
മായിസായി: ഗുഹക്കുള്ളില്‍ സ്കൂള്‍ ഫുട്ബോള്‍ ടീം കുടുങ്ങി രണ്ടാഴ്ചയിലേക്ക് കടക്കുമ്പോള്‍ കുട്ടികളെ പുറത്തെത്തിക്കാന്‍ തായ്ലന്റ് അധികൃതര്‍ പുതുവഴിയും പരതുന്നു. കുട്ടികളുടെ അരികിലേക്ക് എത്രയും പെട്ടെന്ന ചെല്ലാന്‍ കഴിയുന്ന രീതിയില്‍ മുകളില്‍ നിന്നും തുരങ്കം നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് ആലോചന. മലയുടെ വശങ്ങളില് 100 ലധികം തുരങ്കം നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്.
നാലു കിലോമീറ്ററോളം വെള്ളം കയറിയ നിലയിലുള്ള ഗുഹയില്‍ നിന്നും കുട്ടികളെ വെള്ളത്തിലൂടെ കൊണ്ടുവരിക ഏറെ ദുഷ്ക്കരമായ ജോലിയാണെന്നാണ് വിലയിരുത്തല്‍. വെള്ളം പറ്റിച്ചു കുട്ടികളെ പുറത്തെത്തിക്കുക എന്നതിന് മാസങ്ങള്‍ കാത്തിതിക്കേണ്ടി വരും. വെള്ളത്തിലൂടെ നീന്തല്‍ പഠിപ്പിച്ച് പുറത്തെത്തിക്കാന്‍ കുട്ടികള്‍ക്ക് അടുത്തേക്ക് എത്താനുള്ള നീക്കങ്ങളും പരാജയമാണ്. ബഡ്ഡി ഡൈവിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പുതുവഴികളെക്കുറിച്ച് ആലോചിക്കാന്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നത്.
മുകളില്‍ നിന്നും 100 ലധികം തുരങ്കം ഉണ്ടാക്കി എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക അരികില്‍ എത്തുകയാണ് ഉദ്ദേശം. എന്നാല്‍ കുട്ടികള്‍ എവിടെയാണെന്നത് കൃത്യമായി ഇതുവരെ നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കുറഞ്ഞത് 600 മീറ്ററെങ്കിലും ആഴത്തില്‍ തുരങ്കം കുഴിക്കേണ്ടി വന്നേക്കാം. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ഓക്സിജന്‍ കുറഞ്ഞുകുറഞ്ഞു വരികയാണ്. രക്ഷാ പ്രവര്‍ത്തകര്‍ ശുദ്ധവായു പുറത്തു നിന്നും പമ്പ് ചെയ്യുകയുമാണ്. ജൂണ്‍ 23 നായിരുന്നു കുട്ടികള്‍ ഗുഹയില്‍ പ്രവേശിച്ചതും പിന്നാലെ അതിശക്തമായ മഴ മൂലം ഗുഹയില്‍ വെള്ളം കയറി കുടുങ്ങിപ്പോയതും.






