
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുള്ള സിസി ടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് ആശുപത്രി അധികൃതര്‍ ആറുമുഖസാമി കമ്മിഷനെ അറിയിച്ചു. 45 ദിവസങ്ങള്‍ മാത്രമേ ദൃശ്യങ്ങള്‍ സൂക്ഷിക്കാറുള്ളൂവെന്നും പഴയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള സംവിധാനം ഇല്ലെന്നുമാണ് ആശുപത്രി നല്‍കിയിട്ടുള്ള വിശദീകരണം.
രോഗികളുടെ സ്വകാര്യതയ്ക്കാണ് മുന്‍ഗണനയെന്നും കോടതി ഉത്തരവോ പോലീസ് നിര്‍ദേശമോ മുന്‍കൂട്ടി ലഭിച്ചാല്‍ മാത്രമേ സിസി ടിവി ദൃശ്യങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിക്കാറുള്ളൂ എന്നാണ് അപ്പോളോ അധികൃതരുടെ വിശദീകരണം. ദൃശ്യങ്ങള്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ട് രണ്ടു വര്‍ഷം കഴിഞ്ഞതിനാല്‍ അവ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും ഇന്ത്യയില്‍ ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലെന്നും ആശുപത്രി അധികൃതര്‍ വിശദമാക്കിയിരുന്നു.
അപ്പോളോ ആശുപത്രിയില്‍ ജയലളിത ചികിത്സയിലിരുന്ന 75 ദിവസത്തെ ദൃശ്യങ്ങള്‍ കഴിഞ്ഞ 14 ന് കൈമാറണമെന്നാണ് കമ്മിഷന്‍ ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുബ്ബയ്യ വിശ്വനാഥിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ജയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 2016 സെപ്റ്റംബര്‍ 22 മുതല്‍ മരിച്ച ഡിസംബര്‍ നാലുവരെയുള്ള ദൃശ്യങ്ങളാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്. മൊബൈലില്‍ പകര്‍ത്തിയ ജയലളിതയുടെ ദൃശ്യങ്ങള്‍ നേരത്തെ ശശികലപക്ഷം പുറത്തുവിട്ടിരുന്നു.
ജയലളിതയെ പ്രവേശിപ്പിച്ചിരുന്ന തീവ്രപരിചരണ വിഭാഗത്തിലെ ക്യാമറകള്‍ ഓഫ് ചെയ്തിരുന്നുവെന്നും മറ്റ് രോഗികളെ മറ്റ് വാര്‍ഡുകളിലേയ്ക്ക് മാറ്റിയിരുന്നുവെന്നും അപ്പോളോ ആശുപത്രി ചെയര്‍മാന്‍ പ്രതാപ് റെഡ്ഡി കഴിഞ്ഞ മേയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സിസി ടിവി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം. ഇടയ്ക്കിടെ ഇവ ഓഫ് ചെയ്തിരുന്നുവെന്നുമാണ് കഴിഞ്ഞ ഏഴിന് ഓപ്പറേറ്റിങ് ഓഫീസര്‍ സുബ്ബയ്യ കമ്മിഷന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയയ്ക്ക് അഞ്ചു ഡോക്ടറുമാരുടെ നേതൃത്വത്തില്‍ നല്‍കിയ ചികിത്സയുടെ വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ?, ചികിത്സാ വിവരങ്ങള്‍ അന്നത്തെ ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിനോ, ഗവര്‍ണര്‍ക്കോ, മുഖ്യമന്ത്രിയ്‌ക്കോ കൈമാറിയിരുന്നോ? വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും ആശുപത്രി അധികൃതര്‍ക്കെതിരെ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെ എന്നീ ചോദ്യങ്ങള്‍ക്കാണ് കമ്മിഷന്‍ മറുപടി തേടിയത്.






