെ പണം അമിത പലിശയ്ക്കു കൊടുക്കുന്ന നാലുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്നാണു കേരളത്തിലും തമിഴ്നാട്ടിലും കോടികള്‍ ഒഴുക്കുന്ന സംഘത്തലവനായ മഹാരാജായെക്കുറിച്ചു വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് പള്ളുരുത്തി എം.എല്‍.എ. റോഡിലുള്ള ലേക്ക് വ്യൂ റിസോര്‍ട്ട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന പലിശ സംഘത്തിന്റെ ഓഫീസ് പരിശോധിച്ച് രേഖകള്‍ പിടികൂടിയിരുന്നു. ഇതോടെ ഒളിവില്‍ പോയ രാജായെ തിരക്കി തമിഴ്നാട്ടിലെത്തിയ പോലീസിനു ലഭിച്ചത് കോടികള്‍ പലിശയ്ക്കു നല്കി കോടികള്‍ കൊയ്യുന്ന രാജായുടെ സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. തിരുനല്‍വേലിയില്‍ ജനിച്ച രാജാ ഇവിടെയാണ് ആദ്യമായി ചെറിയ തോതില്‍ പണം പലിശയ്ക്കു നല്കുന്ന ടി.ഡി. അസോസിയേറ്റ്സ് തുടങ്ങുന്നത്.
ആദ്യം ചെറിയതോതില്‍ പണം പലശയ്ക്കു നല്‍കിയിരുന്ന രാജായുടെ സാമ്രാജ്യം വളരെ വേഗം വളര്‍ന്നു. ഇതോടെ ചെെന്നെയിലേക്കും ബിസിനസ് വളര്‍ത്തി. ഇവിടെയെത്തിയതോടെ പണം പലിശയ്ക്കു നല്‍കുന്നത് ലക്ഷങ്ങളില്‍നിന്നു കോടികളിലെത്തി. ആറുമാസം മുന്‍പ് കേരളത്തില്‍ കൊച്ചിയിലെത്തി പള്ളുരുത്തിയില്‍ റിസോര്‍ട്ട് വാടകയ്ക്കെടുത്ത് ബിസിനസ് ആരംഭിയ്ക്കുകയായിരുന്നു. പോലീസ് പിടിയിലായ പാപനാശം സ്വദേശി ഡി.രാജ്കുമാര്, ചെെന്നെ സ്വദേശി അരശു, കുമ്പകോണം സ്വദേശി ഇസക്കിമുത്തു, ഏറ്റുമാനൂര്‍ സ്വദേശി ബാബു എന്നിവര്‍ മഹാരാജായുടെ ഏജന്റുമാരാണ്. ഇവര്‍ മുഖേനെയാണ് കേരളത്തില്‍ പണം പലിശയ്ക്കു നല്‍കിയത്.
വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് വഴിയാണ് മഹാരാജ ബിസിനസ് നിയന്ത്രിച്ചിരുന്നത്. പോലീസ് അന്വേഷിച്ചു തുടങ്ങിയതോടെ ഇയാള്‍ ചെെന്നെയില്‍ നിന്ന് മുങ്ങുകയായിരുന്നു. ടി.ഡി.അസോസിയേറ്റ്സിന്റെ ചെെന്നെയിലെ ഓഫീസ് ഇപ്പോള്‍ അടച്ചുപൂട്ടിയ നിലയിലായിരുന്നു.
ഇവിടെനിന്നു പോലീസ് വാരാട്ടുപക്കം പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഇയാളുടെ വീട്ടിലെത്തിയും പരിശോധന നടത്തി. വലിയ ആഢംബരങ്ങളൊന്നുമില്ലാത്ത വീട്ടില്‍ ഭാര്യയും മക്കളും മാത്രമാണ് താമസം. ചോദ്യം ചെയ്തപ്പോള്‍ യാതൊരു വിവരങ്ങളും തുറന്നു പറയാന്‍ ഇവര്‍ തയാറായില്ല. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കേരളത്തില്‍ പണമിടപാട് നടത്തിയതിന്റെ മൂന്നു രേഖകളും ലഭിച്ചു. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
എന്നാല്‍ ഇയാള്‍ എവിടെയാണെന്നുള്ള വിവരം പോലീസിനു ലഭിച്ചില്ല. മഹാരാജായുടെ ജന്മദേശമായ തിരുനല്‍വേലിയില്‍ എത്തിയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ഒന്നും പറയാന്‍ ബന്ധുക്കളും സഹായികളും തയാറായില്ല. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കൂടുതല്‍ പരിശോധനകള്‍ നടത്താനാണു പോലീസിന്റെ നീക്കം.






