
കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ തട്ടിക്കൊണ്ടുപോകലില്‍ ഗാന്ധിനഗര്‍ പോലീസ് പങ്കാളിയായെന്ന് വ്യക്തമാക്കുന്ന ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. എഎസ്ഐ ബിജുവിനെതിരേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അക്രമികള്‍ക്ക് വീട് കാട്ടിക്കൊടുത്തതും സംഘത്തെ പോകാന്‍ അനുവദിച്ചതും ബിജുവാണെന്ന് ഡിജിപിയ്ക്ക് ഐജി കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യത്തില്‍ പോലീസ് പങ്കാളിയായി എന്നതിന്റെ വ്യക്തമായ സൂചനയാണ് ഐജി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതി ഷാനു ഉള്‍പ്പെട്ട അക്രമിസംഘത്തിന് ബിജുവിന്റെ സഹായം കിട്ടിയെന്നാണ് പുതിയ കണ്ടെത്തല്‍. പ്രതികളുമായി ഒത്തുതീര്‍പ്പിന് ബിജു നീക്കം നടത്തിയെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ബിജുവുമായി ഷാനുവിന്റെ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. അക്രമം നടക്കുമെന്നും കെവിനെ തട്ടിക്കൊണ്ടു പോയത് ഷാനുവാണെന്നും ബിജുവിന് കൃത്യമായ വിവരം ഉണ്ടായിരുന്നെന്ന സൂചനയാണ് വ്യക്തമാകുന്നത്. കെവിന് ചാടിപ്പോയെന്നും അങ്ങ് എത്തിയാണോ ചാടിപ്പോയതെന്നും ബിജു ചോദിക്കുന്നുണ്ട്.
ഇതില്‍ നിന്നും പോലീസ് സംഭവത്തില്‍ ഇടപെട്ടതായും ഷാനുവാണ് തട്ടിക്കൊണ്ടു പോയതെന്നും തെന്മലയിലെ ഷാനുവിന്റെ വീട്ടിലേക്കാണ് കൊണ്ടു പോയതെന്നും വ്യക്തമാണ്. അനീഷിനെ തിരിച്ചു തരാമെന്നും വീട്ടില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും നീനുവിനെ തിരിച്ചു തരാന്‍ സഹായിക്കണം എന്നും ഷാനു ആവശ്യപ്പെടുമ്പോള്‍ കഴിയാവുന്നത് പോലെ എല്ലാം ചെയ്തു തരാം എന്നാണ് ബിജു നല്കുന്ന മറുപടി. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഷാനു ബിജുവിനെ വിളിക്കുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അനീഷിന്റെ മാന്നാനത്തെ വീട് അക്രമിച്ച് അനീഷിനെയും കെവിനെയും ഷാനുവും കൂട്ടരും തട്ടിക്കൊണ്ടു പോയത്.
സംഭവത്തില്‍ പിറ്റേന്ന് കെവിന്റെ പിതാവും നീനുവും പരാതി നല്‍കിയിട്ടും എസ്ഐ ഷിബു കാര്യമായ നടപടിയെടുക്കാന്‍ കൂട്ടാക്കാതിരുന്നത് ഷാനുവിനുള്ള സഹായം എന്നവണ്ണം വിവരം അറിഞ്ഞുകൊണ്ടായിരുന്നോ എന്നാണ് സംശയം. അക്രമിസംഘം വിട്ടയച്ച കെവിന്റെ ബന്ധു അനീഷ് തട്ടിക്കൊണ്ടു പോകലിന് ശേഷം മടങ്ങി വന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ മൊഴിയില്‍ പോലീസിന് തങ്ങള്‍ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്. അവര്‍ അനങ്ങില്ല എന്ന് തട്ടിക്കൊണ്ടു പോകലിനിടയില്‍ ഷാനു തന്നോട് പറഞ്ഞതായി വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വിവരം അറിയുന്നതിനായി ഷാനുവിനെയും ചാക്കോയേയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇന്ന് രാവിലെ ഇവരെ ചോദ്യം ചെയ്ത ശേഷം വൈകിട്ട് കോടതിയില്‍ ഹാജരാക്കും.






