
ന്യുഡല്‍ഹി: കത്വയില്‍ എട്ടുവയസ്സുകാരിയെ പീഡനത്തിനു ശേഷം കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യത്തെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള അപേക്ഷയും സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികളായ സാഞ്ചിറാം, വിശാല്‍ ജഗോത്ര എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നത് സ്വതന്ത്രമായ അന്വേഷണവും വിചാരണയും ആരോപണ വിധേയരായ തങ്ങള്‍ക്ക് വേണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പിതാവിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്സിംഗാണ് സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. കത്വയിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ഈ സാഹചര്യത്തില നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നും വിചാരണ കോടതി സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നും അവര്‍ കഴിഞ്ഞയാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ചണ്ഡിഗഢിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. പെണ്‍കുട്ടിയുടെ പിതാവിനെ സഹായിക്കുന്ന അഭിഭാഷകര്‍ക്കു നേരെ ഭീഷണികള്‍ ഉയരുന്നു. അവര്‍ ആക്രമിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കേസ് മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞു. അന്വേഷണത്തില്‍ നിന്ന് പിന്മാറാന് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടതായും ഇന്ദിര ജയ്സിംഗ് കോടതിയില്‍ അറിയിച്ചിരുന്നു.
അതേസമയം, ഇരയുടെ അഭിഭാഷകനായ ദീപിക സിംഗ് രജാവത്തിനെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞിട്ടില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉന്നയിച്ചു. ഇരയുടെ അഭിഭാഷകരുടെ വാദം പൂര്‍ണ്ണമായും തെറ്റാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.






