
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വ്യാപക അക്രമം നടക്കാന്‍ കാരണമായത് പോലീസിന്റെ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അക്രമസാധ്യത കണക്കിലെടുത്ത് കരുതല്‍ തടങ്കലും മുന്‍കരുതലുകള്‍ വേണമെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് പോലീസ് ഉന്നതര്‍ തള്ളി. വിവിധജില്ലകളിലായി അക്രമങ്ങള്‍ രൂക്ഷമാകാന്‍ ഇത് കാരണമായതായിട്ടാണ് വിലയിരുത്തല്‍. ഇന്റലിജന്റ്സ് വിഭാഗം രഹസ്യാന്വേഷണം നടത്തി പ്രത്യേക പട്ടിക തയ്യാറാക്കി നല്‍കിയിരുന്നു.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ മാത്രമായിരുന്നു പോലീസ് കരുതല്‍ തടങ്കല്‍ എടുത്തത്. പാലക്കാട്, കോഴിക്കോട് ജില്ലകളെ അവഗണിച്ചത് സ്ഥിതി വഷളാക്കി. ഹര്‍ത്താലിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ വലിയ അക്രമം അഴിച്ചുവിട്ട ജില്ലകളില്‍ ഒന്ന് പാലക്കാടായിരുന്നു. പാലക്കാട്ടെ സിപിഐ ജില്ലാക്കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. സിപിഎം ഓഫീസിന് നേരെ ആക്രമണവും ഉണ്ടായിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലും വലിയ സംഘര്‍ഷമായിരുന്നു ഉണ്ടായത്. ഹര്‍ത്താലില്‍ കടകള്‍ തുറന്നുവെച്ചതും ബിജെപി പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ എത്തിയതും വലിയ സംഘര്‍ഷത്തിന് ഇടയാക്കി.
ഇന്ന് സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും കര്‍ശന സുരക്ഷയൊരുക്കിയും അറസ്റ്റ് നടത്തിയും പോലീസ് മുമ്പോട്ട് പോകുകയാണ്. ഓപ്പറേഷന് വിന്‍ഡോ എന്ന പേരില്‍ അക്രമികള്‍ക്കെതിരായ അറസ്റ്റുകള്‍ തുടരുകയാണ്. പത്തുമണിയോടെ സെക്രട്ടേറിയേറ്റിന് മുമ്പിലേക്ക് ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി എംപിമാരായ സുരേഷ്ഗോപിയും വി മുരളീധരനും പ്രതിഷേധിക്കും. ഹര്‍ത്താലിലെ അക്രമത്തിന്റെ പേരില്‍ ഇന്നലെ 559 കേസുകളില്‍ 745 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
തിരുവനന്തപുരത്തെ പ്രാദേശിക മേഖലകളില്‍ വലിയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. നെടുമങ്ങാട്, മലയന്‍കീഴ്, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലെല്ലാം വലിയ അക്രമങ്ങള്‍ നടന്നിരുന്നു. ഓപ്പറേഷന് ബ്രോക്കണ്‍ വിന്‍ഡോ നടപടികളില്‍ രാത്രിയില്‍ മാത്രം കരുതല്‍ തടങ്കലില്‍ 92 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ നില ശാന്തമാണ്. അതിനിടെ ഇന്ന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നു ചേരും. ബിജെപിയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ആലോചിക്കും. വനിതാമതില്‍ അവലോകനവും യോഗം നടത്തും.






