
ചെന്നൈ: തോറ്റുപോയ വിദ്യാര്‍ത്ഥിയ്ക്ക് ഡിസ്റ്റിംഗ്ഷന്‍ അടുത്ത് മാര്‍ക്ക് നല്കി ജയിപ്പിച്ചെടുത്ത് തമിഴ്നാട്ടിലെ അണ്ണാ സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍. 2017 ലെ ഏപ്രില്‍/മെയ് വാര്‍ഷിക പരീക്ഷയില്‍ അഞ്ചു മാര്‍ക്ക് കിട്ടിയയാള്‍ക്ക് പേപ്പര്‍ റീവാല്യൂവേഷന് നല്കിയപ്പോള് രണ്ടു തവണയായി നടന്ന പുന:പരിശോധന പൂര്‍ത്തിയായപ്പോള്‍ വിദ്യാര്‍ത്ഥിക്ക് കിട്ടിയത് 77 മാര്‍ക്കാണ്. സംഭവത്തില്‍ വിജിലന്‍സ്, അഴിമതി വിരുദ്ധ വിഭാഗത്തിന്റെ കൈകളിലാണ് ഇപ്പോള്‍ പേപ്പര്‍.
മാര്‍ക്ക് കൂട്ടിയിട്ടുകൊടുക്കാനായി വന്‍തുക കൈപ്പറ്റിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എക്സാമിനേഷന് കണ്ട്രോളര് ജിവി ഉമയ്ക്കും മറ്റ് ഒമ്പതു പേര്‍ക്കും എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ആയിരക്കണക്കിന് പേര് പണം നല്കി ജയിച്ചതായി സംശയം ഉയര്‍ന്നിരിക്കുകയാണ്. പരീക്ഷയ്ക്ക് 15 മാര്‍ക്കില്‍ കൂടുതല്‍ കിട്ടുന്നവര്‍ക്ക് റീ വാല്യൂവേഷന്‍ നടത്താം എന്നാണ് സര്‍വകലാശാലയുടെ നിയമം. പിന്നീട് നടക്കുന്ന കേന്ദ്ര ഇവാല്യൂവേഷനില് ആദ്യം കിട്ടിയ മാര്‍ക്കും രണ്ടാമത്തെ മാര്‍ക്കും താരതമ്യപ്പെടുത്തും. ഇവയില്‍ ഏറ്റവും മികച്ച മാര്‍ക്കാകും ശരിയായ മാര്‍ക്കായി പരിഗണിക്കുക. ഈ കേസില്‍ 5 മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥിയുടെ പേപ്പറിന് ആദ്യ റീവാല്യൂവേഷനില്‍ നല്‍കിയത് 45 മാര്‍ക്കായിരുന്നു. പിന്നീട് 15 മാര്‍ക്ക് കൂടി നല്കി എന്നാല്‍ രണ്ടാം റീവാല്യൂവേഷന് കൂടി കഴിഞ്ഞപ്പോള്‍ മാര്‍ക്ക് 77 ആയി. രണ്ടാം റീവാല്യൂവേഷനില്‍ കൂട്ടിയിട്ടത് 32 മാര്‍ക്ക്.
എല്ലാ മാര്‍ക്കും താരതമ്യപ്പെടുത്തി നോക്കി ഒടുവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കായ 77 അംഗീകരിക്കുകയും ചെയ്തു. ഇങ്ങിനെ അനേകം പേപ്പറുകള്‍ക്ക് മാര്‍ക്ക് കൂട്ടിയിട്ടു കൊടുത്തതായി കണ്ടെത്തി. പുറത്ത് നിന്നുള്ള എക്സാമിനറാണ് തട്ടിപ്പും മാര്‍ക്ക് കൂട്ടിയിട്ടുകൊടുത്തതുമെല്ലാം കണ്ടെത്തിയത്്. ഇദ്ദേഹം ഈ വിദ്യാര്‍ത്ഥിക്ക് ഇട്ടത് 8 മാര്‍ക്കായിരുന്നു. ഇതിലൂടെ റീവാല്യൂവേഷനില്‍ വ്യാപമായ രീതിയില്‍ വിദഗ്ദ്ധമായി ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു. ഇത്തരം തട്ടിപ്പ് നടന്ന മറ്റനേകം ഉത്തരപേപ്പറുകള്‍ കണ്ടെത്തി. തിണ്ടിവാനത്തെ റീവാല്യൂവേഷന് സെന്ററിലെ എക്സാമിനര്മാരെ ഉമ സ്വാധീനിച്ചിരുന്നോ എന്ന അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍. ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍. റീവാല്യൂവേഷന് സെന്ററിലെ ഏഴ്് മറ്റ് എക്സാമിനര്‍മാര്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണം.






