
കൊല്ലം : കുരിശടിയിലെത്തി പ്രാർഥിച്ചുമടങ്ങുന്നതിനിടെ കാലുകള്‍ റെയില്‍വേപാളത്തില്‍ കുടുങ്ങിയ യുവതിയുടെ പാദങ്ങള്‍ ട്രെയിന്‍ കയറി അറ്റുതൂങ്ങി. കൊല്ലം എ.ആർ.ക്യാമ്പിനുപിന്നിലെ പാളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്നയാളിന് സാരമായി പരിക്കേറ്റു.
പുന്തലത്താഴം പഞ്ചായത്തുവിളവീട്ടിൽ മേഴ്സി (ലേഖ-32), അയത്തിൽ നേതാജി നഗർ 64-ൽ വർഗീസ് (55) എന്നിവർക്കാണ് പരിക്കേറ്റത്. ലേഖയുടെ പാദങ്ങള്‍ അറ്റുപോയപ്പോള്‍ വര്‍ഗ്ഗീസിനാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസാണ് യുവതിയുടെ പാദങ്ങളിലൂടെ കയറിയിറങ്ങിയത്. ബുധനാഴ്ച പുലർച്ചെ മേഴ്സിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇരുവരും കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയത്. ചികിത്സകഴിഞ്ഞു മടങ്ങുമ്പോള്‍ പട്ടാള കുരിശടിയിലെത്തി പ്രാർഥിച്ചുമടങ്ങുന്നതിനിടെയാണ് മേഴ്സിയുടെ പാദങ്ങൾ പാളത്തിൽ കുടുങ്ങിയത്.
രണ്ടു പാളങ്ങൾ കടന്നുപോകുന്ന ഭാഗത്ത് കുടുങ്ങിയ കാൽ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ മാവേലി എക്സ്പ്രസ് എത്തി. പോലീസും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചത്. ജില്ലാ ആശുപത്രി അധികൃതർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിന് പിന്നാലെ ജില്ലാ ആശുപത്രില്‍ എത്തിച്ച ഇരുവരുടെയും ബന്ധുക്കളെ അധികൃതരും പോലീസും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരും വന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.






