
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിന് പിന്നാലെ ബിജെപി സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിവാദത്തില്‍. നോട്ട് നിരോധനത്തിന് തൊട്ടു പിന്നാലെ ഡോവലിന്റെ മകന് ബ്രിട്ടീഷ് അധീനതയിലുള്ള കെയ്മന്‍ ദ്വീപുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാടുകളിലൂടെ 8,300 കോടി രൂപ ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
ഈ പണമിടപാടിന്റെ വിവരങ്ങള്‍ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത് വന്നു. 2016 ലെ നോട്ട് നിരോധനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോള്‍ ദ്വീപില്‍ അക്കൗണ്ട് തുറന്നെന്നാണ് ആരോപണം. അനധികൃതമായി സൂക്ഷിച്ച കള്ളപ്പണം വെളുപ്പിക്കലാണ് ഇതിലൂടെ നടത്തിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആര്‍ബിഐ കണക്കുകള്‍ പ്രകാരം കെയ്മന്‍ ദ്വീപില്‍ ഇന്ത്യയ്ക്ക് 2000 മുതല്‍ 17 വര്‍ഷത്തെ വിദേശനിക്ഷേപം 8,300 ആണ്. നോട്ട് നിരോധനത്തിന് ശേഷം ഒരു വര്‍ഷം കൊണ്ട അത്രയും തുക ഇന്ത്യയില്‍ എത്തി.
2016 നവംബര്‍ 21 ന് ജിഎന്‍വൈ ഏഷ്യ എന്ന കമ്പനിയുടെ പേരില്‍ കരീബിയന്‍ ദ്വീപില്‍ ബാങ്ക് അക്കൗണ്ട് തുറന്നു. ഇതിന് തൊട്ടുപിന്നാലെ അവിടെ നിന്നും ഇന്ത്യന്‍ ബാങ്കുകളില്‍ വ്യാപക നിക്ഷേപങ്ങള്‍ നടന്നു. ഈ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ് വിവേക് എങ്ങിനെയാണ് ഈ നിക്ഷേപങ്ങള്‍ വന്നതെന്നു പറയണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
വിദേശത്തെ കള്ളപ്പണ നിക്ഷേപങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ള ഡോവല്‍ വാക്കു പാലിക്കേണ്ടതുണ്ടെന്നാണ് ജയറാം രമേശ് പറയുന്നത്. പാനമ, പാരഡൈന്‍ തുടങ്ങിയ രേഖാ വിവാദത്തില്‍ ആരോപണ വിധേയനായ ഡോണ്‍ ഡബ്ള്യൂ ഇബാങ്ക്സ് എങ്ങിനെ വിവേകിന്റെ കമ്പനിയുടെ ഡയറക്ടറായെന്നതിന് മറുപടിയും ഡോവല്‍ നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു.






