
എ കെ ആന്റണി സര്‍ക്കാരിനെ വീഴ്ത്താന്‍ ജെഎസ്എസിനും കെ ആര് ഗൗരിയമ്മയ്ക്കും വന്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നെന്ന് ജെഎസ്എസ് നേതാവ് എഎന്‍ രാജന് ബാബു. ഗൗരിയമ്മയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും തനിക്ക് മന്ത്രി സ്ഥാനവുമായിരുന്നു വാഗ്ദാനമെന്ന് രാജന് ബാബു പറയുന്നു. കെ കരുണാകരനെ കൂട്ടുപിടിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനാണ് ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് രാജന് ബാബു വെളിപ്പെടുത്തി. നാല് എംഎല്‍എമാരാണ് അന്ന് ജെഎസ്എസിനുണ്ടായിരുന്നതെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഐ വിഭാഗക്കാരായ 21 എംഎല്‍എമാര്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് (ജേക്കബ്), ആര് എസ് പി ബാബു ദിവാകരന് വിഭാഗം എന്നിവര്‍ ചേര്‍ന്ന് 67 എംഎല്‍എമാരെ സംഘടിപ്പിച്ചിരുന്നു. ഇതിനൊപ്പം ജെഎസ്എസിന്റെ നാല് പേര് കൂടി ചേര്‍ന്നാല്‍ ആന്റണി മന്ത്രിസഭയെ മറച്ചിട്ട് പുതിയ മന്ത്രിസഭയുണ്ടാക്കാം എന്നതായിരുന്നു പദ്ധതി. ആര്‍എസ്പി നേതാവാണ് ആദ്യം സംസാരിച്ചത്. പിന്നെ ശോഭന ജോര്‍ജ്ജും പത്മജയും കരുണാകരനും സംസാരിച്ചു. വിഎസ് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ വച്ച് ഗൗരിയമ്മയെ കാണുകയും ചെയ്തു.
ഇക്കാര്യം അറിഞ്ഞ ആന്റണി ഗൗരിയമ്മയെ വിളിച്ചു കാര്യം തിരക്കി. ഒന്നും സംഭവിക്കില്ലെന്ന് ഗൗരിയമ്മ ആന്റണിക്ക് ഉറപ്പ് നല്കി. ഗൗരിയമ്മ വഴങ്ങില്ലെന്ന് മനസിലായതോടെ മറ്റ് മൂന്ന് പേര്‍ക്കായി ശ്രമം. വലിയ തുകയായിരുന്നു ഇതിനായ് വാഗ്ദാനം ചെയ്തത്. തങ്ങള്‍ അതിന് വഴങ്ങില്ലെന്ന് വ്യക്തമാക്കുകയായിരുന്നെന്ന് രാജന് ബാബു പറയുന്നു. ഇന്നലെ കെആര്‍ ഗൗരിയമ്മയുടേയും രാജന് ബാബുവിന്റേയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ലയിച്ച് ജെഎസ്എസ് ഒറ്റ പാര്‍ട്ടിയായി മാറിയിരുന്നു.






