
ന്യൂഡല്‍ഹി: പി.കെ. ശശി എം.എല്‍.എക്കെതിരേ താനുന്നയിച്ച പീഡനപരാതിയില്‍ സി.പി.എം. നടത്തുന്ന അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്നാരോപിച്ച് ഡി.െവെ.എഫ്.ഐ. വനിതാ നേതാവ് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കത്തയച്ചു. അന്വേഷണ കമ്മിഷന് തന്റേതടക്കം മൊഴികള്‍ രേഖപ്പെടുത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും തുടര്‍നടപടിയില്ലെന്നും പരാതിയില്‍നിന്നു പിന്തിരിപ്പിക്കാന് സമ്മര്‍ദം ശക്തമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പട്ടികജാതി കോര്പ്പറേഷന് എം.ഡിയും കെ.ജി.ഒ.എ. സെക്രട്ടറിയുമായ ഡോ. നാസറടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്താനായി തന്നെ സമീപിച്ചിരുന്നു. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പല വാഗ്ദാനങ്ങള്‍ നല്കി. ഇതെല്ലാം പാര്ട്ടിക്കമ്മിഷന്റെ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുടെ സൂചനയാണെന്നും അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും യുവതി പറയുന്നു. കഴിഞ്ഞ മാസം 14ന് അന്വേഷണക്കമ്മിഷന് അംഗം എ.കെ. ബാലനും പി.കെ. ശശിയും രഹസ്യ കൂടിക്കാഴ്ച നടത്തി.
ഇവര്‍ പലതവണ പാര്‍ട്ടികള്‍ വേദികള്‍ പങ്കിട്ടു. 21-നു തുടങ്ങുന്ന നിയോജകമണ്ഡലം പദയാത്രയ്ക്ക് നേതൃത്വം നല്കുന്നതു ശശിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കു നീതി കിട്ടുന്നതില്‍ അന്വേഷണക്കമ്മിഷന്റെ റിപ്പോര്‍ട്ട് നിര്ണായകമാക്. ഗൂഢാലോചനയുടെ ഭാഗമായി ഏകപക്ഷീയ നിപ്പോര്ട്ടാണു സമര്‍പ്പിക്കുന്നതെങ്കില്‍ പാര്‍ട്ടിയെ ദുര്‍ഘടാവസ്ഥയിലേക്ക് തള്ളിവിടും. ശശിയുമായി വിവിധ നേതാക്കള്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകളും ഉള്‍ക്കൊള്ളിച്ചാണ് യുവതി വീണ്ടും യെച്ചൂരിക്കു പരാതി നല്‍കിയത്.
പാര്‍ട്ടി ഓഫീസില്‍വച്ചു പി.കെ. ശശി പീഡിപ്പിച്ചെന്നു യുവതി ആദ്യം സി.പി.എം ജില്ലാ നേതൃത്വത്തിനാണു പരാതി നല്‍കിയത്. നടപടിയില്ലാത്ത നിലയ്ക്ക് പോളിറ്റ് ബ്യൂറോയിലെ വനിതാ അംഗം വൃന്ദാ കാരാട്ടിനും പിന്നീട് തുടര്‍ന്ന് യെച്ചൂരിക്കും പരാതി നല്കി. പരാതി പരിഗണിച്ച് നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചെങ്കിലും അതിനു മുമ്പുതന്നെ അന്വേഷണക്കമ്മിഷനെ നിയോഗിച്ചെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം.
സി.പി.എമ്മിന്റെ ഒളിച്ചുകളിയാണ് ഇതോടെ പൊളിയുന്നത്. പാര്‍ട്ടിയുടെ അന്വേഷണക്കമ്മിഷനംഗമായ മന്ത്രി എ.കെ. ബാലന് കഴിഞ്ഞ മാസം 26-നു തച്ചമ്പാറയില്‍ ശശിക്കൊപ്പം വേദി പങ്കിട്ട് ''മറ്റേ പ്രശ്നം ഞങ്ങള്‍ക്ക് ഒന്നുമല്ല'' എന്നു പ്രഖ്യാപിച്ചത് തിരിഞ്ഞുകൊത്തുമെന്ന് ഉറപ്പായി. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്നു പരാതി ഉയര്‍ന്നതോടെ വിഷയം വീണ്ടും സജീവമായി. ഇന്നലെ ചേര്‍ന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റില്‍ രണ്ട് അംഗങ്ങള്‍ ഈ വിഷയം ഉന്നയിച്ചു. ഇതു തീരുമാനമാകാതെ തുടരുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന് അവര്‍ മുന്നറിയിപ്പുനല്‍കി. എന്നാല്‍ എല്ലാം ജില്ലയുടെ ചുമതലയുള്ള മന്ത്രി നോക്കിക്കൊള്ളുമെന്നു പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചതായാണ് സൂചന.
അതേസമയം, യുവതി കേന്ദ്ര നേതൃത്വത്തിനു വീണ്ടും പരാതി നല്കിയതിനെപ്പറ്റി അറിയില്ലെന്നു മന്ത്രി ബാലന് പ്രതികരിച്ചു. ഇക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ''പരാതി എവിടെ?'' എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. മേല്‍വിലാസമില്ലാത്ത പരാതിക്കു മറുപടി പറയില്ല. യഥാര്‍ഥ പരാതി കാണിച്ചാല്‍ പ്രതികരിക്കാം. എല്ലാ കമ്മിഷനും റിപ്പോര്‍ട്ട് നല്കാന് രണ്ടുരണ്ടര മാസമെടുക്കുമെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. രണ്ടര മാസമായിട്ടും കമ്മിഷന് റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയും പ്രമുഖ നേതാക്കള്‍ക്കൊപ്പം ശശി പാര്‍ട്ടി പരിപാടികളില്‍ സജീവമാകുകയും ചെയ്തതോടെ യുവതി രണ്ടാമതും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പരാതി നല്‍കിയിരിക്കുകയാണ്.






