
കര്‍സേവയില്‍ പങ്കെടുത്തത് പക്വതയില്ലാത്ത പ്രായത്തിലാണെന്നും അത് സമൂഹത്തിലെ രാഷ്ര്ടീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മനസ്ലിലായതെന്നും ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്. ഹാദിയയ്ക്കെതിരേ കൊലവിളി പരാമര്‍ശം നടത്തിയതില്‍ മാപ്പു ചോദിക്കുന്നതായും സുഗതന് വ്യക്തമാക്കി.
നവോത്ഥാന വനിതാമതിലിന്റെ ജനറല്‍ കൗണ്‍സിലില്‍ സുഗതനെ ഉള്‍പ്പെടുത്തിയതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ന്യായീകരിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നതിന് പിന്നാലെ ഒരു ചാനല്‍ചര്‍ച്ചയിലാണ് സുഗതന് മലക്കം മറിഞ്ഞത്.
ഇരുപത്തിയാറാം വയസ്സില്‍ ദേശീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് ബാബറി മസ്ജിദ് പൊളിക്കാന്‍ പോയത്. ഇപ്പോള്‍ ഇരട്ടി പ്രായമായി. രാഷ്ര്ടീയ പാര്‍ട്ടികള്‍ അധികാരം നേടാനായി മതങ്ങളെ ഉപയോഗിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു അയോധ്യ സംഭവം. അത് മനസ്സിലാക്കാന്‍ തനിക്ക് 26 വര്‍ഷങ്ങള്‍ വേണ്ടി വന്നെന്നും സുഗതന് പറഞ്ഞു. നവോത്ഥാന പ്രചാരണ പരിപാടിയായ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനര്‍ പദവിലേക്ക് സുഗതനെ കൊണ്ടുവന്നതിനെ നേരത്തേ മുഖ്യമന്ത്രി ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു.
ഹാദിയ കേസിന്റെ സമയത്ത് കൊലവിളി പരാമര്‍ശം നടത്തിയതിലും മാപ്പു ചോദിച്ചു. വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് മനംമാറ്റം ഉണ്ടായത്. മതം മാറി വിവാഹം കഴിച്ച ഹാദിയയെ തലയും ഉടലും രണ്ടായി വലിച്ചു കീറണമെന്നു പറഞ്ഞത് ഒരു പിതാവിന്റെ മാനസീകാവസ്ഥയിലായിരുന്നു. 'ഞാനൊരു അച്ഛനാണ്, എട്ടാംക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്. അന്ന് ഒരച്ഛന്റെ വികാരമാണ് പ്രകടിപ്പിച്ചത്. വിഷയത്തില്‍ അച്ഛന്റെയും അമ്മയുടെയും ദുഃഖത്തിന് ഒപ്പമാണ് ഇപ്പോഴും.
അതില്‍ ചില തീവ്രവാദ സംഘടനകള്‍ ഇടപെട്ടിരുന്നു. ആ ഇടപെടലില്‍ നിന്നുണ്ടായ ഒരു സാമൂഹ്യ ദുരന്തമെന്ന് രീതിയില്‍ ആണ് ഹാദിയയുടെ കേസ് സുപ്രീം കോടതിയില്‍ പോയത്. ഇതു കണ്ടുകൊണ്ടായിരുന്നു അന്നത്തെ പ്രതികരണം. പിന്നീട് സുപ്രീംകോടതി തന്നെ ആ കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. എന്റെ വാക്കുകൊണ്ട് ആ കുഞ്ഞിന് എന്തെങ്കിലും വിഷയം വന്നിട്ടുണ്ടെങ്കില്‍ ഞാനതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ആ കുഞ്ഞിന്ന് സന്തോഷമായി ജീവിക്കുകയാണ്. അതില്‍ ഞാന്‍ സന്തോഷവാനാണ്.'' സുഗതന് പറയുന്നു.
നേരത്തേ സുഗതന്റെ നിയമനം വിവാദമായപ്പോള്‍ ശബരിമല യുവതി പ്രവേശനത്തിന് വേണ്ടിയാണ് വനിതാ മതിലെങ്കില്‍ പിന്തുണയ്ക്കില്ല എന്ന് സുഗതന് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതോടെ അഭിപ്രായം വീണ്ടും മാറി. മുന്‍നിലപാടില്‍ തെറ്റുപറ്റിയെന്നു നിലപാട് തിരുത്തിയ അദ്ദേഹം ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയില്ലെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി.






