
തൂത്തുക്കുടി: തൂത്തുക്കുടി സ്റ്റെര്‍ലിറ്റ് ഇന്‍ഡസ്ട്രീയല്‍ പ്ളാന്റിനെതിരേ നടക്കുന്ന സരത്തിന് നേരെ നടന്ന പോലീസ് വെടിവെയ്പില്‍ ഏകദേശം പന്ത്രണ്ടു പേര് മരിക്കുകയും ഒമ്പതിലധികം പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്യപ്പെട്ട സംഭവം ആസൂത്രിതമെന്ന് ആരോപണം. സമരക്കാര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ പോലീസ് വാഹനത്തിന് മുകളിലേക്ക് കയറുന്നതിന്റെയും വെടിവെയ്ക്കുന്നതിന്റെയൂം വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വന്‍ വിവാദത്തിലേക്ക് നീങ്ങുകയാണ്. സമരത്തിലും വെടിവെയ്പ്പിലും പെട്ട് 12 പേര് മരിച്ചതായിട്ടാണ് വിവരം.
അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സമരക്കാരെ തെരഞ്ഞുപിടിച്ച് വെടിവെയ്ക്കുകയായിരുന്നെന്ന് വീട്ടുകാര്‍ ആരോപിച്ചു. വെടിയേറ്റു മരിച്ചവരുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. പോലീസുകാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പോലീസ് അതിക്രമത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന് സംഭവത്തെ അപലപിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കാന്‍ 12 ണേിയോടെ സ്റ്റാലിന് ഇന്ന് ആശുപത്രിയില്‍ എത്തുന്നുണ്ട്്. മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് കമല്‍ഹാസനും സ്ഥലത്തെത്തുന്നുണ്ട്.
അനേകം പേര് മരിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പള്ളി പഴനിസ്വാമിയും വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ജനക്കൂട്ടം അക്രമാസക്തമായ സാഹചര്യത്തിലായിരുന്നു വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. സ്ഥിതി നിയന്ത്രണാതീതമായിരുന്നു. സമരത്തിന് പിന്നില്‍ ഗൂഡശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും പോലീസ് ആരോപിക്കുന്നു. തൂത്തുക്കുടി വെടിവെയ്പ്പ് തികച്ചും ആസൂത്രമായിരുന്നെന്ന് എംഡിഎംകെ നേതാവ് വൈക്കോയും ആരോപിച്ചു. സമരം നടത്തിയവരെ കമാന്റോകള്‍ തെരഞ്ഞു പിടിച്ച് വെടിവെയ്ക്കുകയായിരുന്നു. വേദാന്ത ലിമിറ്റഡ് എന്ന കമ്പനിയുടെ സ്റ്റെര്‍ലിറ്റ് കോപ്പറിനെതിരേയാണ് സമരം.
ഇത് കാന്‍സര്‍ ഉള്‍പ്പെടെ സാരമായ ആരോഗ്യപ്രശ്നങ്ങള്‍ നാട്ടുകാരില്‍ സൃഷ്ടിക്കുന്നു എന്നാണ് ആരോപണം. നിലവില്‍ വര്‍ഷം നാലു ലക്ഷം ടണ്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനി നഗരത്തിലെ യൂണിറ്റ് വികസിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് മതിയായ അനുമതിയും സമ്പാദിച്ചു. ഇതോടെയാണ് കമ്പനിക്കെതിരേ നാട്ടുകാര്‍ രംഗത്ത് വന്നത്. എന്നാല്‍ തങ്ങള്‍ സര്‍ക്കാരിന്റെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നാണ് കമ്പനി തന്നെ പറയുന്നത്. ഇപ്പോള്‍ നടന്ന സംഭവങ്ങളില്‍ ഖേദമുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.






